Sunday, April 30, 2023

ഉരക്കുഴി വെള്ളച്ചാട്ടം


രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ 


വായനക്കു മുമ്പ്

 "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു."

യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ അധികം ആളുകളും. പെരുന്നാളിനെങ്കിലും ടൂർ പോകണമെന്ന് മനസ്സിൽ ആശിച്ചവരും തെല്ലും കുറവല്ല. എങ്കിലും പല ആളുകൾക്കും പല കാരണങ്ങളാൽ അത് സാധിക്കാതെ വരുന്നു. അങ്ങനെയുള്ളവർ ഈ എഴുത്ത് വായിക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു.

യാത്രയെ പലരും പല രീതിയിലാണ് നോക്കിക്കാണുന്നത്. ചിലർക്ക് അതൊരു തേടലാണ്. മറ്റു ചിലർക്ക് കണ്ടത്തലുകളാണ്. വേറെ ഉള്ളവർക്ക് ഒളിച്ചോട്ടമാണ്. പിന്നെ ഉള്ളവർക്ക് അതൊരു ജീവിതവും ലഹരിയുമാണ്. ഇസ്ലാം മതത്തിൽ യാത്രക്ക് വളരെ പ്രാധാന്യവും യാത്രയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'നബിയേ തങ്ങൾ പറയുക: നിങ്ങൾ ഭൂമിയിലൂടെ യാത്ര ചെയ്യുകയും അധര്‍മകാരികളുടെ പരിണതി എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുക' എന്ന് പരിശുദ്ധ ഖുർആൻ വിളംബരം ചെയ്യുന്നുണ്ട്. നാം ഭൂമിയെ ഒരു വിതാനമാക്കിയില്ലേ?പർവ്വതങ്ങളെ ആണികളും (കുറ്റികളും) ആക്കിയില്ലേ? എന്നിങ്ങനെയുള്ള പരിശുദ്ധ ഖുർആനിക അധ്യാപനങ്ങൾ അത്തരം കാഴ്ചകളിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.

ഫോട്ടോയും വീഡിയോയും എടുക്കുക മാത്രമല്ല കേവലം യാത്ര ചെയ്യലിന്റെ ലക്ഷ്യം. ജഗന്നിയന്താവായ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് സ്മരിക്കുക കൂടി ചെയ്യൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഇബ്നു ബത്തൂത്ത എന്ന ലോക സഞ്ചാരി പറഞ്ഞതായി കേട്ട ഒരു വാക്യമുണ്ട്: "യാത്ര നിങ്ങളുടെ മൂഖത മാറ്റി നിങ്ങളെ കഥ പറയുന്നവരാക്കുന്നു. ഊണിലും ഉറക്കത്തിലും ഒരു ലക്ഷ്യം മാത്രമാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അത് കീഴടക്കുക തന്നെ ചെയ്യും." അങ്ങനെയുള്ള ഒരു ലക്ഷ്യത്തിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ വേണ്ടിയാണ് എന്റെ ഈ യാത്ര. യാത്രയിൽ ഞാൻ പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാനും, പുതിയതോ നിങ്ങൾ കേട്ടതോ ആയ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കാനും മറന്നു പോയവ ഓർമ്മിപ്പിക്കാനും വേണ്ടിയാണ് ഈ എഴുത്ത്. കൂടാതെ യാത്രയിലെ ചില ദൃശ്യങ്ങളും അവസാനം നൽകിയിട്ടുണ്ട്. അതും ശ്രദ്ധിക്കാതെ പോകരുത്. അമിത വിശദീകരണങ്ങൾ ഇല്ലാതെ കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച്, നിങ്ങൾക്ക് വേണ്ടി തന്നെ എഴുതിയതായതിനാൽ സൂക്ഷ്മമായും ആത്മാർത്ഥമായും ഇതു മുഴുവൻ വായിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. യാത്രയിലെ ചില ചിത്രങ്ങൾ കൂടി പങ്കുവെക്കുന്നതിനാൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളിലേക്കും എത്തിക്കാൻ ആഗ്രഹിക്കുന്നു. ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ ആരംഭിക്കാം...,



കക്കയം ഡാം

നിരന്തരം യാത്രകൾ ചെയ്യുന്ന നമ്മളിൽ അധിക ആളുകളും കക്കയം ഡാം സന്ദർശിച്ചിട്ടുണ്ടാകും. ഒരു ഏകദിന യാത്രക്ക് വളരെ അനുയോജ്യമായ സ്ഥലങ്ങളിൽ പെട്ടതാണ് കക്കയം ഡാമും കരിയാത്തുംപാറയും തോണിക്കടവും വയലടയും. കക്കയം എന്ന ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട് കക്കയം ഡാമിലേക്ക്. കോഴിക്കോട് ബീച്ചിൽ നിന്നും 2500 അടി ഉയരത്തിലുള്ള കക്കയം ഡാമിലേക്കുള്ള യാത്ര കാടും മലയും അരുവിയും ഇഷ്ടപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ യാത്രയായിരിക്കും. മലകയറിച്ചെല്ലുമ്പോൾ വലിയ മരങ്ങളും ചീവീടിന്റെയും മറ്റു പക്ഷികളുടെയും ശബ്ദം വയനാട് ചുരം കയറുന്ന ആസ്വാദനം യാത്രക്കാർക്ക് നൽകുന്നതാണ്. കേരള വനം-വന്യജീവി വകുപ്പിന്റെ കീഴിലാണ് കക്കയം ഡാം. സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനത്തിൽ മൂന്നാം സ്ഥാനം ഈ പ്രോജക്ടിനാണ്  ഉള്ളത്.
കുറ്റ്യാടി  പവർ
പ്രോജക്ടിന്റെ കക്കയം
റിസർവോയിൽ
 

1972 ലാണ് ഈ പ്രോജക്ട് സ്ഥാപിതമാകുന്നത്. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആയിട്ടും കേരളത്തിലെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായിട്ടുമാണ് ഇവിടം അറിയപ്പെടുന്നത്. കുറ്റ്യാടി പവർ പ്രോജക്ടിന്റെ മെയിൻ റിസർവോയ്ലുകളാണ് കക്കയം ഡാമും വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ബാണാസുര സാഗർ റിസർവോയിലും.  ബാണാസുര റിസർവോയിലിൽ ശേഖരിക്കുന്ന വെള്ളം ടണൽ വഴി ഇവിടെ എത്തിക്കുകയും, ഇവിടെ നിന്ന് കുറ്റ്യാടിയിലേക്ക് കടത്തിവിട്ട് അവിടെനിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. കക്കയം ഡാമിന് രണ്ട് ഷട്ടറുകൾ ആണ് ഉള്ളത്.


കക്കയം ഡാമിൻ്റെ ഷട്ടറുകൾ
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമയം. പാർക്കിംഗ് ഫീക്ക് പുറമേ, ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് ചാർജ്. കക്കയത്ത് എത്തുന്ന സഞ്ചാരികൾക്ക് സ്പീഡ് ബോട്ട് സംവിധാനവും ഉണ്ട്. അഞ്ചുപേർ അടങ്ങുന്ന ബോട്ടിങ്ങിന് 900 രൂപയാണ് ചാർജ്. വേനൽ അവധിക്ക് ശേഷം ഞങ്ങൾ പോയപ്പോൾ ഡാമിലെ വെള്ളം വളരെ കുറവായിരുന്നു. എന്നാൽ, ജൂലൈ മാസത്തിൽ ഡാമിൽ വെള്ളം നിറയുന്നതിനാൽ ആ സമയത്താണ് ബോട്ടിംഗ് ഉചിതം എന്നാണ് അറിയാൻ സാധിച്ചത്. ബോട്ട് യാത്രയ്ക്കിടെ നിരവധി വെള്ളച്ചാട്ടവും, കുരങ്ങ്, കാട്ടുപോത്ത്, ആന തുടങ്ങിയവയെയും കാണാൻ സാധിക്കുമെന്ന് അറിയാൻ സാധിച്ചു. ജൂലൈ മാസത്തിലാണ് കക്കയം ഡാം തുറക്കുക. മേലെ പടിഞ്ഞാറേതറ ഡാമിൽ നിന്നാണ് താഴെയുള്ള കക്കയം ഡാമിലേക്ക് വെള്ളം എത്തുന്നത്. കറന്റ് ഉൽപ്പാദിപ്പിക്കുകയാണ് കക്കയം ഡാമിന്റെ duty.

തോണിക്കടവ്
കക്കയം ഡാമിൽ നിന്ന് ഒഴുക്കുന്ന വെള്ളം ഉരക്കുഴി വെള്ളച്ചാട്ടം വഴി മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കരയാത്തുംപാറ തോണിക്കടവ് എന്ന സ്ഥലത്തേക്കാണ് ഒഴുകിയെത്തുന്നത്. ധാരാളം വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. കൂടാതെ നിരവധി മലയാള-അന്യഭാഷ സിനിമകളുടെയും ഷോർട്ട് ഫിലിമുകളുടെയും ആൽബങ്ങളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണിത്. അവിടെ നിന്ന് താഴെ പെരുവണ്ണാമുഴി ഡാമിലേക്കാണ്  വെള്ളം എത്തുക. അവിടെന്ന് മലപ്പുറം ജപ്പാൻ കുടിവെള്ള പദ്ധതിക്ക് എല്ലാം വെള്ളം വിതരണം ചെയ്യുന്നു.

കക്കയം ഡാമിലേക്കുള്ള ചുരം കയറുമ്പോൾ നിരവധി വീടുകളും വീട്ടുകാരെയും നമുക്ക് കാണാൻ സാധിക്കും. 15 കിലോമീറ്ററിലധികം താഴെയുള്ള കക്കയം അങ്ങാടിയിലാണ് അവശ്യസാധനങ്ങൾക്കുള്ള കടകൾ പോലുമുള്ളത്. ചുരം കേറുമ്പോൾ ഒറ്റപ്പെട്ടു കിടക്കുന്ന യാത്രക്കാർക്ക് സൗകര്യം എന്ന രീതിയിൽ ഭക്ഷണവും മറ്റു സാധനങ്ങളും ഉള്ള ഒരു ചെറിയ കടയും കാണാൻ സാധിക്കും. ആ നാട്ടുകാരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സൗകര്യത്തിന് സ്‌കൂൾ ഉള്ളത്  കല്ലാനോട്, തലയാട് (4 ക്ലാസ്സ്‌ വരെ. power house ഉദ്യോഗസ്ഥന്മാരുടെ കാലത്ത് ഉണ്ടാക്കിയ സ്കൂൾ) എന്നിവിടങ്ങളിലാണ്.

