Tuesday, March 31, 2020

പുഴയോർമ്മകൾ; ഒപ്പമൊരു ജലയാത്രയും


പുഴയോർമ്മകൾ; ഒപ്പമൊരു ജലയാത്രയും



ചെറൂപ്പ എന്ന ഒരു ഗ്രാമം. കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെറൂപ്പ. പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വയലേലകളും തലയുയർത്തി നിൽക്കുന്ന മലനിരകൾ, കേൾക്കാൻ കൊതിക്കുന്ന കിളിനാദങ്ങൾ, പൂമണം വീശുന്ന ഇളം കാറ്റുകൾ അങ്ങനെയങ്ങനെ തുടങ്ങുന്നു ചെറൂപ്പയുടെ ഗ്രാമഭംഗി. ചെറുപുഴയാണ് ഈ നാട്ടിലെ പ്രധാന ജലസ്രോദസ്സ്. ചെറൂപ്പ - തെങ്ങിലക്കടവ് പാലം വരുന്നതിന് മുമ്പ് ജനങ്ങൾ അവരുടെ നെല്ല്, തേങ്ങ, അണ്ടി, കുരുമുളക് തുടങ്ങിയ കാർഷിക വിളകൾ ഈ പുഴ മാർഗ്ഗമാണ് ചെറുവഞ്ചിയിൽ ചന്തകളിലേക്കും കവലകിലേക്കും കൊണ്ട് പോകാറുള്ളത്.

പുഴക്കരയിലെ ഒരു കൃഷിയിടം
താമരശ്ശേരി ചുരത്തിന്റെ താഴ്‌വരയിൽ നിന്ന് മൂന്ന് വ്യത്യസ്ത നദികളായിട്ടാണ് ഇത് ഉത്ഭവിക്കുന്നത്. കൈതപ്പൊയിലിനടുത്ത് വെച്ച് ലയിച്ചു ചേരുകയും ചെറുപുഴയായി രൂപപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ചെറുപുഴ കേരളത്തിലെ നദിയായ ചാലിയാറിൻ്റെ ഒരു പോഷകനദിയും കൂടിയാണ്. വർഷ കാലമായാൽ ഈ പുഴ കരകവിഞ്ഞൊഴുകും. ശക്തമായ ഒഴുക്കോടെ അത് കാണുമ്പോൾ തന്നെ വലിയ ഭീകരരൂപമാണ്. ചെറൂപ്പ - കുറ്റിക്കടവ് റോഡിൽ ഈ പുഴയുടെ ചാരത്തായാണ് കോഴിശ്ശേരി മഠത്തിൽ എന്ന എന്റെ തറവാട് സ്ഥിതി ചെയ്യുന്നത്. തറവാടിനു താഴെ വിശാലമായ ഒരു പറമ്പുണ്ട്. എന്റെ കുട്ടികാലത്ത് ഒരുപാട് ആളുകൾ കളിക്കാൻ വരുന്ന ഒരു വലിയ മൈതാനമായിരുന്നു അത്. എന്നാൽ ആ ഗൃഹാതുരത്വമെല്ലാം ഇന്ന് അന്യം നിന്നുപോയി.


കുട്ടിക്കാലത്ത് വൈകുന്നേര സമയങ്ങളിൽ പ്രദേശവാസികളായ ഒരുപാട് പേർ കക്കയും എരുന്തുമൊക്കെ പെറുക്കാൻ പുഴയിൽ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ അതെല്ലാം ഇപ്പൊ വെറും ഓർമ്മ മാത്രം. വർഷകാലത്ത് ഇടക്ക് വരുന്ന വെള്ളപ്പൊക്കം വലിയ സന്തോഷമായിരുന്നു. ചെറുപ്പമല്ലേ.. അതിന്റെ ഗൗരവം അറിയില്ലല്ലോ...

വെള്ളപ്പൊക്കത്തിൽ പൊയിന്തൽ (നേരത്തെ പറഞ്ഞ ആ വലിയ ഗ്രൗണ്ട് / പറമ്പ്) നിറയെ വെള്ളമായിരിക്കും. ആ വെള്ളത്തിൽ ഒരു ഭാഗത്ത് ഇറങ്ങി കളിക്കാനും ചാടാനും ഉലാത്താനും നല്ല ഹരമായിരുന്നു. വെള്ളം വല്ലാതെ ഏറിയാൽ കുറ്റിക്കടവിലുള്ള അമ്മായിന്റെ വീട്ടിൽ വെള്ളം കയറും. അവിടെയുള്ളവരെ കൂട്ടിക്കൊണ്ടുവരാൻ ഉപ്പയോ എളാപ്പമാരോ അയൽവാസിയുടെ തോണിയും കൊണ്ട് വരും. പോയി വന്നാൽ ഒരു വെപ്രാളമാണ് ആ തോണിയിൽ കയറി ചുറ്റിക്കറങ്ങാൻ. പലപ്പോഴും അത് സാധിക്കാറുമുണ്ട്. പിന്നെ വല്ലിപ്പയുടെ കൂടെ പുഴയരികിലുള്ള വാഴത്തോട്ടത്തിൽ കുല വെട്ടാൻ പോകും. ഘോരമായി ഒഴുകുന്ന പുഴയുടെ ഒരു അരികിലൂടെയായിരുന്നു പോയതും തിരികെ വന്നതും. അതായിരുന്നു എന്റെ ഓർമ്മയിലെ കുട്ടിക്കാലത്തെ അവസാന തോണിയാത്ര. പക്ഷെ ജലയാത്രയോടുള്ള താല്പര്യം അന്നും അടങ്ങിയില്ല...

കുറ്റിക്കടവ് പാലം
വർഷങ്ങൾ കടന്നു പോയി. ഇതിനിടക്കുള്ള ഓരോ പ്രളയത്തിലും വീടുകൾ, കൃഷികൾ അങ്ങനെ പലതും നഷ്ടപ്പെട്ട ആളുകളുടെ കഥ കേട്ടപ്പോഴാണ് പ്രളയത്തിന്റെ ഗൗരവം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കുന്നത്.

അങ്ങനെ.., സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അന്ന് ഒരു സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസം സ്കൂൾ നേരത്തെ വിട്ടു. വാഴക്കാട് സ്കൂളിലായിരുന്നു 10 വരെ പഠിച്ചത്. അന്ന് പ്രധാന ബുദ്ധിമുട്ട് ബസ് കിട്ടാത്തതായിരുന്നു. ഒരു ദിവസം നാട്ടിൽ നിന്നും സ്കൂളിൽ ഒപ്പം പഠിക്കുന്ന ഒരു കൂട്ടുകാരൻ ഒരു അഭിപ്രായം പറഞ്ഞു : " നമുക്ക് തോണിയിൽ പോയാലോ..?! " ആദ്യമൊന്ന് മടികാണിച്ചിരുന്നു. പിന്നെ സമ്മതിച്ചു. " ഓക്കേ.. പോകാം".

വാഴക്കാട് അടുത്തുള്ള കടവായിരുന്നു മണന്തലക്കടവ്. ഈ കടവ് കടന്നാൽ മാവൂർ എത്തും. മാവൂർ ഭാഗത്തുള്ള ഈ കടവിനും മണന്തലക്കടവ് എന്ന് തന്നെയാണ് പറയുക.. അങ്ങനെ കൂടെയുണ്ടായിരുന്ന കൂട്ടുകാരോടൊപ്പം കടവിലേക്കു നടന്നു. തോണിയിൽ കയറി. ചാലിയാറിന്റെ നടുവിൽ എത്തിതുടങ്ങുമ്പോൾ തന്നെ ഓളം വന്നു തോണി ആടിയുലയാൻ തുടങ്ങി. ചാലിയാറിനെ ആദ്യമായാണ് തൊട്ടറിയുന്നത്. അപകടം മുന്നിൽ കണ്ട സമയം. ഓരോ വിയർപ്പുകണങ്ങളും ഉറ്റി വീഴുന്നത് ശരിക്കും അറിയാൻ കഴിയും. എല്ലാവരുടെയും മുഖത്ത് പേടി കാണാം. തോണിയിൽ രണ്ടു ഇരിപ്പിടമാണ് ഉള്ളത്. ബാക്കിയുള്ളവർ ഓരോരുത്തരായി ഇരു ഭാഗങ്ങളിലായി നിലത്തിരിക്കും. ആ തോണിക്കാരന്റെ മുഖത്ത് നോക്കിയപ്പോൾ അയാൾ വളരെ നിസ്സാര ഭാവത്തോടെ ഇരിക്കുന്നു. മൂപ്പർക്ക് അതൊക്കെ പതിവാണല്ലോ.

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും തീരുമാനിച്ചു ഇന്നും തോണിയിൽ തന്നെ പോകണം. ഒരു വാശിയായി. പിടുത്തം ഉറപ്പിച്ചുകൊണ്ടായിരിന്നു പിന്നെ ഇരുത്തം. പുഴയുടെ നടുവിൽ എത്തി. മുമ്പത്തെ ദിവസം പോലെ ഇന്ന് അത്ര വലിയ കാറ്റും ഓളവുമില്ല. വലിയ കുഴപ്പങ്ങളൊന്നുമില്ല. പതിയെ ചുറ്റുമുള്ള കാഴ്ചകൾ കണ്ടിരുന്നു. ഗ്വാളിയോർ റയോൺസിന്റെ പഴയ അവശിഷ്ടങ്ങൾ പുഴയിൽ നിന്നും കാണുമ്പോൾ നല്ല ഒരു അനുഭവമാണ്. പിന്നെ പിന്നെ ആ ജലയാത്ര ഒരു പതിവായി. ബസ് നിർത്തി തന്നാലും അതിൽ കയറാതെ തോണിയിൽ വരിക വരെ എത്തി കാര്യങ്ങൾ. പതിയെ തോണിയുടെ മറുഭാഗത്തുള്ള തുഴ മറ്റു യാത്രക്കാരെ പോലെ ഞാനും വലിക്കാൻ തുടങ്ങി. ആലിക്ക (തോണിക്കാരൻ) തുഴയുന്നതും ഇടക്ക് ശ്രദ്ധിക്കും. ഇങ്ങനെയാണ് തോണി തുഴയാൻ പഠിക്കുന്നത്.