ഹോസ്പിറ്റൽ - തലയാട് (ആഴ്ചയിൽ 3 ദിവസം)




ഉരക്കുഴി വെള്ളച്ചാട്ടം

ഉരക്കുഴി വെള്ളച്ചാട്ടം

കക്കയം ഡാമിൽ പ്രവേശിച്ച് ഏകദേശം രണ്ട് കിലോമീറ്ററിൽ അധികം ദൂരമുണ്ട് ഉരക്കുഴി അഥവാ ഉരൾകുഴി വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കാൻ. കക്കയം ഡാമിന് കീഴിലുള്ള ജീപ്പിൽ ഇവിടെ എത്തിച്ചുതരും (Fee എത്ര എന്ന് അറിയില്ല.) കല്ല് പാകിയ പാതയിലൂടെ കാടിന്റെ വന്യഭാഗത്തേക്ക് നടന്നു താഴേക്ക് ഇറങ്ങണം. നൂറ്റാണ്ടുകളോടും ശക്തമായ രീതിയിൽ വെള്ളം പതിച്ചുണ്ടായ വലിയ പൊത്തുകൾക്കിടയിലൂടെയാണ് വെള്ളം പുറത്തു പോകുന്നത്. ഇങ്ങനെയാണ് ഉരക്കുഴി എന്ന് പേര് വരാൻ കാരണം. 600 അടി താഴ്ച്ചയിലേക്കാണ് വെള്ളം പോകുന്നത്.

ഏതെങ്കിലും ഒരു വിനോദസഞ്ചാരി അഭ്യാസം കാണിച്ച് താഴേക്ക് പോയാൽ "പോയവർ പോയി കൂടെ വന്നയാൾക്ക് മാത്രം തിരിച്ചു വീട്ടിൽ പോകാം" എന്നാണ് ഫോറസ്റ്റ് ഗ്വാർഡിൽ നിന്നും ലഭിച്ച വിവരം. കേരളത്തിൽ തിരച്ചിലില്ലാത്ത ഏക ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടെ എന്ന് അറിയപ്പെടുന്നു. പക്ഷേ, ഇതുവരെ അപകടങ്ങൾ ഇല്ലാത്തതിന്റെ കാരണം വൈകുന്നേരം അഞ്ചുമണി വരെ ഫോറസ്റ്റ് ഗ്വാർഡ് നിയന്ത്രിക്കാനും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ഉള്ളതുകൊണ്ടാണ്. അപകടങ്ങൾ ഇല്ല എന്നതുകൊണ്ടാകാം ഈ സ്ഥലത്തിന് പബ്ലിസിറ്റി കുറയാൻ കാരണം.

1975 ൽ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് കോഴിക്കോട് എൻജിനീയറിങ് കോളേജ് വിദ്യാർഥി സഖാവ് രാജനെ കക്കയം ക്യാമ്പിൽനിന്ന് പോലീസ് കൊലപ്പെടുത്തി തള്ളിയത് ഈ ഉരക്കുഴിയിൽ ആണെന്നാണ് പറയപ്പെടുന്നത് (വെറും കേട്ടുകേൾവി മാത്രം). അന്ന് തൊട്ടാണ് ഈ വെള്ളച്ചാട്ടം കാണാൻ ജനങ്ങൾ പുഴയെല്ലാം കടന്ന് കാട്ടിൽ കൂടി കയറി, ചാഞ്ഞു നിൽക്കുന്ന മരത്തിൽ കയറി താഴ്ഭാഗം കാണുന്നത്. അങ്ങനെയാണ് കക്കയവും ഉരക്കുഴി വെള്ളച്ചാട്ടവും പുറംലോകത്ത് അറിയപ്പെട്ടു തുടങ്ങിയത്. ഈ വെള്ളച്ചാട്ടം കരിയാത്തുംപാറ തോണിക്കടവ് എന്ന സ്ഥലത്തേക്കാണ് എന്ന് നേരത്തെ പറഞ്ഞല്ലോ.

ഈ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പ്രത്യേകത ഈ വെള്ളച്ചാട്ടത്തിന്റെ താഴെ നമ്മൾ (ആഗ്രഹം മാത്രം പോരാ) എത്തണമെങ്കിൽ കരയാത്തും പാറയിൽ നിന്ന് മൂന്നര കിലോമീറ്റർ തോണിമാർഗ്ഗം പുഴയിലൂടെ മാത്രം വന്ന്, കയർ ഉപയോഗിച്ച് അതി സാഹസികമായി ട്രക്കിംഗ് ചെയ്തു കയറിവന്നാലേ ഈ വെള്ളച്ചാട്ടത്തിന്റെ യഥാർത്ഥ താഴ്വാരത്തിൽ ചെന്നെത്താൻ കഴിയൂ. അങ്ങനെ എത്തിയാലും ഈ വെള്ളച്ചാട്ടം മേലെ നിന്ന് വന്ന് താഴോട്ട് പതിക്കുന്നത് കാണില്ല. അതുകൊണ്ടാണ് കേരളത്തിലെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ മുകളിൽ നിന്നും താഴോട്ട് മാത്രം കാണുന്ന വെള്ളച്ചാട്ടം എന്ന് ഉരക്കുഴി
മുമ്പ്
വെള്ളച്ചാട്ടത്തിന് പറയുന്നത്. (അരിപ്പാറ, സൂചിപ്പാറ, തുഷാരഗിരി, പതങ്കയം തുടങ്ങിയ വെള്ളച്ചാട്ടം താഴെ നിന്ന് മേലോട്ട് നോക്കിയാൽ വെള്ളം വരുന്നതും ചാടുന്നതും കാണാൻ സാധിക്കും. എന്നാൽ ഇവിടെ വ്യത്യസ്തമാണ്.)


ഇന്ന് 
മുമ്പ് ഈ വെള്ളച്ചാട്ടത്തിന് കുറുകെ മുകൾ ഭാഗത്ത് തൂക്കുപാലം ഉണ്ടായിരുന്നു. 2018ലെ പ്രളയസമയത്ത് കേരളത്തിലെ എല്ലാ ഡാമുകളും തുറന്നു. അപ്പോൾ കക്കയം ഡാമും തുറന്നിട്ട് ഡാമിലെ വെള്ളവും കാട്ടിലെ വെള്ളവും ഒന്നിച്ച് ആ തൂക്കുപാലം വെള്ളത്താൽ മൂടി. മരത്തിന്റെ ഉയരത്തിൽ മൂന്നുദിവസം അഗാധമായ വെള്ളവും വെള്ളച്ചാട്ടവും ഉണ്ടായി. അങ്ങനെയാണ് അവിടത്തെ തൂക്കുപാലം പൊട്ടിയത്. ഇന്ന് അത് ഉണ്ടായിരുന്നെങ്കിൽ ഒരുവിധം കാഴ്ചകൾ കാണാൻ അവിടെയെത്തുന്ന യാത്രക്കാർക്ക് സാധിക്കുമായിരുന്നു. അതിനുശേഷം ആണ് ഇവിടെ കമ്പിവേലി കിട്ടുകയും ജനങ്ങൾക്ക് കാണാൻ പറ്റുന്ന രീതിയിൽ സംവിധാനിക്കുകയും ചെയ്തത്.

കേരളത്തിലെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച ഇവിടെയുണ്ട്. നെറ്റിയും, മൂക്കും, ചുണ്ടും ഉൾക്കൊള്ളുന്ന മനുഷ്യന്റെ മുഖം പോലെ തോന്നിപ്പിക്കുന്ന ഒരു പാറ ഇവിടെ നിലകൊള്ളുന്നുണ്ട്.

18 കിലോമീറ്റർ അടിവാരവും 31 കിലോമീറ്റർ ലക്കിടിയും 33 കിലോമീറ്റർ പടിഞ്ഞാറത്തറ ബാണാസുരസാഗർഡാമും touch ചെയ്യുന്ന മലനിരകൾ ആയതിനാൽ മാവോയിസ്റ്റുകാർ ഈ കാട്ടിൽ വസിക്കാറുണ്ട്. ഇവരെ പിടികൂടാനായി forest guard ഉം thunderbird ഉദ്യോഗസ്ഥരും ഇത് വഴി കാട് കയറാറുണ്ട്. വേൽമുരുകൻ എന്ന മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നത് ഈ കാട്ടിൽ നിന്നാണ്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, വലിയ പാറക്കെട്ടുകൾ ഉള്ള ഈ ചെങ്കുത്തായ പാതയിലൂടെ കാട്ടുപോത്തും കാട്ടാനകളും ഇറങ്ങി വരാറുണ്ട് എന്നതാണ്. അത്രമേൽ ഇടുങ്ങിയ വഴികളാണ് ആ വനപ്രദേശത്ത് നമുക്ക് കാണാൻ സാധിക്കുക.


കക്കയം സ്വദേശികളായ സലൂമി കക്കയം,
സജി കക്കയം എന്നീ രണ്ട് ഫോറസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഇത്തരം അറിവുകൾ പകർന്നു തന്നത്. ഏത് മഴക്കാലത്തും വേനൽക്കാലത്തും ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഒരു പായ കെട്ടിയിട്ടാണ് അവർ സുരക്ഷയ്ക്ക് ഇരിക്കാറുള്ളത്. മലയോര കടയിലെ രണ്ട് സ്ത്രീകളും നാടിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു.


മറ്റു ചില കാഴ്ചകൾ 

കരിയാത്തും പാറ ഗ്രാമത്തിലെ ഒരു പാലത്തിനടിയിൽ നിന്നുള്ള ദൃശ്യം. കക്കയം ഡാമിൽ നിന്ന് തോണിക്കടവിലേക്ക് ഒഴുകുന്ന വെള്ളം. വേനൽ കാലമായതിനാൽ വെള്ളം കുറവാണ്.



കക്കയം ഗ്രാമം




കക്കയം ചുരം വ്യൂപോയിന്റുകളിൽ ഒന്ന്




ഡാമിനകത്തു നിന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി


നെറ്റിയും, മൂക്കും, ചുണ്ടും ഉൾക്കൊള്ളുന്ന മനുഷ്യന്റെ മുഖം പോലെ തോന്നിപ്പിക്കുന്ന ഒരു പാറ


വെള്ളച്ചാട്ടം




തോണിക്കടവ് 




Saturday, February 4, 2023

ആൾക്കൂട്ടത്തിൽ തനിയെ

ആൾക്കൂട്ടത്തിൽ തനിയെ

- കഥ -

ജോലി ഇല്ലായ്മ കാരണം വളരെ പ്രയാസം അനുഭവിക്കുന്നവരാണ് നമ്മിൽ മിക്കവാറും പേർ.  ഇരുപത് വയസ്സിന് ശേഷമുള്ള ഒരു ആൺ അനുഭവിക്കുന്ന സ്ട്രെസ്സ് വളരെ വലുതാണ്. അതുവരെ സുഖമായി പോയിരുന്ന സാഹചര്യമായിരിക്കില്ല ഇനിയങ്ങോട്ട്. ജോലി എന്നൊരു സംഗതി ഇല്ലെങ്കിൽ സമൂഹത്തിൽ ഒരു വിലയും ലഭിക്കാത്ത ഒരു അവസ്ഥ. തനിക്ക് ഇഷ്ടപ്പെടുന്ന ജോലി തിരഞ്ഞെടുക്കുന്നത് വരെ ഒപ്പമുള്ളവരിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന " ജോലി നോക്കുന്നില്ലേ?, ഗൾഫിൽ പോകുന്നില്ലേ?, കല്യാണം കഴിക്കുന്നില്ലേ?" എന്നിങ്ങനെ തുടങ്ങി ചോദ്യങ്ങളും വെല്ലുവിളികളും വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഡിഗ്രിയും എം എയും ഒക്കെ പഠിച്ച് അർഹിച്ച ജോലി ലഭിക്കാതെ പ്രവാസ ലോകത്തും മറ്റിടങ്ങളിലും അടിമപ്പണി ചെയ്യുന്ന ഒരുപാട് യുവാക്കളുണ്ട് നമ്മൾക്കിടയിൽ.

ചെറുപ്പം മുതലേ പ്രവാസം താല്പര്യമില്ലാത്തതിനാൽ നാട്ടിൽ തന്നെ പഠിച്ച ജോലി ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിഗ്രിയും ഡിപ്ലോമയും കഴിഞ്ഞ് ജോലി അന്വേഷിച്ചു നിൽക്കുമ്പോൾ ഒരു ദിവസം ഫോണിൽ ഒരു മെസ്സേജ് വന്നു. "ചെന്നൈയിലെ പ്രമുഖ ഐടി സ്ഥാപനത്തിലേക്ക് ഒരു 'ഡാറ്റാ ഓപ്പറേറ്ററെ' ആവശ്യമുണ്ട്." ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെടുന്ന നാലുപേർക്ക് അവസരമുണ്ട്. വിചാരിച്ച പോലെ സാലറി ഇല്ലെങ്കിലും 'തൊഴിൽ രഹിതൻ' എന്ന സമൂഹത്തിലെ ചീത്തപ്പേര് മാറ്റിയെടുക്കാൻ ഞാൻ ചെന്നൈയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. അവിടെ സ്ഥിരമായി ജോലി ചെയ്യാനല്ല. എന്തെങ്കിലും ഒരു എക്സ്പീരിയൻസ് ഉണ്ടാക്കിയെടുത്ത് നാട്ടിൽ തന്നെ മറ്റേതെങ്കിലും ജോലി നോക്കണം.

ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം 7 മണിയോടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ ചെന്നൈയിലേക്ക് ട്രെയിൻ കയറി. ഞാൻ പോകുന്ന സ്ഥലത്തെ പറ്റിയോ അവിടേക്ക് എങ്ങനെ പോകും എന്നോ എനിക്ക് യാതൊരു വിവരവും ഇല്ല. എല്ലാം ചോദിച്ചറിഞ്ഞു പോകാമെന്നായിരുന്നു ഉദ്ദേശിച്ചത്. പിറ്റേദിവസം ഉച്ചക്ക് അവിടെ എത്തുകയും ചെയ്തു. ആദ്യമായിട്ടാണ് ചെന്നൈയിൽ പോകുന്നത്. ഇവിടുത്തെ ഭാഷയോ സ്ഥലങ്ങളോ ആളുകളെയോ ഒട്ടും പരിചയമില്ല. പരസ്യത്തിൽ കണ്ട വിലാസം നോക്കി ഒരുപാട് അലഞ്ഞുതിരിഞ്ഞു നടന്നു. വിശന്ന് അവശനായിട്ടുണ്ട്. തലേദിവസം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഭക്ഷണം കഴിച്ചതാണ്. പിന്നീട് ട്രെയിനിൽ നിന്ന് ലഘു ഭക്ഷണം കഴിച്ചെങ്കിലും ഭക്ഷണം വയറിന് പിടിക്കാത്തത് കൊണ്ടാവാം എല്ലാം ഛർദിച്ചു. ട്രെയിനിൽ കയറുന്നതിനു മുമ്പ് വാങ്ങി ബാഗിൽ ഇട്ടു വെച്ച ഒരു കുപ്പി വെള്ളവും ചിപ്സുമായിരുന്നു വിശപ്പിന് നേരിയ ആശ്വാസം പകർന്നത്.

ഇവിടുത്തെ ഒരു ചെറിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. ആ ഹോട്ടൽ ഉടമക്ക് എനിക്ക് പോകേണ്ട സ്ഥാപനത്തിന്റെ അഡ്രസ്സ് കാണിച്ചു കൊടുത്തപ്പോൾ തമിഴിൽ അദ്ദേഹം ഓരോന്ന് പറഞ്ഞു. തമിഴ് കേട്ട് പരിചയം മാത്രമുള്ള ഞാൻ എങ്ങനെയൊക്കെയോ പറയുന്നത് മനസ്സിലാക്കി അതിൽ പറയപ്പെട്ട ഒരു സ്ഥലത്തേക്ക് ബസ് കയറി. എനിക്കറിയാവുന്ന തമിഴ് ഭാഷയിൽ ഈ സ്ഥലത്ത് എത്തുമ്പോൾ പറയണമെന്ന് കണ്ടക്ടറെ ബോധ്യപ്പെടുത്തുകയും അദ്ദേഹം അവിടെ ഇറക്കി തരികയും ചെയ്തു. അങ്ങനെ വീണ്ടും ആ കമ്പനിയുടെ വിലാസത്തിലേക്ക് ഉള്ള അന്വേഷണമായിരുന്നു. ഓരോ ആളുകളോടും കടക്കാരോടും വഴിയിലൂടെ നടന്നു പോകുന്നവരോടുമൊക്കെ വഴി ചോദിച്ചറിഞ്ഞു. എല്ലാവരും വഴി പറഞ്ഞു തരുന്നുണ്ടെങ്കിലും തമിഴ് യഥാവണ്ണം അറിയാത്തതിനാൽ അവർ പറയുന്നത് മനസ്സിലാക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. മലയാളികൾ തമിഴ് പറയുന്നതുപോലെയല്ല അവരുടെ നാടൻ സംസാര ഭാഷ എന്നെനിക്ക് മനസ്സിലായി. അതിനിടെ പലപ്പോഴായി എന്റെ ശ്രദ്ധ ഒരാളിൽ പതിഞ്ഞിരുന്നു. റോഡ് സൈഡിൽ ഒരു ചെറിയ കടയിൽ ചായയും ലഘുകടികളും വിൽക്കുന്ന മധ്യവയസ്കനായ ഒരാളെ. അയാൾ കുറേ നേരമായി എന്റെ ചലന നിശ്ചലനങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു ചായ കുടിക്കാമെന്ന് കരുതി ആ കടക്കാരനെ ലക്ഷ്യമാക്കി നടന്നു. അയാളുടെ അടുത്ത് എത്തുമ്പോഴേക്കും വസ്ത്രധാരണം ശ്രദ്ധിച്ചു. ഒരു മുഷിഞ്ഞ കള്ളി ഷർട്ടും ഒരു ലുങ്കിയും. കണ്ടിട്ട് ഒരു 50 വയസ്സ് എങ്കിലും കാണും.

- "one tea" ഞാൻ പറഞ്ഞു. ചായ അടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ ചോദിച്ചു:

- "നാട്ടിൽ എവിടെയാ?" 

- "കോഴിക്കോട്" ആ ഒഴുക്കോടെ ഞാനും മറുപടി പറഞ്ഞു. "ങേ.. മലയാളം.!"🙄 എന്റെ മനസ്സിൽ വളരെ അത്ഭുതത്തോടെ ഞാൻ പറഞ്ഞു. "നിങ്ങളും മലയാളിയാണോ?" ഞാൻ ചോദിച്ചു.

- "അതെ, പട്ടാമ്പിക്കാരനാണ്."

 ഭാഷയറിയാതെ അലഞ്ഞുതിരിഞ്ഞ് നടക്കുമ്പോൾ മലയാളം കേട്ട സന്തോഷത്തിൽ ഒരു നിമിഷം എന്തിനാണ് ഞാൻ ഇവിടെ വന്നത് എന്ന് പോലും മറന്നുപോയി. ഒടുവിൽ ഫോൺ എടുത്ത് ആ പരസ്യം ഞാൻ കാണിച്ചു കൊടുത്തു.