ചെറുപുഴ - ഒരു സായാഹ്നക്കാഴ്ച
2018 ൽ വന്ന പ്രളയത്തിൽ, ഞാൻ പഠിക്കുന്ന ദർസിൽ അകപ്പെട്ടു പോയി. പള്ളിയുടെ ചുറ്റുഭാഗത്തും, അതുപോലെ പള്ളിയിലേക്കു വരുന്ന റോഡുകളും വെള്ളം മൂടിയിരിക്കുന്നു. Main റോട്ടിൽ ഒരാൾക്കുള്ള വെള്ളമുണ്ട്. എല്ലാ ദർസുകളും പ്രളയം കാരണം പൂട്ടി. പക്ഷെ നാട്ടിൽ പോകാൻ ഒരു വഴിയുമില്ല. Main റോട്ടിലെല്ലാം ഒരാൾക്കുള്ള വെള്ളമല്ലേ.. പിന്നെങ്ങനെ പോകും. ഓരോ ദിവസവും, ഓരോ മണിക്കൂറിലും പോയി നോക്കും വെള്ളത്തിന്റെ ഗതിയറിയാൻ. ഒരു രക്ഷയുമില്ല. എന്തായാലും വെള്ളം ഇറങ്ങാൻ കാത്തിരിന്നു. അതിനു ശേഷമായിരുന്നു പിന്നെ പോയത്. ഈ പ്രളയത്തിൽ വല്ലിപ്പയുടെ ഒരുപാട് വാഴ വെള്ളത്തിൽ നശിച്ചിരുന്നു. ബാക്കിയുള്ള വാഴക്കുലകൾ സ്വരൂപിക്കാൻ ഒരു തോണിയില്ലാത്തത് കാരണം ഒരു തോണിയങ്ങു വാങ്ങിച്ചു.

തൊട്ടടുത്ത വർഷം 2019-ൽ വീണ്ടും ഉരുൾപൊട്ടൽ. തലേ ദിവസം രാത്രി മുതൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. അന്നും ദർസിൽ തന്നെ. പിറ്റേന്ന് രാവിലെ വെള്ളം കാണാൻ ഇറങ്ങി. Main റോഡിൽ മുട്ടിനു വെള്ളമുണ്ട്. വാഴക്കാട് വരെ നടന്നു. ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും റോഡിൽ അരക്ക് താഴെയായി വെള്ളം. പള്ളിയിൽ എത്തിയപ്പോൾ ശക്തമായ മഴയും കാറ്റും ഇടിയും. കഴിഞ്ഞ വർഷത്തെ പോലെയാവർത്തിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഉസ്താദിന്റെ അനുവാദത്തോടെ വെള്ളം അധികം കയറുന്നതിനു മുമ്പ് തന്നെ നാട്ടിലെത്താൻ തീരുമാനിച്ചു.

നേർ റോഡിനു പോകുകയാണെങ്കിൽ വീട്ടിലേക്ക് 7.5 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.. പക്ഷെ ആ റോഡിൽ അരക്ക് വെള്ളമല്ലേ.. പിന്നെ പല റോഡിലൂടെയും തിരിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും 10 - 11 കിലോമീറ്റർ അധികം ഓടി കഴിഞ്ഞിരുന്നു.

ആ വെള്ളത്തിൽ തറവാടും എന്റെ അമ്മായിയുടെ വീടും പകുതി വെള്ളത്തിൽ ആയിക്കഴിഞ്ഞിരുന്നു. എളാപ്പന്റെ വീട്ടിൽ താമസമാക്കി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ അതും ഒരു നില വെള്ളത്തിൽ. ആ പ്രളയകാലത്താണ് ദീർഘ കാലങ്ങൾക്ക് ശേഷം ഞാൻ തോണിയിൽ കയറുന്നത്. വെള്ളം ഇറങ്ങിപ്പോയപ്പോൾ പിന്നെ തോണി വെള്ളത്തിലിറക്കാതെ ഷഡിൽ കയറ്റി. ഇറക്കാൻ ഞാൻ ഒരുപാട് തവണ ശ്രമം നടത്തിയെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലം..

മാസങ്ങൾ കടന്നു പോയി. ലോകമാകെ കൊറോണ വൈറസിന്റെ ഭീതിയിൽ കഴിയുന്നു. കേരളത്തിൽ 21 ദിവസത്തേക്ക് ലോക്ക് ഡൌൺ. വീടിന് പുറത്തിറങ്ങരുതെന്നാണ് സർക്കാരിന്റെ കല്പന. പുറത്തിറങ്ങിയാൽ ഒരുപക്ഷെ കേരളപോലീസിന്റെ പുറം പൊളിയുന്ന ലാത്തി ചാർജ്ജ് നമ്മെ കാത്തിരിപ്പുണ്ടാവും. പൊതു നന്മക്ക് വേണ്ടി വീട്ടിൽ തന്നെ കഴിയണമെന്ന് സർക്കാറും സമസ്‌ത നേതാക്കന്മാരും പറയുന്നു. എന്തായാലും വീട്ടിൽ തന്നെ കഴിഞ്ഞു. ഒഴിവു വേളയിൽ പകുതി വെച്ചു നിർത്തിവെച്ചിരുന്ന പല പുസ്തകങ്ങളും വായിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം WhatsApp ൽ എളാപ്പയുടെ status കാണാനിടയായി. ഞാൻ കാണാൻ കൊതിച്ചത് തന്നെ. പുഴക്ക് നേരെ അക്കരെയുള്ള ഗ്രാമവനം.

ഗ്രാമവനം
 മാവൂർ പഞ്ചായത്തിന്റെ സംരക്ഷണത്തിലുള്ളതാണ് ഈ സ്ഥലം. നിറയെ മരങ്ങളും മറ്റു കാട്ടു ചെടികളും ഉൾകൊള്ളുന്ന വളരെ നയന മനോഹരമായ പ്രകൃതിയുടെ തിരുശേഷിപ്പ്. തൊട്ടടുത്ത ഫോട്ടോ വെള്ളത്തിൽ കിടക്കുന്ന ഈ തോണിയും. അടങ്ങിയിരുന്ന് ബോറടിച്ചിട്ടാവാം വെള്ളത്തിലൂടെയുള്ള ചുറ്റൽ.. 11 ദിവസമായി ഞാനും വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ട്. ഇതും കൂടി കണ്ടാൽ പിന്നെ എങ്ങനെ അടങ്ങിയിരിക്കാനാവും...?!

വഞ്ചിയാത്ര
ഒരു ദിവസം രാവിലെ തറവാട്ടിലേക്കു പോയി. സമയം രാവിലെ 8.30 കഴിഞ്ഞു. നല്ല സമയമാണ് വെയിലും ചൂടും വരുന്നതേയുള്ളൂ.. പതിയെ തോണിയിൽ കയറി കെട്ടഴിക്കുന്നതിന് മുമ്പ് തന്നെയൊന്ന് തുഴഞ്ഞ് നോക്കി. കുറേ ആയല്ലോ... കെട്ടഴിച്ച് തുഴഞ്ഞകന്നു.. പ്രകൃതിയിൽ ചാലിച്ച ഒരുപാട് പ്രാപഞ്ചിക സത്യങ്ങൾ. പക്ഷികളുടെ കളകളാരവം. വലിയ നിബിഡ വനങ്ങൾ. റോഡിലൂടെ പ്രകൃതി ആസ്വദിക്കാനിറങ്ങുന്നതും വെള്ളത്തിലൂടെയിറങ്ങുന്നതും രണ്ടും രണ്ടനുഭവങ്ങളാണ്.. അത് അനുഭവിച്ചറിയുക.

എല്ലാ അനുവാചകരെയും പ്രകൃതിയിലേക്ക് ക്ഷണിക്കുന്നു.. ഇത്തരം നല്ല അനുഭവങ്ങൾ ഇനിയുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.. പ്രത്യാശിക്കുന്നു..



                                                                   

                                                                    - കെ.എം. ജസീലുദ്ധീൻ ചെറൂപ്പ 

Monday, February 10, 2020

തെറ്റിദ്ധരിക്കപ്പെട്ട ഇന്ത്യൻ ഭരണാധികാരി

തെറ്റിദ്ധരിക്കപ്പെട്ട ഇന്ത്യൻ ഭരണാധികാരി
- ചരിത്ര പഠനം -


✍️ കെ. എം. ജസീലുദ്ധീൻ ചെറൂപ്പ 

  ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഇന്ത്യൻ പോരാട്ടത്തിൽ ആ പേരിന് പകരം വയ്ക്കാൻ മറ്റൊരു പേരില്ല. ടിപ്പുസുൽത്താൻ എന്നല്ലാതെ.

ടിപ്പു സുൽത്താൻ 


 മൈസൂർ സാമ്രാജ്യത്തിലെ അധിപൻ,  ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ശഹീദായ ആദ്യ ഇന്ത്യൻ ഭരണാധികാരി, മതേതര ഇന്ത്യയെ പ്രായോഗികമായി സ്വപ്നം കണ്ട സുൽത്താൻ, മിസൈൽ സാങ്കേതിക വിദ്യ പരീക്ഷിച്ചു വിജയിച്ച ധിഷണാശാലി, ഇന്ത്യാ  ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട സ്വാതന്ത്ര്യസമരസേനാനി കൂടിയാണ് ഇദ്ദേഹം. 

 ഹൈദരലി ഖാൻ ആണ് പിതാവ്. ഒരു സാധാരണ പട്ടാളക്കാരൻ ആയിരുന്നു ഹൈദരലി ഖാൻ. അസാമാന്യമായ ധീരത കൊണ്ട് അദ്ദേഹം മൈസൂർ പട്ടാളത്തിന്റെ പ്രധാനിയായി മാറി. 1755 - ൽ വടയാർ രാജാവിന്റെ മന്ത്രിയായ നഞ്ജരാജന്റെ പടത്തലവനായി ഹൈദരലി നിയമിതനായി. സ്ഥാനക്കയറ്റം കിട്ടിയ ഹൈദർ കോയമ്പത്തൂരിനും മധുരക്കുമിടയിലുള്ള നാട്ടുരാജാക്കന്മാരെ കീഴ്പ്പെടുത്തി. അവരിൽ നിന്നും കിട്ടിയ കപ്പവും നികുതിയും ഉപയോഗിച്ച് സൈനികശക്തി വിപുലപ്പെടുത്തി. 

 അൽപ കാലത്തിനുള്ളിൽ പേര് കേട്ട പടത്തലവനായി ഹൈദരലി മാറി. പിതാവിന്റെ സ്നേഹം എന്തെന്നറിയാതെ വളർന്ന പടത്തലവന് ഒരു കുഞ്ഞു പിറക്കാൻ ഏറെ വൈകി. 

 ടിപ്പുസുൽത്താൻ ഔലിയ എന്ന മഹാന്റെ അടുത്ത് പോയി സങ്കടങ്ങൾ പറയുക പതിവായിരുന്നു ഹൈദരലി ഖാന്. ഒരു ആൺകുഞ്ഞ് പിറക്കുമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അധികം വൈകാതെ ഭാര്യ ഫക്രുന്നിസ ഗർഭിണിയായി. ഒരു ആൺകുഞ്ഞ് പിറന്നു. ആ കുട്ടിക്ക് തന്റെ ഗുരുവിന്റെ പേര് തന്നെ നൽകി. ടിപ്പുസുൽത്താൻ. പിതാമഹന്റെ പേര് കൂടി ചേർത്ത് ഫത്തഹ് അലി ടിപ്പു സുൽത്താൻ എന്നായി കുറിക്കപ്പെട്ടു. 

 1751 - ൽ മൈസൂരിലെ ദേവനഹള്ളിയിൽ വെച്ചാണ് ടിപ്പുവിന്റെ ജനനം. അഞ്ചു വയസ്സ് ആകുന്നതിനുമുമ്പ് തന്നെ മകനെ ഇസ്ലാമിക പാഠങ്ങൾ പഠിപ്പിക്കുന്നതിനായി പിതാവ് ഹൈദർ അലി ഖാൻ പ്രമുഖ പണ്ഡിതൻമാരെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. പേർഷ്യൻ,  അറബി,  ഇംഗ്ലീഷ്,  കന്നഡ തുടങ്ങിയ ഭാഷകളിൽ കഴിവുറ്റ പണ്ഡിതന്മാർ ടിപ്പുവിന് ഉണ്ടായിരുന്നു. ഖുർആനും ഇസ്ലാമിക പഠനങ്ങളും മാത്രമല്ല കുതിരസവാരിയും അമ്പെയ്ത്തും ടിപ്പു അഭ്യസിച്ചു. വേദാന്തം,  തർക്കശാസ്ത്രം എന്നിവയിലും അദ്ദേഹം മികവ് തെളിയിച്ചു. 

 ഈ പഠന കാലത്ത് 9 വയസ്സ് വരെ ഉമ്മ ഫക്രുന്നിസയുടെ കൂടെ ദിണ്ടികളിലായിരുന്നു ടിപ്പു താമസിച്ചത്. ടിപ്പുവിനെ 10 വയസ്സായപ്പോഴാണ് പിതാവ് ഹൈദർ അലി ഖാൻ മൈസൂർ രാജാവായി ചുമതലയേറ്റത്. രാജാവായിരുന്നിട്ടും മഹത്തായ ജീവിതശൈലിയും ലാളിത്യവും ഹൈദരലിയും,  അതുതന്നെയായിരുന്നു തന്റെ മക്കളെയും അദ്ദേഹം പഠിപ്പിച്ചത്. അതിൽ വളരെ ശ്രദ്ധാലുവായിരുന്നു പിതാവ്. കുട്ടി പ്രായത്തിൽത്തന്നെ ടിപ്പുവും പിതാവിനോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. 

ഹൈദർ അലി ഖാൻ 

 1765 ഹൈദരലി മലബാറിലേക്ക് പുറപ്പെട്ടപ്പോൾ ബാലനായിരുന്ന ടിപ്പുവും കൂടെയുണ്ടായിരുന്നു. അധികം വർഷം കടന്നു പോകുന്നതിനു മുമ്പ് തന്നെ ടിപ്പു സൈനിക മേധാവിയായി മാറിക്കഴിഞ്ഞിരുന്നു. 16 വയസ്സുള്ള ടിപ്പുവിന് കീഴിൽ മൂവായിരത്തോളം വരുന്ന സൈനികർ അണിനിരന്നു. പിതാവിന്റെ നിഴലായി കൂടെ നിന്നിട്ടും തന്റെതായ ബുദ്ധിസാമർത്ഥ്യം കൊണ്ടും അഭ്യാസപാടവം കൊണ്ടും അദ്ദേഹം ഹൈദരലി ഖാനെ പോലും അത്ഭുതപ്പെടുത്തി. ചില മുന്നേറ്റങ്ങളിൽ ഹൈദർ ടിപ്പുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. നാളെ തന്റെ നാടിനെ ധീരമായി നയിക്കാനുള്ള ഒരു ഭരണാധികാരിയെ വളർത്തിയെടുക്കുകയായിരുന്നു പിതാവ്. 

 ഒരു സാധാരണ പട്ടാളക്കാരൻ ആയിരുന്നിട്ടും  തന്റെ പിതാവിന്റെ സ്ഥാനക്കയറ്റങ്ങൾ കണ്ടുവളർന്ന ടിപ്പു സാധാരണക്കാരനെയും  അദ്ധ്വാനിക്കുന്നവനെയും ബഹുമാനിക്കാനും തെല്ലും മറന്നില്ല. ആ കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നു മൈസൂർ രാജ്യം. ഈ രാജ്യം വെട്ടിപ്പിടിക്കാൻ ബ്രിട്ടീഷുകാർ വളരെ ആഗ്രഹിച്ചിരുന്നു. പലപ്പോഴും മറ്റു ഇന്ത്യൻ രാജാക്കളായ നവാബ് മാരും നൈസാമുമാരും അതിനു വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. വമ്പിച്ച വാഗ്ദാനങ്ങൾ നൽകിയായിരുന്നു ബ്രിട്ടീഷുകാർ നാട്ടുരാജ്യങ്ങളെ അധീനപ്പെടുത്തിയിരുന്നത്. 

 കാര്യങ്ങൾ എങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും രാജാവായിരുന്ന ഹൈദരലി ഖാൻ ആ ശ്രമങ്ങളെയൊക്കെ പരാജയപ്പെടുത്തി. ഹൈദരലിയുടെ സേനയുടെ മുൻപന്തിയിൽ ടിപ്പുകൂടി വന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി മൈസൂർ മാറി. " ഹുദാദാദ് സൽത്തനത്ത് " എന്നായിരുന്നു മൈസൂരിന്റെ ഔദ്യോഗിക നാമം. 

 കേരളം അന്ന് പ്രധാനമായും മൂന്ന് ഭാഗങ്ങളായിരുന്നു.തിരുവിതാംകൂർ, കൊച്ചി, മലബാർ. ഈ ഇടങ്ങളിലെല്ലാം ഓരോ രാജാക്കന്മാരായിരുന്നു ഭരിച്ചിരുന്നത്. മലബാറിൽ അന്ന് ഭരണം നടത്തിയിരുന്നത് സാമൂതിരി രാജാക്കന്മാർ ആയിരുന്നു. ജാതി വ്യവസ്ഥകളും കഷ്ടപ്പാടുകളും പട്ടിണിയും നിറഞ്ഞ നാടായിരുന്നു കേരളം. കൃഷിയായിരുന്നു പ്രധാന വരുമാന മാർഗ്ഗം. 

 എന്നാൽ ഈ കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിമാർക്കായിരുന്നു. ഇവിടങ്ങളിൽ കുടിയന്മാരെ വെച്ച് കൃഷി ചെയ്യിച്ചു ലാഭം ജന്മിമാർ വീതംവെച്ച് എടുക്കുകയായിരുന്നു പതിവ്. പാവങ്ങളും താഴ്ന്ന ജാതിക്കാരുമായിരുന്നു കുടിയന്മാർ. ഇവരെ അടിമകളായിട്ടായിരുന്നു കണ്ടിരുന്നത്. നായന്മാരായിരുന്നു പടയാളികൾ. തങ്ങളുടെ യജമാനൻ പറയുന്ന ആർക്കുവേണ്ടിയും അവർ പോരാടണം. ഇവരുടെ തന്നെ ജോലിയിൽ പെട്ടതായിരുന്നു നികുതി പിരിവും. 

 ഈ കാരണങ്ങളാൽ അവർ മേൽജാതിക്കാരുടെ അവസ്ഥയിലേക്ക് ഉയർന്നുതുടങ്ങി. മേൽജാതിക്കാർക്കായിരുന്നു ഭരണത്തിനുള്ള അവകാശം. അതിനാൽ അങ്ങേയറ്റത്തെ ജാതീയ തിങ്ങിനിറഞ്ഞിരുന്നു  അക്കാലത്ത്. ചെറിയ ജാതിക്കാർ എന്തെങ്കിലും ചെറിയ തെറ്റ് ചെയ്താൽ വലിയ മർദ്ദനമായിരുന്നു ശിക്ഷ. എന്നാൽ വലിയ ജാതിക്കാർ എത്ര വലിയ തെറ്റ് ചെയ്താലും അവർ രക്ഷപ്പെടും. 

 മേൽജാതിക്കാരെ തൊടാനോ അവരുടെ അടുത്തേക്ക് ചെല്ലാനോ (തൊട്ടുകൂടായ്മ,  തീണ്ടിക്കൂടായ്മ) താഴ്ന്ന ജാതിക്കാർക്ക് അവകാശമില്ല. മേൽ ജാതിക്കാരായ സ്ത്രീകൾക്ക് അല്ലാതെ മേൽവസ്ത്രം,  തലപ്പാവ്, ചെരുപ്പ് എന്നിവ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ധരിക്കാൻ അവകാശം ഉണ്ടായിരുന്നില്ല. അതിനാൽ സ്ത്രീകൾ പോലും മേൽവസ്ത്രമില്ലാതെ ആണ് നടന്നിരുന്നത്. 

 ഈ അധർമ്മത്തിൽ ഒന്നും ചെവികൊടുക്കാതെ തങ്ങളുടെ സുഖങ്ങൾക്കും ആർഭാട ജീവിതങ്ങൾക്കും മാത്രമായിരുന്നു രാജാക്കന്മാർ ഒരുങ്ങിയിരുന്നത്.  തങ്ങളുടെ നാട്ടുകാർ ഇത്രമേൽ പ്രയാസം അനുഭവിച്ചിട്ടും തങ്ങളുടെ നാട്ടിൽ കച്ചവടത്തിന് വരുന്ന കച്ചവടക്കാരായ വിദേശികളെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. 

 അങ്ങനെ ബ്രിട്ടീഷുകാർ, ഡച്ചുകാർ,  ഫ്രഞ്ചുകാർ തുടങ്ങി വൈദേശിക ശക്തികൾ കേരളത്തിൽ വന്ന് ഇവിടുത്തെ ഫലഭൂയിഷ്ഠമായ മണ്ണ് തങ്ങളുടെ അധീനതയിൽ കൊണ്ടു വരാൻ ആഗ്രഹിച്ചു. അങ്ങനെ പല രീതിയിൽ പല പേരുകളിലുള്ള യുദ്ധങ്ങൾ അന്ന് കേരളത്തിലും തുടർന്ന് കേരളത്തിന് പുറത്തും അരങ്ങേറി. ഈ  യുദ്ധങ്ങളിലെല്ലാം ജനങ്ങൾ അതൃപ്തരായിരുന്നു. അവിടത്തെ നാട്ടുരാജാക്കന്മാരെ സാമൂതിരി പേടിപ്പിച്ചു നിർത്തിയത് പോലെ വടക്കേ മലബാർ കോലോത്തിരി രാജാവ് കൈയ്യടക്കി വച്ചിരുന്നു. 