- "ഹാ.. ഇത് ഇവിടെ അടുത്താണ്. ഒരു 5 കിലോമീറ്റർ കാണും. ഓട്ടോ വിളിച്ചു പോയാൽ മതി. തിരക്കില്ലെങ്കിൽ ഇവിടെ കുറച്ചു നേരം നിൽക്കാം. ഇവിടെ മറ്റൊരാളും കൂടി നിൽക്കാറുണ്ട്. അയാൾ വന്നാൽ ഞാൻ പോകും. നിനക്ക് വേണമെങ്കിൽ എന്റെ കൂടെ പോരാം. എന്റെ റൂം ഏതാണ്ട് അവിടെ തന്നെയാണ്."

- "ശരി, ഞാൻ wait ചെയ്യാം. തിരക്കില്ല."

 വെയിൽ കൊണ്ട് ക്ഷീണിച്ചതിനാൽ ഒന്ന് മുഖം കഴുകി ചായ കുടിച്ചു അവിടെത്തന്നെ ഇരുന്നു. അദ്ദേഹം പാത്രങ്ങൾ കഴുകലും കടികൾ പൊരിക്കലുമായി അദ്ദേഹത്തിന്റെ പണിയിൽ തന്നെ ശ്രദ്ധിച്ചു. കുറെ സംസാരിച്ചപ്പോൾ അയാളെ പരിചയപ്പെട്ടു. - "എന്റെ പേര് ശിവദാസൻ. നാട്ടിൽ തന്നെ കുറച്ചുകാലം ജോലി ചെയ്തു. പിന്നെ ഗൾഫിൽ പോയി. വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല. അങ്ങനെ അത് നിർത്തി ഞാനും സുഹൃത്തും കൂടെ തുടങ്ങിയതാണ് ഈ ഷോപ്പ്. വലിയ കുഴപ്പമില്ലാതെ പോകുന്നു."

- "ഓഹോ.. സുഹൃത്താണോ വരുന്നുണ്ടെന്ന് പറഞ്ഞത്?" ഞാൻ ചോദിച്ചു.

- "ആ.. അതെ."

- "അപ്പൊ നിങ്ങളുടെ ഫാമിലിയൊക്കെ?" ഞാൻ ചോദിച്ചു.

- " അവരൊക്കെ നാട്ടിൽ തന്നെ. ഭാര്യയും 2 പെൺ മക്കളും ഒരു മകനും അച്ഛനും അമ്മയും. ഇതാണ് ഫാമിലി."

- "ഹാ... മക്കൾ എന്ത് ചെയ്യുന്നു?

- "മൂത്ത മകളെ 6 മാസം മുമ്പ് കെട്ടിച്ചു. പിന്നെ മകൻ പത്താം ക്ലാസ്സിൽ. ചെറിയ മകൾ നാലാം ക്ലാസ്സിലും." അയാൾ മറുപടി പറഞ്ഞു.

- "സുഹൃത്തോ?" ഞാൻ ചോദിച്ചു.

- "അവനും എന്റെ നാട്ടിൽ തന്നെ. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. പഴയ നാലാം ക്ലാസ്.(പുഞ്ചിരിയോടെ പറഞ്ഞു.) പിന്നെ അവൻ നാട്ടിൽ ചെറിയ പണിക്കു കുറച്ചു പോയി. അവൻ തുടങ്ങിയതാണ് ഈ ഷോപ്പ്. ഞാൻ പിന്നെ ഗൾഫിൽ പോയിവന്ന് ഷെയർ കൂടിയതാ."

- "നാട്ടിൽ എപ്പോഴാ പോകാറ്?" ഞാൻ ചോദിച്ചു.

- " നാട്ടിൽ മാസത്തിൽ പോകും. ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ. ആദ്യം ഒരാൾ പോകും. രണ്ടോ മൂന്നോ ദിവസം നിന്ന് തിരിച്ചുവരും. പിന്നെ അടുത്തയാൾ പോവും. അങ്ങനെ തന്നെ."

- "ഇവിടെ എങ്ങനെയാണ് നിൽക്കാറ്?"

- "ഇവിടെ ഒരു കോട്ടേഴ്സിൽ വാടകക്ക് ആയിരുന്നു ആദ്യം. ഇപ്പൊ അതിന്റെ തൊട്ടടുത്ത് ഒരു ചെറിയ വീടുണ്ട്. അവിടെയാണ്. വാടകക്ക്."

ഒരു മണിക്കൂറിനു ശേഷം മറ്റേയാൾ വന്നു. ശിവദാസേട്ടൻ കാര്യങ്ങളെല്ലാം സംസാരിച്ചു. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചു പരിചയപ്പെട്ടു.

- "എന്താ പേര്?" അയാൾ ചോദിച്ചു.

- "അൻവർ" "നിങ്ങളുടെയോ?"

- "മധു" അയാൾ മറുപടി പറഞ്ഞു.

സൗമ്യമായ പെരുമാറ്റം ഉള്ളവരാണ് രണ്ടുപേരും. ശിവദാസേട്ടന്റെ കൂടെ ബൈക്കിൽ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. പോകുന്ന വഴിയിൽ അദ്ദേഹം എന്നെ കുറിച്ചും നാടിനെ കുറിച്ചും പഠിച്ച കോഴ്സിനെ കുറിച്ചും എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ എല്ലാം പറഞ്ഞു കൊടുത്തു.

- "അൻവർ എന്നാണ് ല്ലേ പേര്? എന്നോട് ചോദിക്കാൻ വിട്ടുപോയി. മധുവിനോട് പറഞ്ഞപ്പോഴാണ് ഞാൻ കേട്ടത്." അയാൾ പറഞ്ഞു. "ഒട്ടും പരിചയമില്ലാത്ത ഒരാളെപ്പോലും പരിചയമില്ലാതെ ഇവിടെത്തന്നെ ജോലിക്ക് വരാൻ എന്താണ് കാരണം?"

" അതും ശരിയാ..!" "ഒരാളെ പോലും അറിയാതെ ഒരു പരിചയം ഇല്ലാത്ത സ്ഥലത്തേക്ക് ഞാൻ എങ്ങനെ വന്നു? ഇതിപ്പോ ഇന്ത്യയിൽ തന്നെയല്ലേ.. അപ്പോ ഗൾഫിൽ പോകുന്നവരോ..?!" ഞാനെന്റെ മനസ്സിൽ മന്ത്രിച്ചു.

- "അത്... അതറിയില്ല." നടന്ന കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു. എന്റെ അവസ്ഥകൾ എല്ലാം.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:

- "അതിനീ പറഞ്ഞത് ശരിയാ.. ഇപ്പോഴത്തെ ചെക്കന്മാർക്ക് നല്ല പഠിത്തണ്ട്... പക്ഷേ ജോലിയില്ല. ഞാനും കണ്ടു കുറെ പേരെ ടെൻഷൻ അടിച്ചു തെണ്ടിതിരിഞ്ഞു നടക്കുന്നത്. ഗൾഫിൽ പോയിട്ടും കാര്യമില്ല. സ്വന്തം വീട്ടുകാരെയും ഭാര്യയുടെയും മക്കളുടെയും കൂടെ നിൽക്കുന്ന സന്തോഷം ഒന്നും ഗൾഫിൽ പോയാൽ കിട്ടൂല. നല്ല ജോലിയൊക്കെ ആണെങ്കിൽ കാശ് സമ്പാദിക്കാം. പക്ഷേ മക്കൾ വളർന്നു വലുതാവുമ്പോയേക്കും മക്കൾക്കും അമ്മക്കും ഒന്നും അച്ഛന്മാരെ വേണ്ടാതാകും. ഇവിടെയാകുമ്പോൾ മാസത്തിലോ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും നാട്ടിൽ പോകാൻ കഴിയുന്നുണ്ട്. മറുനാട്ടിൽ ആണെങ്കിലോ? അത് കഴിയില്ലല്ലോ... മക്കളുടെ ചെറിയ പ്രായത്തിൽ അവരെ കളിപ്പിച്ചു നാട്ടിൽ തന്നെ നിൽക്കുമ്പോഴാ അതിന്റെ സന്തോഷം. അതെത്ര ചെറിയ ജോലിയാണെങ്കിലും ശരി. മക്കൾക്കും ആ പ്രായത്തിൽ നമ്മളെ വേണം. അതു കുറച്ചു കഴിഞ്ഞു ഭാര്യയും മക്കളും ഒക്കെ ആകുമ്പോൾ നിനക്കും മനസ്സിലാകും." അയാൾ പറഞ്ഞു.

ഓരോ കാര്യങ്ങൾ സംസാരിച്ച് ചെന്നൈയുടെ തെരുവോരങ്ങളിൽ കണ്ണുകൾ പാഞ്ഞു നടന്നു. നഗരത്തിൽ നിന്നും ഗ്രാമപ്രദേശത്തേക്കാണ് ശിവദാസേട്ടൻ എന്നെ കൊണ്ട് പോകുന്നത്. പോകുന്നതിനിടെ കൈകൊണ്ട് ചൂണ്ടി അയാൾ പറഞ്ഞു :

- ഇതാണ് ഞാൻ ഇപ്പോൾ വാടകക്ക് താമസിക്കുന്ന വീട്. ഇവിടുന്ന് രണ്ട് കിലോമീറ്റർ ഉണ്ട് നീ പറഞ്ഞ സ്ഥലത്തേക്ക്. നമുക്ക് പോയി നോക്കാം.

- "ഓഹോ, ശരി.. പോകാം"

ഒട്ടും പ്രതീക്ഷിക്കാതെ, വളരെ യാദൃശ്ചികമായി ഞാൻ ഒരാളെ കണ്ടു.

60 വയസ്സ്പ്രായം തോന്നിക്കുന്ന ഒരാൾ. ഒരു കണ്ണട വച്ചിട്ടുണ്ട്. താടിയും മുടിയും നരച്ചിട്ടുണ്ട്. ഇളനീല നിറത്തിലുള്ള ഷർട്ടിന്റെ രണ്ട് കൈകളും മടക്കി വച്ചിട്ടുണ്ട്. ഒരു ഒരു കള്ളി തുണിയും.

അയാൾ മറ്റൊരാളോട് സംസാരിച്ചുകൊണ്ട് പുറകോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്. ബൈക്ക് കുറച്ചു മുന്നോട്ടു പോയപ്പോൾ ഞാൻ തിരിഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി. ഞാൻ വിചാരിച്ച ആൾ തന്നെ.