 ഈ അവസരം മുതലെടുത്ത് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മലബാറിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. പരസ്പരം യുദ്ധം ചെയ്ത് ഈ നാട്ടുരാജ്യങ്ങൾ എല്ലാം ഒതുക്കി തീരുമെന്ന് അവർ മനസ്സിലാക്കി. ആ മോഹങ്ങൾക്ക് തിരശ്ശീലയിട്ടായിരുന്നു മൈസൂർ സൈന്യത്തിന്റെ മലബാർ പ്രവേശനം. 

 ആദ്യമായി മലബാർ ആക്രമിച്ചത് ഹൈദരലി ഖാനോ ടിപ്പുവോ അല്ല. അത് നഞ്ചരാജന്റെ  സൈന്യമായിരുന്നു. അതിനു സഹായിച്ചതാകട്ടെ പാലക്കാട്ടെ ഒരു ഹിന്ദു അധികാരിയും. ഈ വിപ്ലവത്തിൽ സാമൂതിരി രാജാവ് കപ്പം നൽകാമെന്ന് സമ്മതിച്ചു. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും അത് നൽകാതിരുന്ന സാമൂതിരിയിൽ നിന്നും 12 ലക്ഷം രൂപ പിഴ വാങ്ങാൻ വേണ്ടിയാണ് 1766 - ൽ ഹൈദരലി ഖാൻ ആദ്യമായി മലബാറിൽ പ്രവേശിക്കുന്നത്. 

 മലബാറിൽ എത്തിയ ഹൈദരലിയും ടിപ്പുവും കണ്ടത് ഇവിടുത്തെ താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ ആയിരുന്നു. അതിൽ നിന്നെല്ലാം അവരെ കര കയറ്റി. സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതും ഈ പറയുന്ന ഹൈദരലിയും ടിപ്പുവും തന്നെയായിരുന്നു. ശേഷം അവർ ശ്രീരംഗപട്ടണത്തിലേക്ക് തന്നെ മടങ്ങി. 

 ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ കലാപം വീണ്ടും ആളിപ്പടർന്നു. നിയന്ത്രിക്കാൻ ഹൈദർ അലിയുടെ ഉദ്യോഗസ്ഥന്മാർക്ക് സാധിച്ചില്ല. കലാപം അടിച്ചമർത്താൻ ഹൈദർ - മീർ അസർ അലി ഖാൻ എന്ന സൈനിക മേധാവിയെ മലബാറിലേക്ക് അയച്ചു. ഹൈദരലി ഖാനെ പോലെയും ടിപ്പുവിനെ പോലെയും  നയതന്ത്രശാലിയും ദയാലുവും ആയിരുന്നില്ല മീർ അസർ അലി ഖാൻ. കലാപകാരികളെ വല്ലാതെ പ്രയാസപ്പെടുത്തുകയായിരുന്നു അവർ ചെയ്തത്. ഇതിനെത്തുടർന്ന് ഒരുപാട് ബ്രാഹ്മണന്മാർ മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് അഭയാർഥികളായി പലായനം ചെയ്തു. ടിപ്പുവിനെ കുറിച്ച് ക്രൂരമായ കഥകൾ പ്രചരിക്കാൻ ഈ സംഭവം കാരണമായി. 

 1782 ൽ ടിപ്പു മലബാറിലേക്ക് നേരിട്ടെത്തി. ഇവിടെ കലാപം അടിച്ചമർത്തി സമാധാനം സ്ഥാപിക്കുന്ന സമയത്താണ് പിതാവിന്റെ രോഗം മൂർച്ഛിച്ച വിവരം ടിപ്പു കത്ത് വഴി അറിയുന്നത്. " താൻ മരിക്കാൻ പോവുകയാണെന്നും അതിനുമുമ്പു തന്റെ മുഖം ഒരു നോക്ക് കാണണമെന്നും " ആയിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. യുദ്ധം നിർത്തിവെച്ച് ശ്രീരംഗപട്ടണത്ത് എത്തുമ്പോഴേക്കും പിതാവിനെ കബറടക്കിയിരുന്നു. 

 ശേഷം പുതിയ സുൽത്താൻ എന്ന നിലയിലാണ് ഹുദാദാദ് സൽത്തനത്തിലെ കൊട്ടാര ഉദ്യോഗസ്ഥർ പിന്നീട് ടിപ്പുവിനെ വിശേഷിപ്പിച്ചത്. അങ്ങനെ സ്വന്തം പിതാവ് പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ അധിപനായി മാറി. അധികാരമേറ്റ ടിപ്പുസുൽത്താൻ അദ്ദേഹത്തിന്റെ ജനങ്ങളുടെ ക്ഷേമത്തിനുള്ള താൽപര്യത്തെയും ദയാവായ്പ്പിനെയും കാണിച്ചുകൊടുത്തു. മതത്തിന്റെയോ സമുദായത്തിന്റെയോ പേരിലുള്ള യാതൊരു വിവേചനവും അദ്ദേഹം കാണിച്ചില്ല. എല്ലാവർക്കും തുല്യ നീതിയും തുല്യ അവകാശങ്ങളും.

 ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ജനങ്ങളെയെല്ലാം അദ്ദേഹം ഏകോപിപ്പിച്ചു. ജന്മിമാരുടെയും ഭൂപ്രഭുക്കളുടെയും അതിക്രമങ്ങളിൽ നിന്നും പാവപ്പെട്ടവരും താഴ്ന്ന വിഭാഗക്കാരുമായ ജനങ്ങൾക്ക് സംരക്ഷണം നൽകി. നീതിക്കും നിയമത്തിനും മുമ്പിൽ സർവ്വരെയും ഒരുപോലെ കണ്ടു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതപരമായ ശത്രുക്കളുടെയും ജാതി വ്യത്യാസങ്ങളുടെയും മതിലുകൾ തകർത്തു.

 പിതാവ് തുടങ്ങിവച്ചതിൽ നിന്നും ടിപ്പു പിന്മാറിയില്ല. പ്രത്യേകിച്ച്, ബ്രിട്ടീഷുകാരെയും അവരുടെ കൂലിപ്പണിക്കാരായ നാട്ടുരാജാക്കന്മാരെയും തോൽപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ പിതാവിനേക്കാൾ ഒരുപടി മുന്നിലായിരുന്നു ടിപ്പു. ബ്രിട്ടീഷ് പട്ടാളം മൈസൂർ പടയോട് പല മുന്നേറ്റങ്ങൾ നടത്തിയിട്ടും പരാജയമല്ലാതെ മറ്റൊന്നും അവർ രുചിച്ചിരുന്നില്ല.  ഇങ്ങനെ..., മൈസൂർ കടുവയെ  തോൽപ്പിക്കാൻ ശക്തി മാത്രം പോരാ തന്ത്രവും ചതിയും വഞ്ചനയും വേണം. അത് ആവിഷ്കരിക്കാനുള്ള ശ്രമം അവർ തുടങ്ങി.

ഹിന്ദു വികാരമുണർത്തി ആ കാലത്തെ മാറാട്ടക്കാരെയും മറ്റു സഖ്യങ്ങളെയും ചേർത്ത് മൈസൂർ സേനയുടെ  മൂന്ന് ഇരട്ടി വലിപ്പമുള്ള സൈനിക നിരയുമായി വലിയ ഒരു സഖ്യം യുദ്ധത്തിന്റെ കരാറിൽ ഒപ്പുവച്ചു. ടിപ്പുവിനെ നേരിടാൻ ഒറ്റുകാരെയും ചതിയൻമാരെയും ബ്രിട്ടീഷുകാർക്ക് വേണമായിരുന്നു. മൈസൂരിന് ചുറ്റുമുള്ള ചില നാട്ടുരാജാക്കന്മാരെ അവർ പാട്ടിലാക്കി. അവിടുത്തെ സമ്പന്നരെയും ഭൂപ്രഭുക്കളെയും പല സമ്മാനങ്ങളുമായി അവരെയും വശത്താക്കി. ടിപ്പുവിന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്മാരേയും വിലക്കെടുക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു. ടിപ്പുവിന്റെ സ്വന്തം സേനയിലും ചതിയന്മാരും ഒറ്റുകാരും നുഴഞ്ഞുകയറി. എന്നാൽ ടിപ്പു ഇതൊന്നും പൂർണ്ണമായി അറിഞ്ഞിരുന്നില്ല. 

 ഒന്നര ലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് സൈന്യം ബാംഗ്ലൂരിൽ വന്ന് താവളമുണ്ടാക്കി. ബ്രിട്ടീഷ് ചാരന്മാർ നിറഞ്ഞ ടിപ്പുവിന്റെ സൈന്യത്തിന്റെ  ചെറുപ്പം ടിപ്പുവിന് വേണ്ടത്ര സന്ദേശം ലഭിച്ചില്ല. അയ്യായിരത്തോളം വരുന്ന സൈന്യവുമായി ടിപ്പുവിന്റെ സൈന്യം അവരോട് ഏറ്റുമുട്ടി. ഇതിൽ പരാജയപ്പെട്ട ടിപ്പു സേനക്ക് ബാംഗ്ലൂർ നഷ്ടമായി. ഒടുവിൽ ബാംഗ്ലൂർ കോട്ടയും. ഇതിനെല്ലാം കാരണം ടിപ്പുവിന്റെ വിശ്വസ്തനായിരുന്ന കൃഷ്ണറാവു എന്നയാളായിരുന്നു. അയാളെ വധിച്ചു കളയാൻ ടിപ്പു കൽപ്പിച്ചു. കൃഷ്ണറാവു കത്തിച്ചുവെച്ച ചതിയുടെ കാട്ടു തീ അണക്കാൻ മരണംവരെ ടിപ്പുവിന് സാധിച്ചില്ല.