- "കൗൺസിലർ" ഞാൻ അറിയാതെ പറഞ്ഞു പോയി.

- "എന്ത്?" ശിവദാസേട്ടൻ ചോദിച്ചു.

- "ഒന്ന് വണ്ടി നിർത്തുമോ?" ഞാൻ ശിവദാസേട്ടനോട്‌ ചോദിച്ചു.

- "എന്താ കാര്യം?"

- "നിങ്ങൾ വണ്ടി നിർത്ത്. ഇപ്പൊ പോകാം."

കുറച്ച് അകലെയായി അദ്ദേഹം വണ്ടി നിർത്തി. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അയാളെ സൂക്ഷിച്ചു നോക്കി. എന്റെ ഊഹം ശരിയാണ്. അത് കൗൺസിലർ തന്നെ.

- "നീ എന്താ നോക്കുന്നത്?" ശിവദാസേട്ടൻ ചോദിച്ചു.

- "ആ നിൽക്കുന്ന ആളെ എനിക്കറിയാം. എന്റെ നാട്ടിലാ അയാളുടെ ജോലി."

- "ആര് മമ്മദ്കയോ?"

- "നിങ്ങളും അയാളെ അറിയുമോ?"

- "അതേ.."

- "എങ്ങനെ?" ഞാൻ ചോദിച്ചു.

- "പറയാം.. അത് നീ കേറ്. ഇപ്പൊ തന്നെ ഒരുപാട് വൈകിയില്ലേ.."

 ആശ്ചര്യത്തോടെ കൗൺസിലറേയും ശിവദാസേട്ടനെയും മാറിമാറി നോക്കി ഞാൻ ബൈക്കിൽ കയറി.

- " നിങ്ങൾക്ക് എങ്ങനെ പരിചയം?" ഞാൻ ചോദിച്ചു.

- "ഞാൻ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പഴയ വീട് വാടകക്ക് കൊടുത്തതാണ്. മുമ്പ് ഇവിടെ വേറെ ഒരു മലയാളി ഫാമിലി ഉണ്ടായിരുന്നു. അവർ കുറേക്കാലം ഇവിടെ തന്നെയായിരുന്നു. പിന്നെ ജോലി സ്ഥലംമാറ്റം കിട്ടിയപ്പോൾ ഫാമിലിയോടൊത്ത് ഇവിടുന്ന് പോയി."

- "ഞാനെപ്പോഴും ആശ്ചര്യത്തിലായിരുന്നു. ജോലി തിരഞ്ഞു ഇവിടെ എത്തിയപ്പോൾ ഒരാളെപ്പോലും എനിക്ക് അറിയില്ലായിരുന്നു. എന്തിന് ഭാഷ പോലും അറിയില്ലായിരുന്നു. ഇവിടെ എത്തിയപ്പോൾ രണ്ടുപേരെ പരിചയമായി. പോരാത്തതിന് കൗൺസിലറും." ഞാനെന്റെ മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു.

- "നിന്നോട്.." "നീ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ? ഇവിടുന്ന് അര കിലോമീറ്റർ കൂടിയുള്ളൂ നീ പറഞ്ഞ സ്ഥാപനത്തിലേക്ക്." ശിവേട്ടൻ പറഞ്ഞു.

 കമ്പനിയുടെ ഗേറ്റിനടുത്ത് വണ്ടി നിർത്തി. അപ്പോഴേക്കും സമയം അഞ്ചുമണിയോട് അടുത്തിരുന്നു. പരിചയമില്ലാത്ത സ്ഥലം ആയതുകൊണ്ടോ ഒരു മലയാളി മറ്റൊരു മലയാളിയോട് ചെയ്യുന്ന സഹായമാണോ എന്നറിയില്ല, ശിവേട്ടൻ വണ്ടി നിർത്തി എന്റെ കൂടെ പോന്നു. സെക്യൂരിറ്റിയോട് എന്തൊക്കെയോ ചോദിച്ച് കമ്പനിയുടെ ഉള്ളിലോട്ട് കയറി. അവിടെ മലയാളികൾ കുറച്ചു പേർ ഉണ്ടായിരുന്നു എന്നുള്ളതാണ് ഏക ആശ്വാസം. കയറി ചെന്നപ്പോൾ തന്നെ പലരും സംസാരിക്കുന്നത് കണ്ടു. ശിവേട്ടൻ എൻക്വയറിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എന്നെയും കൊണ്ടുപോയി. കൂടെ അവിടുത്തെ സ്റ്റാഫും ഉണ്ടായിരുന്നു. അവിടെത്തെ മാനേജറുടെ ഓഫീസിന് പുറത്ത് ഞങ്ങളെ ഇരുത്തി സ്റ്റാഫ് ഉള്ളിലോട്ട് കയറി.

- "ഇന്റർവ്യൂ ഇന്ന് തന്നെ ഉണ്ടാകുമോ എന്ന് നോക്കാം. ദൂരെ നിന്ന് വന്നതാണ് എന്നും താമസിക്കാനോ മറ്റോ സൗകര്യങ്ങളില്ല എന്നും പറഞ്ഞു സ്റ്റാഫിനെ ഒന്നു ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്താകുമെന്ന് നോക്കാം." ശിവേട്ടൻ പറഞ്ഞു.

- "ശരി. വലിയ ഉപകാരം." ഞാൻ പറഞ്ഞു.

മുമ്പൊന്നും കണ്ടിട്ടില്ലാത്ത, ഒരു നിലക്കും പരിചയം ഇല്ലാത്ത, ഏതാനും മണിക്കൂറുകൾക്കു മുമ്പ് പരിചയപ്പെട്ട ഒരാൾ എനിക്ക് വേണ്ടി എത്രയൊക്കെ ചെയ്തു തന്നപ്പോൾ കൗതുകവും അതിലേറെ അദ്ദേഹത്തോട് എന്റെ മനസ്സിൽ ഒരുപാട് നന്ദിയും നിറഞ്ഞു.

ആ സ്റ്റാഫ് പുറത്തോട്ട് വന്നു പറഞ്ഞു:

- "സാർ നിങ്ങളെ വിളിക്കുന്നു."

 ഞാൻ എഴുന്നേറ്റു ഓഫീസിൽ കയറി. എന്റെ കൂടെ ശിവേട്ടനും വന്നു. എന്റെ മനസ്സിൽ നല്ല ടെൻഷൻ ഉണ്ട്. എന്താകുമെന്ന് അറിയില്ല. ആദ്യമായിട്ടാണ് ഒരു ജോലിക്ക് വേണ്ടി ഇറങ്ങുന്നത്. അതും പരിചയം ഇല്ലാത്ത ഒരു നാട്ടിൽ. ഹൃദയമിടിപ്പ് കൂടി.

- "Sit" "Give me your CV" അദ്ദേഹം പറഞ്ഞു.

 മാനേജരുടെ മേശപ്പുറത്ത് ഉണ്ടായിരുന്ന നെയിംബോർഡ് ഞാൻ വായിച്ചപ്പോ മലയാളി ആണോ എന്ന് ഞാൻ ഊഹിച്ചു.

 - Shajeer Mohammed (Manager, Software Professional)

 - "നിങ്ങൾ കുറച്ചുനേരം പുറത്തിരിക്കുമോ? എനിക്ക് ഇയാളോട് ഒന്ന് സംസാരിക്കണം" എന്ന് പറഞ്ഞു ശിവദാസേട്ടനെ മാനേജർ പുറത്തേക്കയച്ചു. "എന്റെ ഊഹം ശരി തന്നെ." CV നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു:

 - "അൻവർ ല്ലേ..."

 - "Yes."

 - "എന്താ ഈ ജോലി തെരഞ്ഞെടുക്കാൻ കാരണം?" 

 - "ഞാൻ പഠിച്ചത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആണ്. മാത്രമല്ല, കമ്പ്യൂട്ടർ പ്രോഗ്രാമമായി ബന്ധപ്പെട്ട എല്ലാം എനിക്ക് താല്പര്യവുമുണ്ട്."

 - "Ooh.. Good"

 - "ഈ സ്ഥാപനത്തെക്കുറിച്ച് എങ്ങനെയാണ് കേട്ടത്?"

 - "പഠനം കഴിഞ്ഞതിനുശേഷം നാട്ടിൽ തന്നെ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഒരുപാട് ജോലി സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അത്ര ഇഷ്ടമുള്ള ജോലി ആയിരുന്നില്ല അവ. അങ്ങനെ ഒരു ദിവസം എന്റെ ഫ്രണ്ട് ആണ് ഈ ഇന്റർവ്യൂവിന്റെ പരസ്യം എനിക്ക് അയച്ചു തന്നത്."

- "Ok.." " പരസ്യത്തിൽ കണ്ടപോലെ അല്ലെങ്കിലും ഇത് ചെറിയൊരു കമ്പനിയാണ്. എന്നാലും IT യുമായി ബന്ധപ്പെട്ടിട്ടുള്ള Software related and Data related ആയി ഒരുപാട് പ്രോഗ്രാമും കാര്യങ്ങളുമൊക്കെ ഇവിടെയുണ്ട്. ഈ സ്ഥാപനത്തിന്റെ എംഡി ഒരു ചെന്നൈ കാരനാണ്. എന്റെ അസിസ്റ്റന്റ് ആയിട്ടാണ് ഇപ്പോഴുള്ള ഈ Vacancy. അടുത്തമാസം ഒന്നു മുതൽക്കാണ് ജോലി ആരംഭിക്കുന്നത്. ഈ പോസ്റ്റിൽ നിലവിലുള്ള ആൾ ഈ മാസം പിരിഞ്ഞു പോവുകയാണ്." ഇങ്ങനെ തുടങ്ങി കമ്പനിയെ കുറിച്ച് മൊത്തത്തിൽ ചില കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നു. സംസാരം കേട്ടിട്ട് സാർ നല്ല friendly ആണെന്ന് തോന്നുന്നു.

"മലയാളിയായതു കൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത് ട്ടോ... ഇനി നിന്റെ ഇഷ്ടം. U can decide. ജോലി സംബന്ധമായ സംശയമുണ്ടെങ്കിൽ ചോദിക്കാം." സാർ പറഞ്ഞു.

 - "ഹേയ്..ഇല്ല."

- "ഇവിടെ മാസത്തിലാണ് ലീവ്. താമസ സൗകര്യത്തിന് കമ്പനിയുടെ ചെറിയൊരു ലോഡ്ജ് ഇവിടെയുണ്ട്. സൗകര്യം കുറവാണെന്ന് തോന്നിയാൽ വേറെയും നോക്കാവുന്നതാണ്."

മാനേജരുടെ സംസാരം കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നി. "ഒരു സ്ഥാപനത്തെ കുറിച്ച് ഇങ്ങനെയൊക്കെ ഒരാൾ പറഞ്ഞു തരുമോ? എന്തായാലും അടുത്ത മാസം തുടങ്ങൂ.. വീട്ടിൽ പോയി ആലോചിച്ചിട്ട് ഒരു തീരുമാനമെടുക്കാം." ഞാൻ മനസ്സിൽ ചിന്തിച്ചു. സാറോട് കാര്യങ്ങൾ സംസാരിച്ചു പുറത്തിറങ്ങി. ദാസേട്ടൻ പുറത്ത് Chair ൽ ഇരിക്കുന്നുണ്ടായിരുന്നു.

- "എന്തായി? കഴിഞ്ഞോ?" ദാസേട്ടൻ ചോദിച്ചു.

- മാനേജർ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു കൊടുത്തു. "അടുത്തമാസം മുതൽക്കാണ് സ്റ്റാർട്ടിങ്. അവർ തീരുമാനിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞു."

- "നാളെയാണല്ലോ ഇന്റർവ്യൂ. ഞാൻ ഓരോന്ന് പറഞ്ഞു അവരോട് സമ്മതിപ്പിച്ചാണ് ഇന്നിങ്ങനെ ഇരിക്കാൻ കഴിഞ്ഞത്. നാളത്തെ ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ അതിന്റെ റിസൾട്ട് വന്നാൽ അറിയാം. നീ നമ്പർ കൊടുത്തിട്ടില്ലേ..?" ദാസേട്ടൻ ചോദിച്ചു.

- "അതെ.. കൊടുത്തു."

- "എന്തായാലും നീ നാട്ടിൽ പോയി ഒരു തീരുമാനമെടുക്ക്. പറ്റുമെങ്കിൽ വാ. കഴിയുന്നതും സ്വന്തം നാട്ടിൽ തന്നെ എന്തെങ്കിലും നോക്കുന്നതാ. ഞാൻ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ."

- "(ഞാൻ സമ്മതം മൂളി)"

- "ഇനി എന്താ പരിപാടി?" ദാസേട്ടൻ ചോദിച്ചു.

- " ഇനിയെന്താ നാട്ടിൽ പോട്ടെ.. വലിയ ഉപകാരം. ഈ ചെയ്തു തന്ന ഉപകാരങ്ങൾ ഒന്നും മറക്കില്ല. നിങ്ങൾ സഹായിച്ചില്ലെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. Thank you very much."

- "എങ്കിൽ വാ ഞാൻ ബസ്റ്റാൻഡിൽ വിട്ടു തരാം. അവിടുന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കിട്ടും."

- "ശരി." അത് പറഞ്ഞു ശിവദാസേട്ടന്റെ കൂടെ ബൈക്കിനടുത്തേക്ക് നടന്നു.

- "ഏട്ടാ ഒരു കാര്യം. ജോലി കിട്ടുന്നതിനേക്കാൾ കൂടുതൽ എന്റെ മനസ്സിൽ തട്ടിയത് കൗൺസിലറെ ഞാൻ ഇവിടെ എങ്ങനെ കണ്ടു എന്നതാണ്. ഇവിടെ ആണോ നാട്?" ഞാൻ ചോദിച്ചു. ബസ്റ്റാന്റിലേക്ക് പോകുമ്പോൾ ഞാൻ ചോദിച്ചു.

(അയാൾ സൈക്കോളജി പഠിച്ചതു കൊണ്ടോ സ്വന്തമായി കൗൺസിലിംഗ് ചെയ്യുന്നതു കൊണ്ടോ അല്ല കൗൺസിലർ എന്ന പേര് ലഭിച്ചത്. ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ സുഹൃത്തുക്കളായ ചിലരൊക്കെ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്ന് അവരുടെ വിഷമങ്ങൾ പറയും. അദ്ദേഹം എല്ലാം കേൾക്കുകയും ചെയ്യും. അറിയുന്ന വല്ലതും ആണെങ്കിൽ അതിന് ഒരു പോംവഴി പറഞ്ഞുകൊടുക്കുകയും ചെയ്യും. എങ്ങനെ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് "കൗൺസിലർ." കൗൺസിലർ മമ്മദ് കാക്ക എന്നാണ് എല്ലാവരും വിളിക്കാറ്. ചെറുപ്പം മുതൽ കാണുന്നുണ്ട് ഞാൻ അദ്ദേഹത്തെ. കേരളത്തിൽ വന്നിട്ട് 16-ഓ 17-ഓ വർഷമായി കാണും. പാടത്തും പറമ്പിലും നന്നായി പണിയെടുക്കും. കൃഷിക്ക് പുറമേ ഓരോ വീടുകളിലും വിറക് കീറാനും പറമ്പിലെ പണികൾക്കും എല്ലാം അദ്ദേഹം പോകാറുണ്ടായിരുന്നു. എന്നാൽ പ്രായം കൂടിയതിനാൽഇപ്പോൾ കൃഷി മാത്രമേ ഉള്ളൂ. എന്റെ വീടിനടുത്തുള്ള ഒരു റോഡിന്റെ ഇരുവശത്തും അദ്ദേഹം നടുന്ന നെൽകൃഷിയുടെ ആ സുന്ദരമായ കാഴ്ചകൾ എന്റെ കുട്ടിക്കാല ഓർമ്മകൾക്ക് നിറം പകരുന്നു. ഇപ്പോൾ ആ സ്ഥലത്ത് വാഴയും മറ്റു കൃഷികളും കൈയേറിയിരിക്കുന്നു. 

കാഴ്ച്ചയിൽ 60 വയസ്സ് പ്രായം കാണും. ചിലപ്പോൾ അതിൽ കൂടുതലും ഉണ്ടാകാം. തമിഴ് കലർന്ന മലയാളമാണ് അദ്ദേഹത്തിന്റെ ഭാഷ. ഒരു ഫുൾകൈ ഷർട്ടും നീലം മുക്കിയ നിറമുള്ള വെള്ള മുണ്ടുമാണ് സാധാരണ അദ്ദേഹത്തിന്റെ വേഷം. താടിയും മുടിയുംനരച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോൾ കണ്ണടയും വെക്കാറുണ്ട്. അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാത്ത പ്രകൃതം. അദ്ദേഹത്തിന്റെ കൃഷിസ്ഥലത്തിന് ചേർന്ന് ഒരു ചെറിയ വീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. മാസത്തിലോ രണ്ടുമാസം കൂടുമ്പോഴോ നാട്ടിൽ പോയി വരും. ഇതാണ് ഞാൻ അറിയുന്ന കൗൺസിലർ മമ്മദ് കാക്ക.)

- "അതെ.. ഞാൻ പറഞ്ഞില്ലേ.. അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ വീട്. നിനക്ക് അയാളെ എങ്ങനെ പരിചയം?"

- "ആ നാട്ടുകാരൻ അല്ലെങ്കിലും വല്ലിപ്പാന്റെ സുഹൃത്താണ്."

- "ഓ.. നീ അവരെ അറിയോ?"

- " അടുത്ത പരിചയം ഇല്ല. കാണാറുണ്ട്. സംസാരിക്കാറുണ്ട്. അത്ര മാത്രം. പ്രായം കൂടിയ ആളുമല്ലേ.." ഞാൻ മറുപടി പറഞ്ഞു.

- "ഹാ.."

 മറ്റു പല സംസാരങ്ങളും മറുപടികളുമായി ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തി. റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസിൽ എന്നെ കയറ്റി കണ്ടക്ടറോട് റെയിൽവേയിൽ ഇറക്കി തരാൻ അദ്ദേഹം പറഞ്ഞേൽപ്പിച്ചു. ശിവദാസേട്ടനോട് നന്ദി പറഞ്ഞു ഞാൻ പിരിഞ്ഞു പോയി. ബസ് കണ്ടക്ടർ എന്നെ റെയിൽവേയിൽ ഇറക്കി.

തിരിച്ചു നാട്ടിൽ എത്തിയ ഞാൻ എന്റെ അനുഭവങ്ങൾ എന്റെ അനുഭവങ്ങൾ വീട്ടുകാരുമായി പങ്കുവെച്ചു. യാത്ര, ഭാഷ ഭക്ഷണം, അവിടെ കണ്ട കാഴ്ചകൾ കമ്പനി, പരിചയപ്പെട്ട ആളുകൾ അങ്ങനെയല്ലാം. ഒടുവിൽ മമ്മദ്കായെ കണ്ട കാര്യവും പറഞ്ഞു. നേരത്തെ അറിയാവുന്നത് കൊണ്ടാവാം എന്റെ അത്ര കൗതുകം ഒന്നും വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചും ശിവദാസേട്ടൻ പറഞ്ഞ കാര്യങ്ങളും കേട്ടപ്പോൾ കൗൺസിലറെ കുറിച്ച് അറിയാൻ ഒരു ആഗ്രഹം. നേരിട്ട് കണ്ടതാണല്ലോ നാട്ടിലെ കാര്യങ്ങൾ. അങ്ങനെ ഉപ്പയോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചു.