 ഒടുവിൽ ബ്രിട്ടീഷുകാരുമായി സഖ്യം ചേർന്ന് ശ്രീരംഗപട്ടണം ഉപരോധിക്കാൻ തുടങ്ങി. ഒരു വർഷം ഈ ഉപരോധം നീണ്ടു നിന്നു. ഒടുവിൽ ടിപ്പുവിന് യുദ്ധത്തിന് ഇറങ്ങേണ്ടി വന്നു. രണ്ടു നേതാക്കന്മാർക്ക് കീഴിൽ രണ്ടു സൈന്യത്തെ ടിപ്പു അവർക്കെതിരെ തിരിച്ചു വിട്ടു. പക്ഷേ പരാജയപ്പെട്ടു. എന്നിട്ടും ആ സൈന്യത്തെ ടിപ്പു നേരിട്ടു. തൽക്കാലം രക്ഷപ്പെട്ടു എങ്കിലും നാലിരട്ടി വലിപ്പമുള്ള സൈന്യവുമായി തിരികെ വന്നു മൈസൂർ സൈന്യത്തെ അവർ വളഞ്ഞു. വിശ്വസ്തരെന്നു കരുതിയിരുന്ന പല ഉദ്യോഗസ്ഥരും സ്വന്തം രാജ്യത്തെ  ഒറ്റിക്കൊടുത്തു.

ഒടുവിൽ രണ്ടാം സമാധാന കരാറിന് ടിപ്പു  തയ്യാറായി. അതിനുശേഷം യുദ്ധത്തിൽ തകർന്ന നഗരങ്ങൾ വേഗത്തിൽ അദ്ദേഹം പുനർനിർമ്മിച്ചു. മൈസൂർ നഗരം മുഴുവൻ പൂന്തോട്ടങ്ങളും വിശ്രമ കേന്ദ്രങ്ങളും പണിതു. സർക്കാർ അധീനതയിലുള്ള ഭൂമി കൃഷി ചെയ്യുമെന്ന വ്യവസ്ഥയിൽ കർഷകർക്ക് വകവച്ചു കൊടുത്തു. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലായ്മചെയ്യാൻ ഫാക്ടറികളും മില്ലുകളും പണിതു. വസ്ത്രം, കമ്പിളി  തുടങ്ങിയ വ്യവസായങ്ങൾക്ക് മൈസൂർ ലോകപ്രശസ്തി നേടിയ. ഇങ്ങനെ ഇന്ത്യാ രാജ്യം വലിയ സമ്പന്ന രാജ്യമായി പേരു കേട്ടു. ഇതിനു ടിപ്പു തുടക്കം കുറിച്ചു. വൈജ്ഞാനിക രംഗത്തും ഒരുപാട് പുരോഗതി ഇദ്ദേഹം ഉണ്ടാക്കി. 

 പക്ഷേ, ബ്രിട്ടീഷുകാർ വെറുതെ നിന്നില്ല. പിന്നെയും അക്രമം അഴിച്ചുവിട്ടു. 1779 വെല്ലൂരിൽ നിന്ന് വെള്ളപ്പട്ടാളം ശ്രീരംഗപട്ടണം ലക്ഷ്യമാക്കി പുറപ്പെട്ടു. ചതിയന്മാർ സൈന്യത്തിൽ നിന്ന് പൂർണമായി പുറത്തുചാടിയില്ല എന്ന വിവരം പൂർണമായി  ടിപ്പു അറിഞ്ഞിരുന്നില്ല. ഈ പട്ടികയിൽ ടിപ്പുവിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേർന്നു.  ടിപ്പു പോർക്കളത്തിലേക്കിറങ്ങി. 4 വൻ സൈന്യവുമായിട്ടായിരുന്നു ശത്രുക്കളുടെ ആക്രമണം. ആദ്യം ബോംബെയിൽ നിന്ന് വരുന്ന ശത്രുക്കൾക്കെതിരെ ആഞ്ഞടിച്ച് വിജയവക്കിൽ എത്തിയ അദ്ദേഹം അദ്ദേഹത്തിന്റെ സൈനിക നേതാവായ " മീർ മുഈനുദ്ധീന് " സൈനിക നേതൃത്വം ഏൽപ്പിച്ച് ടിപ്പു മറ്റു സൈന്യങ്ങൾക്ക് നേരെ തിരിഞ്ഞു.

ഇയാൾ ചാരനായിരുന്നു എന്നത് ടിപ്പുവിന് ഒട്ടും അറിയില്ലായിരുന്നു. ശത്രു സൈന്യത്തിന് സ്വന്തം സൈന്യത്തെ അറവു മൃഗങ്ങളെപ്പോലെ വച്ചു നീട്ടി. അങ്ങനെ ശത്രുസൈന്യം അവരെ പരാജയപ്പെടുത്തി ശ്രീരംഗപട്ടണത്തിൽ കാലുകുത്തി. മൈസൂർ രാജാവിന്റെ കേന്ദ്രത്തിൽ ശത്രുവായ വെള്ളക്കാരന്റെ കാൽ ആദ്യമായി പതിഞ്ഞു. 

 ചതി മനസ്സിലാക്കിയ ടിപ്പുവിന് തന്റെ കോട്ട സംരക്ഷിക്കുകയല്ലാതെ വഴിയില്ല എന്ന് മനസ്സിലാക്കി തന്റെ കോട്ടയ്ക്കകത്തേക്ക് പിൻവാങ്ങി. ബ്രിട്ടീഷ് സേന നാല് ഭാഗത്ത് നിന്നും കോട്ട ഉപരോധിച്ചു. ടിപ്പു തിരികെ വന്നു കോട്ടയ്ക്കകത്ത് ഇടിച്ചു കയറിയ ആ വൈദേശിക ശത്രുക്കൾക്കെതിരെ പോരാടി. ഒരു പടച്ചട്ട പോലും അദ്ദേഹത്തിന്റെ  ശരീരത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

 അദ്ദേഹം നഗരത്തിലേക്ക് രക്ഷപ്പെടാതിരിക്കാൻ ശത്രുക്കൾ ഓരോ കോട്ട വാതിലുകളും അടച്ചു. ഈ കൊടും വഞ്ചന കണ്ടുനിന്ന ടിപ്പു സുൽത്താന്റെ സൈന്യാധിപൻ ചതിയനായ മിർ സാദിക്കിനെ വകവരുത്തി. അപ്പോഴേക്കും സുൽത്താൻ ശരിക്കും കെണിയിലകപ്പെട്ടിരുന്നു. 

 വെടിയുതിർത്തും വാൾവീശിയും തന്നോട് അടുക്കുന്ന ഓരോ പട്ടാളക്കാരനെയും അദ്ദേഹം ഒറ്റക്ക് നേരിട്ടു. വെടിയേറ്റ് ശരീരമാകെ മുറിവേറ്റിട്ടും ആ മൈസൂർ കടുവ കുതിരപ്പുറത്ത് നിന്ന് വീഴാതെ യുദ്ധം തുടർന്നു. സൈന്യങ്ങൾ മാത്രമല്ല; കോട്ടക്കകത്തെ ഹൈന്ദവരും സ്ത്രീകളും ടിപ്പുവിനോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തെ നേരിടുന്നുണ്ടായിരുന്നു. 

 പട്ടാളക്കാരോട് ധീരമായി ചെറുത്തു നിൽക്കുന്നതിനിടയിൽ ടിപ്പുവിന്റെ കുതിര വെടിയേറ്റ് നിലത്ത് മുഖം കുത്തി വീണു. സുൽത്താൻ തെറിച്ചുവീണു. തലപ്പാവും കൈയിലുണ്ടായിരുന്ന തോക്കും വീണു. എങ്കിലും വാൾ തിരികെ എടുത്ത് ശത്രുക്കളെ ആഞ്ഞുവെട്ടി. പെട്ടെന്ന് ദൂരെ നിന്നു ചീറിപ്പാഞ്ഞു വന്ന രണ്ടു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ പിന്നാമ്പുറം തുളച്ചുകയറി. അഞ്ച് മണിക്കൂർ തുടർച്ചയായി യുദ്ധം ചെയ്യുകയായിരുന്ന ടിപ്പുവിന് തരണം ചെയ്യാൻ സാധിച്ചില്ല. അടുത്ത വെടിയുണ്ട ടിപ്പുവിന്റെ ഹൃദയം തുളച്ചുകയറി. 

മൈസൂർ കടുവയുടെ ചാരത്ത് 


 സുൽത്താൻ മരിച്ചെന്നു കരുതി സുൽത്താന്റെ വജ്രം പതിച്ച വാൾ കൈക്കലാക്കാൻ ഒരു വെള്ള പട്ടാളക്കാരൻ ശ്രമിച്ചു. മരണത്തോടു മല്ലിടുന്ന ടിപ്പു ആ നിമിഷത്തിലും ധീരത കൈവിടാതെ സകല കരുത്തും കൈവരിച്ച് ഉയർന്നുപൊങ്ങി ആ  പട്ടാളക്കാരനെ വെട്ടിവീഴ്ത്തി. ഒടുവിൽ മറ്റൊരു പട്ടാളക്കാരൻ വീണ്ടും ടിപ്പുവിനെ നേരെ കാഞ്ചി വലിച്ചു. ആ വെടിയുണ്ട ടിപ്പുവിന്റെ ബാക്കിയുണ്ടായിരുന്ന  ജീവനും എടുത്തുകളഞ്ഞു. പൊടി മണ്ണിൽ കിടന്ന് മൈസൂർ കടുവ എന്ന ടിപ്പുസുൽത്താന്റെ  ചുണ്ടുകൾ അവസാനമായി മരണ മന്ത്രം മൊഴിഞ്ഞു... 

Sunday, December 29, 2019

ഒരു യാത്രക്കുറിപ്പ്

   ഒരു യാത്രക്കുറിപ്പ്


രചന: കെ. എം ജസീലുദ്ധീൻ ചെറൂപ്പ 


സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ന്റെ 60ആം വാർഷിക സമ്മേളനമായിരുന്നു 29-12-2019 ഞായറാഴ്ച കൊല്ലം അഷ്ടമുടിക്കായലിനരികെ ആശ്രാമം മൈതാനിയിൽ. സമസ്തയുടെ എല്ലാ സമ്മേളനങ്ങൾക്കും പോവുക എന്നത് എന്റെ ആഗ്രഹമാണ്. മിക്ക സമ്മേളനങ്ങൾക്കും പോകാറുമുണ്ട്. ഇതിനും പോകണം. പക്ഷെ എങ്ങനെ പോകും. ദിവസങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള കാര്യങ്ങൾ അന്വേഷിച്ചു. സാധാരണ ചെറൂപ്പേന്ന് വാഹനം ഉണ്ടാകാറുണ്ട്. പക്ഷെ ഇപ്രാവശ്യം ആൾക്കാര് കുറവായതുകൊണ്ട് അതും ഇല്ല. പിന്നെങ്ങനെ പോകും..?!

അവസാനം ട്രെയിനിൽ പോയാലോ എന്നായി ആലോചന. പക്ഷെ അത് റിസ്കായിരിക്കും. മാത്രവുമല്ല, മുഴുവൻ റിസർവേഷൻ സീറ്റുകളും ഫുള്ളായെന്ന് നേരത്തെ തന്നെ കേട്ടിരുന്നു. അപ്പൊ അതും പാളി. 

പെട്ടെന്ന് ഞാൻ എന്റെ എളാപ്പയെ വിളിച്ചു. എന്റെ ഭാഷയിൽ പറഞ്ഞാൽ ആപ്പാപ്പനെ. തെങ്ങിലക്കടവിൽ നിന്ന് ഒരു വണ്ടി പോകുന്നുണ്ട്. ഞാനൊന്ന് ചോദിച്ചു നോക്കട്ടെ. എന്ന് ആപ്പാപ്പ. ഓ.. ആയിക്കോട്ടെ.. 

അങ്ങനെ അത് റെഡിയായി. ചെറൂപ്പേന്ന് കുറച്ചു പേർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു കേട്ടിരുന്നു.ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടും എന്നായിരുന്നു സംഘാടകർ പറഞ്ഞത്. കൃത്യം 10 മണിക്ക് മുമ്പ് തന്നെ ഞാൻ അവിടെയെത്തി. ചെറൂപ്പേന്ന് കുറച്ചു പേർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു കേട്ടിരുന്നു എന്ന് പറഞ്ഞല്ലോ.. പക്ഷെ ആരും വന്നില്ല...!!

അയൽ നാടാണെന്ന് പറഞ്ഞിട്ടെന്ത്‌കാര്യം ആരെയും എനിക്ക് വല്യ പരിചയം ഉണ്ടായിരുന്നില്ല. അപ്പോഴാണ് അനസിനെയും റഹീമുസ്താദിനെയും കണ്ടത്. ഹാവൂ.. ഭാഗ്യം... അറിയുന്ന രണ്ട് പേരെങ്കിലും ഉണ്ട്. ബാക്കി എല്ലാവരെയും പിന്നെ പരിചയപ്പെടാം. 

10:30pm ന് ബസ് വന്നു. അതങ്ങനേ ഉണ്ടാവുകയുള്ളൂ അല്ലോ... 10:40 ന്  റഹീമുസ്താദിന്റെ പ്രാർത്ഥനയോടെ യാത്ര തുടങ്ങി. രാത്രിയാണെങ്കിലും പുറത്തുള്ള കാഴ്ചകൾ കണ്ടു. രാത്രി യാത്ര ചെയ്യുമ്പോഴുള്ള കാഴ്ച വേറെ ലെവലാണ്. ഡിസംബർ മാസത്തിന്റെ അവസാനപത്തല്ലേ... നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. അതിനിടക്ക് എവിടെ നിന്നോ ഞാൻ നിദ്രയിലേക്ക് വഴുതിവീണു. 

ഒരു നീണ്ട യാത്ര.. പ്രഭാതനിസ്കാരത്തിന് ആലപ്പുഴയിലെ ഏതോ ഒരു പള്ളിയിൽ ബസ് നിർത്തി. അവിടെ നിന്ന് തന്നെ ബ്രഷ് ചെയ്തു. ഹാ.. ബസിന്റെ പേര് നോക്കാൻ മറന്നു. എന്തായാലും ആവശ്യം വരും. Zenon എന്നായിരുന്നു bus ന്റെ പേര്. നിസ്കാരം കഴിഞ്ഞു. എല്ലാരും ബസ്സിൽ കയറി. ബസ് മുന്നോട്ട് കുതിച്ചു. 

ഒരു വഴിയോര തട്ടുകടയിൽ നിന്ന് പ്രാതൽ കഴിച്ചു. യാത്ര വീണ്ടും തുടർന്നു. ആ യാത്രയിൽ ആലപ്പുഴയുടെയും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളുടെയും പ്രകൃതിയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്രയങ്ങനെ നീണ്ടു. ഒടുവിൽ 9:45 ന് ആശ്രമം മൈതാനിക്ക് അരികിലുള്ള ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം നിർത്തി. അമീറിന്റെ ഉൽബോധനങ്ങൾക്കു ശേഷം പുറത്തിറങ്ങി. 

നേരത്തെ തന്നെ എത്തി. ഇപ്പൊ തന്നെ സമ്മേളന നഗറിയിൽ പോയിട്ടെന്താ കാര്യം..? അസറിനു ശേഷമേ സമ്മേളനം തുടങ്ങൂ... ഞങ്ങൾ പല ടീമായി തിരിഞ്ഞു. ഇവിടെ ഒന്നര കിലോമീറ്റർ അകലെയാണ് ബീച്ച് എന്ന് google map നോക്കി കണ്ടുപിടിച്ചു. ഞങ്ങൾ ഏഴു പേർ ബീച്ചിലേക്കു നടന്നുനീങ്ങി. കേരളത്തിൽ ഏറ്റവും കുറഞ്ഞ കടൽതീരമുള്ള ജില്ലയാണ് കൊല്ലം. ആ ബീച്ച് കാണാൻ ആഗ്രഹം ഉണ്ടായത് ഈ അടുത്ത കാലത്തായിരുന്നു. ഇത്ര പെട്ടന്ന് അത് നടക്കുമെന്ന് കരുതിയിരുന്നില്ല. എന്തായാലും അവിടെയെത്തി. 

കൊല്ലം ബീച്ച് 



വളരെ മനോഹരമായിരുന്നു അവിടുത്തെ കാഴ്ചകൾ. നീല നിറം തോന്നിപ്പോകുന്ന നല്ല തെളിഞ്ഞ വെള്ളം. ഫോട്ടോയെടുത്തും സെൽഫിയെടുത്തും കുളിച്ചും കൂടെയുള്ളവർ ആഹ്ലാദം പങ്കിട്ടു. പെട്ടെന്ന് life guard വന്ന് എല്ലാറ്റിനെയും ആട്ടിയോടിച്ചു... 

ക്രിസ്തു മതസ്ഥരായിരുന്നു ആ തീരദേശക്കാർ. ക്രിസ്മസ് പരിപാടിക്ക് വേണ്ടി ബീച്ചിന്റെ അരികിൽ അവർ പലതും കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം കണ്ട് സമ്മേളനനഗരിയിലേക്ക് തിരിഞ്ഞു. ഓട്ടോയിലാണ് പോയത്. ഓട്ടോ ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരുന്നപ്പോ മൂപ്പര് പറഞ്ഞു : കപ്പലണ്ടി നല്ല വിലക്കുറവിൽ കിട്ടുന്ന നാടാണ് കൊല്ലം. കാരണം കശുവണ്ടി ഏറ്റവും ഉൽപാദിപ്പിക്കുന്ന നാട്. അത് ഉണ്ടാകുന്ന സ്ഥലവും അയാൾ തന്നെ പറഞ്ഞു തന്നു. ഞായറാഴ്ചയായത് കൊണ്ട് കടകൾ പലതും തുറന്നിട്ടില്ല. 

ഉച്ചഭക്ഷണം അന്വേഷിച്ചായിരുന്നു പിന്നത്തെ യാത്ര. അതും നടന്നുകൊണ്ട് തന്നെ. ഒരുപാട് അലഞ്ഞു തിരിഞ്ഞു. ഒടുവിൽ, ഏതോ ഒരു ആശുപത്രിയുടെ കാന്റീനിന്റെ മുമ്പിൽ എത്തി. അവിടെ നിന്ന് ഉച്ചഭക്ഷണം. 

അടുത്തത് നിസ്കാരമായിരുന്നു ലക്ഷ്യം. ലക്ഷ്യ പ്രാപ്തിക്കായി വീണ്ടും കൊറേ അലഞ്ഞു. ഒരു പള്ളി കണ്ടുമുട്ടുന്നത് വരെ.. നമ്മുടെ നാട്ടിലെ പോലെ ഓരോ കിലോമീറ്റർ കഴിയുമ്പോ ഓരോ സംഘടനയുടെ പള്ളി എന്ന പദ്ധതിയൊന്നും ആ നാട്ടിൽ ഇല്ല. തെക്കൻ കേരളമല്ലേ... അങ്ങനെ ആ നടത്തത്തിനിടയിൽ ഒരു ബോർഡ് കണ്ടു. നിസ്കാരപ്പള്ളി. എല്ലാരും അങ്ങോട്ട് പോയി. അവിടെ വെള്ളം തീർന്നു. എല്ലാരും മടങ്ങിതുടങ്ങി. 

കൂട്ടത്തിൽ നിന്ന് ഒരുത്തൻ പറഞ്ഞു : സമ്മേളനനഗരിക്ക് പുറത്തുള്ള കുളത്തിൽ നിന്നും വുളൂ ചെയ്ത് നിസ്കരിച്ചു അവിടെ കുറച്ചു നേരം റെസ്റ്റെട്ക്കാ.. പിന്നെ തുടങ്ങി കുളം തിരിഞ്ഞുള്ള നടത്തം. ചുരുക്കിപ്പറഞ്ഞാൽ, കൊല്ലം ജില്ല മുഴുവൻ ചിലപ്പോ നടന്നു കാണും. ആ നടത്തത്തിൽ ഒരു പള്ളിയുടെ മിനാരം കണ്ടു. മരുഭൂമിയിൽ ദാഹിച്ചുവലഞ്ഞ ഒരാൾ മരീചിക കണ്ട പോലെ എല്ലാരും അങ്ങോട്ട്‌ ഉളറി നടന്നു. 

പള്ളിമുറ്റത്തെത്തി. അവിടെയും കൊറേ ആൾക്കാർ. ഒരാൾ പറഞ്ഞു : വെള്ളമില്ല. സഹികെട്ട് തയമ്മും ചെയ്താലോ എന്ന് വരെയായി ഞങ്ങളുടെ അവസ്ഥ. വീണ്ടും നടന്നു. ഒരു വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു. അയാൾ വുളൂ ചെയ്യാൻ സമ്മതിച്ചു. പോലീസ് സൂപ്രണ്ടായ അബ്ദുസ്സലാം എന്നയാളുടെ വീടായിരുന്നു അത്. അയാളോട് സംസാരിച്ചപ്പോഴാണ് മനസിലായത് അവിടെ മിക്ക സമയത്തും ഇത് തന്നെയാണ് അവസ്ഥയെന്ന്. 

ക്വാളിഫോ ബാക്ടീരിയ കാരണം കിണറ്റിലെ വെള്ളം ആരും ഉപയോഗിക്കാറില്ല. എന്തായാലും അവിടെ നിന്ന് പള്ളിയിലേക്ക് നടന്നു. നിസ്കരിക്കുന്നവരേക്കാൾ കൂടുതൽ പേർ ഉറങ്ങുന്നവരാണ്. നിസ്കാരം കഴിഞ്ഞു അവിടെ തന്നെ എല്ലാവരും കിടന്നു. 