- "നാട്ടിൽ സ്വന്തമായി ഭൂമിയും കൃഷിയും മറ്റൊരുപാട് സംരംഭങ്ങളും ഉള്ള ആളായിരുന്നു അയാൾ. ഇപ്പോൾ പഴയ പ്രതാപം ഒന്നുമില്ല എന്നാണ് കേട്ടത്. പണ്ടുകാലത്തെ നാട്ടിലെ ധനികനായിരുന്നു അയാൾ. സ്വന്തമായി കൃഷിയൊക്കെ ഉണ്ടായിരുന്ന അയാൾ കുടുംബത്തോടെ എന്തോ അപകടത്തിൽപ്പെട്ട് ഭാര്യയും മക്കളും എല്ലാം അദ്ദേഹത്തിന്റെ മുന്നിൽ കിടന്നു മരിച്ചു പോയി. അതിന്റെ ആഘാതത്തിൽ അദ്ദേഹം കുറേ കാലം മാനസികമായും ശാരീരികമായും തളർന്നിരുന്നു. ഒരുപാട് ചികിത്സിച്ചു അദ്ദേഹത്തിന്റെ ആരോഗ്യം തിരികെക്കിട്ടി. അതിനായി അദ്ദേഹത്തിന്റെ കുടുംബം ഒരുപാട് സമ്പത്ത് ചെലവഴിച്ചിട്ടുണ്ട്. അങ്ങനെയായിരിക്കാം സ്വത്തുകൾ എല്ലാം നഷ്ടപ്പെട്ടത്. വായിച്ചിയെ പോലെയുള്ള അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാർക്ക് അല്ലാതെ നാട്ടിലെ അധികപേർക്കും മൂപ്പരെക്കുറിച്ച് ഒന്നും അറിയില്ല. നാട്ടിൽ ഭാര്യയും മക്കളും ഉണ്ട് എന്ന് തോന്നിപ്പിക്കാനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയോ ആയിരിക്കാം ഇടയ്ക്ക് നാട്ടിൽ പോകുന്നത്. ഈ കാര്യങ്ങൾ എല്ലാം മുമ്പ് വായിച്ചി പറഞ്ഞാണ് ഞാൻ അറിഞ്ഞത്. പിന്നെ അതിനുശേഷം വല്ലാതെ അന്വേഷിക്കാനോ ഈ കാര്യങ്ങൾ ആരോടും പറയാനോ പോയില്ല." ഉപ്പ ഓരോ കാര്യങ്ങൾ പറഞ്ഞുതന്നു. "നീ ഇതാരോടും പറയണ്ട ട്ടോ.. അയാൾക്ക് ചിലപ്പോൾ ഇഷ്ടമായി എന്ന് വരില്ല." ഉപ്പ കൂട്ടിച്ചേർത്തു.

- "ഇല്ല.. പറയില്ല."

 മമ്മദ്കായ പോലെയുള്ള അല്ലെങ്കിൽ അതുപോലെ മാനസികമോ സാമ്പത്തികമോ ശാരീരികമോ ആയ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേർ എന്ന് നമുക്ക് ചുറ്റുമുണ്ട്. തന്റെ പ്രയാസങ്ങൾ പുറത്തു പറയാതെ എല്ലാ വേദനകളും കടിച്ചമർത്തി ഉള്ളിൽ ഒതുക്കി മുഖത്ത് ചെറുപുഞ്ചിരിയുമായി നമ്മുടെ കൂടെ നടക്കുന്നവർ. തന്നെ മനസ്സിലാക്കാനോ അറിയാനോ താൻ പറയുന്നത് കേൾക്കാനോ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ, അതിനു തയ്യാറായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന വിങ്ങിപ്പൊട്ടുന്ന ഹൃദയഭാരമുള്ള ഒരുപാട് പേർ.

കണ്ണാടിക്കു മുമ്പിൽ നിന്നുകൊണ്ട് സ്വയം ചിരിക്കാൻ കഴിയാതെ വരുന്ന ഒരുപാട് പേർ.

സമൂഹത്തിൽ ഒറ്റപ്പെടുന്ന ഒരുപാട് പേർ.

കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിട്ടും തന്റെ പ്രയാസങ്ങൾ മനസ്സിലാക്കപ്പെടാതെ തനിയെ ജീവിക്കുന്ന ഒരുപാട് പേർ.

ആർക്കും മനസ്സിലാവാത്ത സ്വന്തം പ്രയാസങ്ങൾ ഉള്ളിലൊതുക്കി കരഞ്ഞു കലങ്ങിയ കണ്ണുമായി കണ്ണീരിനാല്‍ തലയിണ കുതിർന്ന ഒരുപാട് രാത്രികൾ അവർ കഴിച്ചു കൂട്ടിയിട്ടുണ്ടാവാം. എല്ലാവരാലും അവഗണിക്കപ്പെടുന്ന ചിലർ.

 നമ്മൾ മനസ്സുതുറന്ന് സംസാരിക്കാനോ മറ്റുള്ളവർ പറയുന്നത് കേൾക്കാനോ മനസ്സ് കാണിച്ചാൽ വിഷാദ രോഗത്തിന് അടിമപ്പെട്ട പലരെയും നമുക്ക് ജീവിതത്തിലേക്ക്, നിത്യ ആനന്ദത്തിലേക്ക് കൈപിടിച്ച് കയറ്റാൻ സാധിക്കും. കുട്ടികൾ അടക്കമുള്ള പലരും വിഷാദരോഗത്തിന് അടിമപ്പെടാൻ കാരണം കാര്യങ്ങൾ തുറന്നു പറയാനോ പറയുന്നത് കേൾക്കാനോ സ്നേഹിക്കാനോ ആരുമില്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. ഭാര്യ ഭർത്താക്കന്മാർ തമ്മിലും, മാതാപിതാക്കളിൽ നിന്ന് മക്കളും, മക്കളിൽ നിന്ന് മാതാപിതാക്കളും, സഹോദരി സഹോദരന്മാർ പരസ്പരവും മനസ്സു തുറന്നു സ്നേഹിക്കണം. ഉള്ളിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കുകയും വേണം. കാരണം, കാണാത്ത സ്നേഹത്തെ മനസ്സിലാക്കാനും വിശ്വസിക്കാനും കഴിയാത്ത കാലമാണ് ഇത്. എല്ലാവർക്കും അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ...



✍️ - കെ.എം ജസീലുദ്ധീൻ ചെറൂപ്പ

Sunday, November 13, 2022

വിജയത്തിന്റെ രസതന്ത്രം

വിജയത്തിന്റെ രസതന്ത്രം

- കഥ -


ഒരു പഴകടയിൽ നിന്ന് സാധനങ്ങൾ വാങ്ങിതിരിച്ചു കാറിലേക്ക് കയറുമ്പോൾ "ഫാസിൽക്കാ" എന്ന പുറകിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരൻ എന്റെ അടുത്തേക്ക് വന്നു.

 - "അസ്സലാമു അലൈക്കും"

 - "വ അലൈക്കുമുസ്സലാം"

 (ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തു.)

 - "നമ്മളെയൊക്കെ ഓർമ്മയുണ്ടോ?" എന്ന് ആ വ്യക്തി ചോദിച്ചു.

 - "കണ്ടിട്ട് ഒരു പരിചയമുള്ള മുഖം പോലെ. പക്ഷേ, ശരിക്കും അങ്ങ് മനസ്സിലാവുന്നില്ല."

 - "എന്റെ ഓർമ്മ ശരിയാണെങ്കിൽ, നമ്മൾ ഒരു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ.. ഞാൻ റഹീമാണ്. നിങ്ങളുടെ സുഹൃത്തായ നൗഷാദ്ക്കായുടെ കുടുംബക്കാരനാണ്. ഇപ്പൊ ഓർമ്മ വന്നോ?"

 - "മാഷാ അല്ലാഹ്.. ആ മനസ്സിലായി. ഇപ്പോഴാണ് ആളെ പിടികിട്ടിയത്. നീയാകെ മാറിപ്പോയല്ലോടാ.."😊


(അങ്ങനെ പറയാൻ ഒരു കാരണം കൂടിയുണ്ട്.)


വർഷങ്ങൾക്കു മുമ്പ്. ഞാൻ ഡിഗ്രി രണ്ടാംവർഷ വിദ്യാർഥിയാണ്. എന്റെ പ്രിയ സുഹൃത്തായ നൗഷാദിന്റെ സഹോദരിയുടെ കല്യാണത്തിനാണ് ഞാൻ റഹീമിനെ ആദ്യമായി കാണുന്നത്. കല്യാണദിവസം പന്തലിൽ കുടുംബക്കാരായ മുതിർന്നവരും കുട്ടികളും കളിച്ചും അതിഥികളെ സ്വീകരിച്ചും സംസാരിച്ചു കൊണ്ടും ഓരോരോ തിരക്കിലാണ്. നൗഷാദാകട്ടെ അവന്റെ കൂടെ മുമ്പ് പഠിച്ച സുഹൃത്തുക്കൾക്ക് വീട്ടിലേക്ക് വഴി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് എന്നോടും മറ്റു സുഹൃത്തുക്കളോടുമായി നൗഷാദ് സംസാരത്തിലേർപ്പെട്ടു. അങ്ങനെ ഉപ്പയെയും മറ്റു കുടുംബാംഗങ്ങളെയും നൗഷാദ് പരിചയപ്പെടുത്തിത്തന്നു. ഞാൻ മുമ്പ് പെരുന്നാളിനും മറ്റുമൊക്കെയായി നൗഷാദിന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഈ പറയപ്പെട്ട കുടുംബക്കാരെ ആദ്യമായിട്ടാണ് കാണുന്നത്. പെരുന്നാൾ ഒക്കെ ആയിട്ട് ഓരോരുത്തര് ഓരോ വഴിക്ക് പോകുമ്പോഴാണ് ഞാൻ അവിടെ എത്തിയിരുന്നത്.

- "ങ്ങളൊക്കെ ഇവന്റെ കൂടെ പഠിക്കുന്നവരാണ് ല്ലേ..?"

- "ഹാ.. അതെ.." നൗഷാദിന്റെ ഉപ്പക്ക് ഞങ്ങൾ മറുപടി നൽകി.

- "എങ്കിൽ വാ ഭക്ഷണം കഴിക്കാം. ഇപ്പോൾ കുറച്ച് സീറ്റ്ണ്ട്.."

- " ഞങ്ങൾ വരാം. കുറച്ചു പേരും കൂടി എത്താനുണ്ട്." നൗഷാദ് മറുപടി നൽകി.