കൃത്യം 4:30ന് കൊല്ലം ജില്ല സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ, വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തിൽ പ്രഭാഷണം നടത്തികൊണ്ട് സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. കാലിക പ്രസക്തമായ പൗരത്വബില്ലിനെതിരെ അദ്ദേഹം ചരിത്രാദ്യായങ്ങളിലൂടെ കടന്നു ചെന്ന് തെളിവുസഹിതം ഖണ്ഡിച്ചു. സമസ്തയുടെ മഹാന്മാരായ പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ മൗലിദ് പാരായണവും ശേഷം ഭക്തിനിർഭയമായ ദുആയും. 

മഗ്‌രിബ് ബാങ്ക് കൊടുത്തു. എല്ലാവരും സമ്മേളനനഗരിയിൽ നിന്ന് തന്നെ ജമാഅത്തായി നിസ്കരിച്ചു. മഗ്‌രിബ് നിസ്കാരനന്തരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൽഘാടനവും തങ്ങളുസ്താദ് (സയ്യിദ് മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ) തടിച്ചു കൂടിയ ജനസഞ്ചയത്തിന്റെ ഹൃദയാന്തരങ്ങളിൽ പുളകമണിയിക്കുന്ന ആവേശകരമായ അധ്യക്ഷപ്രസംഗവും നടത്തി. പിന്നെയങ്ങോട്ട് തക്ബീറിന്റെ ആരവങ്ങളായിരുന്നു. ശേഷം മത-രാഷ്ട്രീയ-സംഘടന നേതാക്കൾ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ശേഷം കെ.ടി. മാനു മുസ്‌ലിയാരുടെ മരുമകൻ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെയും തൊട്ടുപിന്നാലെ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെയും പ്രമേയ പ്രഭാഷണങ്ങൾ. 

മേൽ പറഞ്ഞതാണ് പരിപാടിയുടെ ചുരുക്കമെങ്കിൽ ഇന്നത്തെ ദിവസത്തിന്റെ ചുരുക്കം കാര്യമായിട്ട് നടത്തം തന്നെയായിരുന്നു. സുധീർഘമായ നടത്തത്തിനു ശേഷം ബസ്സിലെത്തി. മടക്കയാത്രയാരംഭിച്ചു. ഡിസംബർ മാസത്തിന്റെ കൊടും തണുപ്പിൽ അന്തിനേരത്ത് പ്രകൃതി വിറങ്ങലിച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. സാധാരണ ആ കാഴ്ച കണ്ട് യാത്രയിലെ അവസാന രാത്രി ഹയാത്താക്കുക എന്നത് പതിവായിരുന്നു. പക്ഷെ, ആ ദീർഘ നടത്തത്തിന്റെ ക്ഷീണം കാരണം അത് മുടങ്ങി. 

ബസ് 5:40 am ന് ചങ്ങരംകുളത്തെത്തി. പ്രഭാതനിസ്കാരം നിർവഹിച്ചു. ഇവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് ചായയും കുടിച്ചു. ഡിസംബർ മാസത്തിന്റെ കൊടും തണുപ്പിൽ, തിങ്കളിന്റെ പ്രഭാതപൊൻ കിരണങ്ങൾ ഒരു പൂ വിടരും പോലെ വെളിവായിത്തുടങ്ങി. പുല്ലിൽ ഉറ്റി വീണ ഹിമഗണങ്ങൾ, ആരും കേൾക്കാൻ കൊതിക്കുന്ന കിളിനാഥങ്ങൾ. 

യാത്ര വീണ്ടും തുടർന്നു. പ്രഭാത സമയത്ത് കുറ്റിപ്പുറം പാലത്തിന് മുകളിലൂടെയുള്ള യാത്ര വളരെ ആനന്ദകരമായിരുന്നു. ശാന്തമായി ഒഴുകുന്ന ഭാരതപ്പുഴയുടെ വശ്യമായ സൗന്ദര്യം, ആരും അതൊന്ന് കണ്ടിരുന്നുപോകും. ഒരുപാട് അയ്യപ്പഭക്തന്മാർ അവിടെ കുളിക്കാനിറങ്ങിയിട്ടുണ്ട്. 

വാഹനം പിന്നെയും ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു. ചരിത്രമുറങ്ങുന്ന ഒരുപാട് പൈതൃകങ്ങൾ വഴിവക്കിൽ ഉണ്ടായിരുന്നു.  അവകൾക്കോരോന്നിനും വലിയ കഥകൾ പറയാനുണ്ടാവും. അങ്ങനെ ആ നീണ്ട യാത്രകൊടുവിൽ 08:53 ന് തെങ്ങിലക്കടവിൽ പരിസമാപ്തി. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആ കൂട്ടായ്മക്ക്, ആ യാത്രാസംഘത്തിന് സ്നേഹത്തോടെ വിടചൊല്ലി. 


        by:   JKM Cherooppa

Friday, December 27, 2019

എന്‍റെ ആദ്യത്തെ ഗ്രഹണ നിസ്കാരം

എന്‍റെ ആദ്യത്തെ ഗ്രഹണ നിസ്കാരം 





(ഒരു flow കിട്ടാൻ കോഴിക്കോടൻ ഭാഷയിൽ തന്നെ ആയിക്കോട്ടെ)

സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം..! സൂര്യഗ്രഹണത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ല. ആകെ കേട്ടത്  "സൂര്യഗ്രഹണംന്ന് പർഞ്ഞാ പൂച്ച പെറ്ണമായിര്യാ. പത്ത് കൊല്ലം കൂടുമ്പോ ഒരിക്ക്യ മാത്രം ണ്ടാവ്ണാ" എന്ന നാടന്മാരുടെ ചില വർത്താനങ്ങൾ മാത്രം. സത്യത്തിൽ എന്താണ് സൂര്യഗ്രഹണം..?!

സ്കൂളിൽ സൂര്യഗ്രഹണത്തിനുള്ള ഒരുക്കങ്ങൾ രണ്ടുമൂന്നീസം മുമ്പ് തന്നെ തുടങ്ങിയിരുന്നു. ഗ്രഹണം നോക്കാനുള്ള കണ്ണട എങ്ങനെ ഉണ്ടാക്കാ... എന്നതായിരുന്നു മിക്കവാറും സയൻസിന്റെയും സോഷ്യലിന്റെയും ക്ലാസ്സുകളിലെ പ്രധാന ചർച്ചാവിഷയങ്ങൾ,  പിന്നെ work കളും... അന്ന് അതൊക്കെ ചെയ്യാൻ വളരെ വലിയ ആവേശമായിരുന്നു. കാരണം ക്ലാസ്സ് ടൈം വെറുതെ തീര്വല്ലോ...

എന്തായാലും ഗ്രഹണ ദിവസം ആയി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഗ്രഹണം ആയതു കൊണ്ട് സ്കൂളിന് അവധിയായിരുന്നു. അതോണ്ട് വീട്ടുകാർ എല്ലാരും ചെറൂപ്പയിലെ കോഴിശ്ശേരി മഠത്തിൽ എന്ന ഞങ്ങളുടെ തറവാട്ട് വീട്ടിൽ ഒരുമിച്ചുകൂടി. എല്ലാരും ഗ്രഹണം കാണാനുള്ള ദൃതിയിലാണ്. ഉച്ചക്ക് 12 മൺക്യന്നെയായിരുന്നു ഗ്രഹണം. എല്ലാവരും ജുമുഅ നിസ്കാരത്തിന് പള്ളിയിലേക്കു നീങ്ങി. നിസ്കാരം കഴിഞ്ഞു പൊർത്തെർങ്ങ്യപ്പോ പോണോലും വെര്ണോലും മാനത്തേക്ക് നോക്കി നിൽക്കുന്നു. എന്തായാലും എല്ലാരും നോക്കല്ലേ.. ഞാനും നോക്കി മേലോട്ട്. അത് കണ്ട നാട്ടിലെ ഒരു കാക്ക പറഞ്ഞു : കണ്ണ് പീസാവും ചെങ്ങായിമാരെ അങ്ങനൊക്കെ നോക്ക്യാല്...

അപ്പൊ ചിലർ ഏതോ പരിപാടിക്ക് കെട്ടിയ വെള്ള പ്ലാസ്റ്റിക് തോരണം പറിച്ചു അതിലൂടെ നോക്കുന്നു. അപ്പോഴാണ് അറിഞ്ഞത് പള്ളിയിൽ ഗ്രഹണ നിസ്കാരം തുടങ്ങുന്നുണ്ട് എന്ന്. ങേ... ഗ്രഹണ നിസ്കാരവും ഉണ്ടോ..?!എന്തായാലും അതൊന്ന് കാൺണല്ലോ. ഞാനും ഓടിപ്പോയി പള്ളിയിലേക്ക്. ഉസ്താദ് കൈ കെട്ടി. ഒപ്പം ജനങ്ങളും. 5 സ്വഫ് ആളുകൾ നിസ്കാരത്തിന് പങ്കെടുത്തിരുന്നു..

ഒന്നാമത്തെ റക്അത്തിൽ ഫാത്തിഹക്ക് ശേഷം ഉസ്താദിന്റെ നീണ്ട ഖുർആൻ പാരായണം. പള്ളിയിൽ പിന്നിലെ സഫുകളിൽ നിന്നും ആൾക്കാരെ സംസാരം കേൾക്കുന്നുണ്ട്. എന്താ സംഭവം എന്ന് മനസ്സിലായിട്ടില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോ ആളുകൾ കുറയുന്നത് പോലെ തോന്നി. ഹേ... അതൊന്നുണ്ടാവൂല നിസ്കാരത്തിലല്ലേ..
പിന്നെ ഒരു റുകൂഅ. ഹൊ സമാധാനായി. പിന്നെ അതങ്ങ് നീണ്ടു. ഇതെന്താ സംഭവം. പിന്നെ ഇഅതിദാൽ. പിന്നെയും നീണ്ട ഖുർആൻ പാരായണം. പിന്നെയും റുകൂഅ. അതങ്ങനെ ആദ്യത്തേതു പോലെ നീണ്ടു. ആൾക്കാരൊക്ക കൊയങ്ങിത്തുടങ്ങി. എന്റെ അടുത്ത് റുകൂഇൽ നിന്ന ഒരു കാക്കയെ പെട്ടെന്ന്,  ഒരു മിന്നായം പോലെ കാണാതായി. അത് കണ്ട് ഞാനും മുങ്ങി.

അപ്പഴാ മനസ്സിലായത്. എനിക്ക് തോന്നിയതെല്ലാം സത്യമായിരുന്നു എന്ന്. 5 സ്വഫുള്ള ജമാഅത്ത് നിസ്കാരം 3 ആയി ചുരുങ്ങി...!! എന്തായാലും തറവാട്ടിലേക്കോടി. സ്കൂളിൽ നിന്നുണ്ടാക്കിയിരുന്ന കണ്ണട എടുത്ത് ഞാനും പുറത്തിറങ്ങി നോക്കി. ആദ്യമൊന്നും മനസ്സിലായില്ല. പിന്നെ ഞാൻ കണ്ടു. സൂര്യനെ എന്തോ ഒന്ന് മൂടിയിരിക്കുന്നു. അപ്പോഴും മനസിലായില്ല എന്താ സൂര്യഗ്രഹണമെന്നത്. എല്ലാവരോടും ചോദിച്ചു അവരൊക്കെ പറഞ്ഞത് " നീ ആ കണ്ടത് തന്നെയാണ് " എന്നായിരുന്നു.

കാലത്തിന്റെ സൂചി മുന്നോട്ട് ചലിച്ചു തുടങ്ങി. കാലം കുറച്ചു കഴിഞ്ഞപ്പോ ഒരു ചന്ദ്രഗ്രഹണം ഉണ്ടായി. ഞാൻ അന്ന് ദർസിൽ പഠിക്കുകയായിരുന്നു ഒപ്പം പ്ലസ് ടുവിലും. പള്ളിക്ക് അടുത്തുള്ള ഗ്രൗണ്ടിൽ നിന്നും അത് കൺകുളിർക്കെ കണ്ടിരുന്നു. ഒരു കറുത്ത മറവന്ന് നിൽക്കുന്നത് കണ്ടു. അപ്പൊ പണ്ടത്തെ ആ സൂര്യഗ്രഹണം എനിക്ക് ഓർമ്മ വന്നു. അവർ പറഞ്ഞത് ശരിയാണ്. ഞാൻ കണ്ടത് തന്നെയായിരുന്നു ഗ്രഹണം.

കാലം വീണ്ടും മുന്നോട്ട് സഞ്ചരിച്ചു. പിന്നെ പിന്നെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉയർന്നു വന്നു. എന്താണ് സൂര്യഗ്രഹണം? എന്താണ് ചന്ദ്രഗ്രഹണം? എങ്ങനെയാണ് ഗ്രഹണങ്ങൾ സംഭവിക്കുന്നത്? 

അങ്ങനെ ഉത്തരങ്ങൾ തേടിപിടിക്കാൻ തുടങ്ങി. അവസാനം കണ്ടെത്തി : സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുേമ്പാൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത് ചന്ദ്രഗ്രഹണം നടക്കുന്നത് പൗർണമി ദിനത്തിലാണ്.ചന്ദ്രൻ ഭൂമിയുടെയും സൂര്യെൻറയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രെൻറ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്.



                  ✍️ കെ. എം ജസീലുദ്ധീൻ ചെറൂപ്പ 


Sunday, July 28, 2019

 ظهور الإسلام في الهند




        إذا درسنا عن ظهور الإسلام في الهند, هناك إختلافات كثير. المؤرخون قد اختلفوا في تعيين العصور الذي فيه ظهر الإسلام في الهند أولـاً. ومعظم منهم يأكدون أنه في عصر النبي {ص}. ونستطيع أن نرى هذا التاريخ في كتاب "تحفة المجاهدين" لزين الدين المخدوم.

      وذا بحثنا إلى أحوال كيرلا, ان كيرلا تحت إدارة المحلية. وكذلك مكة أيضا. ولما كرهوا الناس ولـايتهم طلبوا المناسبين للإدارة من بلاد أخرى. فجاء شيرمانون من قرية باندي. وكان مكيون هم تحت إدارة شديدة. وطلب المشركون من المكة أن يشق القمر لدليل معجزته. وتعينهم اليوم ليشق القمر.فجاء اليوم والناس جمعوا في الميدان. وشق النبي القمر. وقال القريشيون هذا سحر. ولما سألوا للناس في أنحاء العالم و للمسافرين ولم يجب إلا إنا قد رأينا.
      ويرى الملك من الشرق كل هذا الحدث,هو شيرمان برومال. وطلب البيانات للمؤرخين وللعلماء لهذا الواقع, ولكن لم يعرفوا. وجاء جماعة من المسافرين إلى سيلونل أن يرى علامة خطوة آدم عليه السلام. والملك ضيفهم إلى قصره,وتكلم معهم وسألهم هذا الواقع. وعرف الملك سرّ هذا الواقع وعن النبي المسلمين. ولما خرجوا من سيلون والملك ذهب معهم. وبدأ سفرهم ليلا. ونزلوا أولـا في فندرينة, وقضوا هناك يوما ثم اتجوا نحو درمفتن ووصل إلى قصر اخته "شريدوي". وذهب بإبنها "كوهنور"الى جدة. وأسلموا في حضرة النبي (ص) , وأقبل اسم تاج الدين وعبد الرحمن وصيف الدين محمد علي , وقضى فيها مع النبي (ص). وفرح وشجع عائلة مالكة يمن لخبر دخول ملك كيرلا إلى الإسلام. وجائوا الى مكة وتزوج تاج الدين إبنة ملك يمن.وعاش فيها خمسة سنوات.

        وهناك رأوا جماعة من المسلمين يقصدون مليبار لدعوة الإسلامية وبناء المسجد فيها. ورجعوا إلى الهند,وهذه الرحلة قبيل الهجرة. وحدث أن مرض الملك في خلال ذلك. وأوصى هذه الجماعة أن لا يتأخروا عن سفرهم إلى مليبار. وأعطاهم خطابا إلى حاكم المليبار لـإكرامهم وإسداء التسهيلات اللازمة لهم. وقال لهم ألا يخبروا بمرضه أو بموته إذا مات أحدا من أهل مليبار. ثم إنه مات هناك ودفن في "شحر" أو في "ظفار".

        ووصل محمد علي الأمير درمفتن في الأولى الهجرية وصار منتشر الإسلام. وبنى أول مسجدا في درمفتن في الثاني الهجرية,وبنى مسجدا في "ماداي" في 5هـ, وبنى كدنغلور شيرمان مسجد في 7هـ, وفنان شالنغل في 8هـ.
         وحكموا في انحاء كنور هم عائلة الملك شيركل. وتزوج محمد علي إبنة ملك كولوتيري. وصل جماعة من المسلمين, وكان مالك بن دينار قائد هذه الجماعة. ونزل في كدنغلور في عام 21هـ. وأرسل مالك بن دينار إبن أخيه مالك بن حبيب إلى جنوب الهند لـإنتسار فيها ضياء الإسلام. وإنتشر مالك بن حبيب في جنوب كولم ومنجور وكاسركود وجرمفتن ودرمفتن وفندرينة وماداي وأخيرا وصل إلى شاليم وبنى المساجد في كل هذه الأماكن. وهذه المساجد تعتبر المساجد العشرة الأولى في كيرالا.



كتابة : كي أم جزيل الدين جروبا


Friday, February 22, 2019

خمدت مشكاة التواضع

     خمدت مشكاة التواضع






          معالي الشيخ محي الدين كوتي مسليار اتيبادا، هو يدرس العالم قيمة الحياة الإنسانية بحياته. وكان أستاذ ماهرا لطريقة القادرية و الشاذلية التي تصب الضياء إلى قلوب الآلاف. و شخصيته الذي فارق عن الثورة و عن هوى المادية. و كان حياته و صيغة جسده ممتلئة بالتواضع و الحنون.

          ولد محي الدين كوتي مسليار بأجيبرا قرب كوتاكال في مقاطعة ملابرم في عام ١٨ سبتمبر ١٩٣٨م. وجده محي الدين مسليار بالكت، وهو عالم متعدد اللغات و شاعر و معالج. و نظم قصيدة قصة البدرية.

         وأبوه معالي قيوم مسليار هو مدرس المدرسة. وتعلم في درس المسجد ببنتارنغادي عند الأستاذ وحشي محمد مسليار بعد دراسة الابتدائية. دعاه الناس "وحشي مسليار "، لأنه عاش وحيداً من المجتمع. وكان من مواليد عبد الباري مسليار والكلم، هو الذي كان رئيس جمعية العلماء لعموم كيرلا. وقاده إلي طريقة الروحية علاقة وثيقة مع مولانا عبد الباري مسليار، الذي هو معلم و موجه لطريقة القادرية.

         وخدم في ولّم قرب آلواي، لهذا السبب يمكن أن يقرب جيداً مع ابوبكر مسليار آلواي الصوفي المشهور. و كان من محله القربى. وبذلك يستطيع للذهاب الي هذا الظل الروحي مرة واحدة على الأقل في اليوم. ولما طلبه الإذن أن يحج إلى مكة المكرمة، و كان إجابته"إذهب بعد موتي..." وتبعه اتيبادا استاذ مثل الظل. حيث كان من قربه في حال موته أيضا.

          وبدأ حياته الخليجية الذي دام ثلاثة عقود بعد وفاة أبوبكر مسليار آلواي. ولما وصل إلى حرم في مكة المكرمة رأي فيها محمد مسليار الآلبي الذي مدرس هناك، وتعلم منه كثير من الكتب الذي لم يستطع أن يدرس من مكانه.

          ثم وصل إلى مدينة المنورة، إتصل مع عبد القادر عيسى الذي هو مشهور ومرشد الصوفي في العالم و متبع الطريقة الشاذلية. وفي هذا الطريق اتخذ سبيل الطريقة الشاذلية.

           وكان اتيبادا أستاذ أحب حبا شديدا جمعية العلماء لعموم كيرلا. وكان عالما متبحرا و صوفيا ووليا من أولياء الله تعالى وعارفا بالله تقيا و نقيا ومخلصا ومتبعا للسنة. أحيا في حياة كله سنة رسول الله صلى الله عليه وسلم عندما فسد الأمة، كمن الذي وصف النبي (ص) في حديثه الشريفة : من تمسك سنتي عند فساد الأمتي فله أجر مائة شهيد. واتفق وابذل نفسه و نفيسه في خدمة الدعوة الإسلام.

      ورحل إلى ربه في ٨٢ من عمره في عام ١٩ ديسمبر ٢٠١٨ م. وفراقه هو خسارة لا نهاية لها لهذا المجتمع. اللهم اجمعنا و اجمع أهلنا معه في جناتك النعيم...







كتابة: كي. أم. جزيل الدين جروبا


ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...