- "ന്നാ അങ്ങനെ ആകട്ടെ.." എന്ന് പുഞ്ചിരിയോടെ പറഞ്ഞു ഉപ്പ അതിഥികളെ സ്വീകരിക്കാൻ ചെന്നു.

 നേരത്തെ വെള്ളം കൊണ്ട് വന്നിരുന്ന ഒരു പയ്യൻ ഞങ്ങളുടെ അടുത്തുനിന്ന് ഓരോന്നായി വീക്ഷിക്കുന്നത് കണ്ടു. കണ്ടാൽ എട്ടിലോ ഒൻപതിലോ പഠിക്കുന്ന പ്രായം കാണും.

 - "എന്താ നിന്റെ പേര്?" എന്ന് ഞാൻ ചോദിച്ചു.

 - " ഓന്റെ പേര് റഹീം" എന്ന നൗഷാദ് എനിക്ക് മറുപടി തന്നു.

 - "നീ വരുന്ന ആളുകളെ ശ്രദ്ധിക്ക് ട്ടോ.. എല്ലാവർക്കും വെള്ളം കൊണ്ട് കൊടുക്ക്." എന്ന് പറഞ്ഞ് നൗഷാദ് അവനെ തിരികെയയച്ചു.

 ഇത് കണ്ടപ്പോൾ ഞാൻ നൗഷാദിനെ ഒന്ന് ശ്രദ്ധിച്ചു. "അവൻ പെട്ടെന്ന് എന്നോട് ചാടിക്കയറി ആ ചെക്കന്റെ പേര് പറഞ്ഞു. പിന്നെ വെള്ളം കൊടുക്കാനെന്നും പറഞ്ഞ് അവനെ മാറ്റിനിർത്തി." എന്താണ് സംഭവം? എന്റെ മനസ്സ് മന്ത്രിച്ചു.

ഇതൊക്കെ ശ്രദ്ധിച്ച നൗഷാദ് തിരക്കൊഴിഞ്ഞപ്പോൾ എന്നോട് കാര്യം പറഞ്ഞു.

- "എടാ അവന് നല്ലതുപോലെ സംസാരിക്കാൻ കഴിയില്ല. എല്ലാവരും കൂടി നിൽക്കുമ്പോ അവനൊരു വിഷമവും ആവണ്ട എന്ന് കരുതിയിട്ടാണ് ഞാൻ ഉത്തരം പറഞ്ഞത്."

- "ഹോ..അങ്ങനെയുണ്ടോ?! അവൻ കുറച്ചു നേരമായി നമ്മളെ ശ്രദ്ധിക്കുന്നത് കണ്ടു. എന്തോ അടുപ്പം കാണിക്കുന്നത് പോലെ തോന്നിയിട്ടാണ് ഞാൻ പേര് ചോദിച്ചത്. മുമ്പ് പെരുന്നാളിന് ഇവിടെ വന്നപ്പോൾ ഞാൻ ഇറങ്ങാൻ നേരത്താണല്ലോ അവൻ വന്നത്. അന്ന് കണ്ട് പരിചയപ്പെടാനും കഴിഞ്ഞില്ല. അതാണ്. അവന് വിഷമമായി കാണോ?" ഞാൻ നൗഷാദിനോട് ചോദിച്ചു.

- "ഹേയ്.. അതൊന്നും ഇല്ല. അവൻ പൊളിയാ.. അങ്ങനെ പെട്ടെന്ന് തളരുന്ന ആളൊന്നുമല്ല."

അതുകേട്ടപ്പോൾ എനിക്ക് സമാധാനമായി. ഞാൻ കാരണം ഒരാൾക്ക് ഒരു വിഷമം ഉണ്ടാകരുതല്ലോ.

പിന്നെ പലപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോൾ ഈ പയ്യന്റെ കാര്യം ഓർമ്മയിൽ വരും. എന്താണെന്നറിയില്ല. അവന്റെ കാര്യം മാത്രം ഓർമ്മയിൽ തങ്ങിനിൽക്കുന്നത് എന്ന്. കൈകാലുകൾ നഷ്ടപ്പെട്ടവരെയും സംസാരശേഷിയും കാഴ്ചശക്തിയും പൂർണമായി നഷ്ടപ്പെട്ടവരെയുമൊക്കെ നേരിൽ കണ്ടിട്ടുണ്ട്. എന്നിട്ടും അല്പം മാത്രം ബുദ്ധിമുട്ടുകളോടെ സംസാരിക്കുന്ന ഇവനെ മാത്രം... ഓരോ കാര്യങ്ങളായി നൗഷാദിനോട് ഞാൻ ചോദിച്ചറിയും. അങ്ങനെ അവനെ അടുത്ത് മനസ്സിലാക്കാൻ സാധിച്ചു.

- "എന്റെ അകന്ന കുടുംബക്കാരനാണ് റഹീം. അയൽവാസിയുമാണ്. ഓന്റെ ഉമ്മക്കും ഉപ്പാക്കും അവൻ ഒറ്റ മകനാ.. പിന്നെ രണ്ടു പെങ്ങൾമാരും. മൂത്തത് എന്റെ തുണയാ.. B.sc ക്ക് പഠിക്കാ.. 4 മാസം മുമ്പ് നിക്കാഹ് കഴിഞ്ഞു. ചെക്കൻ ഗൾഫിലാണ്. പിന്നെയുള്ളത് അനിയത്തിയാണ് അവൾ അഞ്ചിലോ ആറിലോ മറ്റോ ആണ്. പഠിക്കാനൊക്കെ ഇവൻ മിടുക്കനാ. ഇവനെന്നല്ല പെങ്ങൾമാരും അടിപൊളിയാ.. പക്ഷേ, ഇവന്റെ ചെറുപ്പം മുതൽ സംസാരം അത്ര ക്ലിയർ അല്ല. സാധാരണ ഒരു ഒന്നര വയസ്സാകുമ്പോൾ തന്നെ കുട്ടികൾ ചെറുങ്ങനെ സംസാരിക്കല്ലോ... രണ്ടു വയസ്സ് കഴിഞ്ഞിട്ടും ഇവനൊന്നും പറയുന്നില്ല. അങ്ങനെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് ചെറുനാവിന് എന്തോ ബുദ്ധിമുട്ടുള്ളത് അറിയുന്നത്. കുറെ കാണിച്ചു. കുറേ ടെസ്റ്റുകൾ ഒക്കെ ചെയ്തു. അങ്ങനെ ഇപ്പോ കാണുന്ന രൂപത്തിൽ കുറച്ചൊക്കെ സംസാരിച്ചു തുടങ്ങി. എന്നാലും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല."

- "എന്നാലും അൽഹംദുലില്ല. ഇത്രയെങ്കിലും ആയില്ലേ.." ഞാൻ ഇടക്ക് കേറി ചോദിച്ചു.

- " ആ ആയി.. അതല്ല ഞാൻ പറഞ്ഞത്. അവർ കാണിച്ച ഡോക്ടർമാരെ നോക്കുമ്പോൾ ഇവനിങ്ങനെ സംസാരിച്ചാൽ പോരാ.. ഇല്ലാത്ത പണം മുടക്കിയും കടം വാങ്ങിയുമൊക്കെ ഔക്കർക്കാ ഇവനുവേണ്ടി ചികിത്സ തേടിയിട്ടുണ്ട്. എത്ര ആയിട്ടും വലിയ മാറ്റം ഒന്നുമില്ല. അവസാനമാണ് ഒരു കൗൺസിലിങ്ങിന് പോയത്." "അബൂബക്കർ എന്നാണ് അവന്റെ ഉപ്പാന്റെ പേര്. ഞങ്ങൾ 'ഔക്കർക്കാ' എന്ന് വിളിക്കും."

- "എന്നിട്ട്..?"

- "അവര് കുറെ തെറാപ്പി ഒക്കെ ചെയ്യിപ്പിച്ചു. അങ്ങനെയാണ് ഈ രൂപത്തിലേക്കെങ്കിലും അവൻ എത്തിയത്. മിണ്ടാതിരിക്കുന്നത് നോക്കണ്ട. അവൻ ഊമയൊന്നുമല്ല. സംസാരിക്കും. പക്ഷേ, അവൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ആർക്കൊക്കെയാണ് സാധിക്കുകയെന്ന് അവനു തോന്നുന്നവരോട് മാത്രം. അവന്റെ വീട്ടുകാരോടും, ഈ കാര്യങ്ങളൊക്കെ അറിയുന്ന ഞങ്ങൾ കുറച്ച് അയൽവാസികളോട് മാത്രമേ അവൻ സംസാരിക്കൂ.. വളരെ കുറച്ച് സുഹൃത്തുക്കളെ അവനുള്ളൂ." അങ്ങനെ തുടങ്ങി നൗഷാദിന് അറിയാവുന്ന ഒരുവിധം കാര്യങ്ങളൊക്കെ അവൻ പറഞ്ഞു തന്നു. കേട്ടപ്പോൾ വിഷമം തോന്നി.

 "നമുക്കെല്ലാം നല്ല സ്ഫുടമായി സംസാരിക്കാനുള്ള കഴിവ് പടച്ച റബ്ബ് നമുക്ക് തന്നിട്ടുണ്ട്. നല്ല ആരോഗ്യവും തന്നിട്ടുണ്ട്. എന്നിട്ടും നമ്മൾ എന്തിനുവേണ്ടി ചെലവഴിക്കുന്നു? " എന്ന ചിന്ത അപ്പോൾ എന്റെ മനസ്സിൽ ഉയർന്നുവന്നു.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരിക്കൽ, ഫേസ്ബുക്ക് തുറന്ന് നോക്കിയപ്പോൾ ഒരു friend Request ശ്രദ്ധയിൽപ്പെട്ടു. പേരും ഫോട്ടോയും കണ്ടപ്പോൾ തന്നെ എനിക്ക് ആളെ പിടികിട്ടി. ഞാൻ Accept ചെയ്തു. കുറേ ദിവസങ്ങൾക്കു മുമ്പ് request അയച്ചതാണെന്ന് തോന്നുന്നു. വല്ലപ്പോഴും മാത്രം ഫേസ്ബുക്ക് തുറക്കുന്ന ഞാൻ അത് കണ്ടിട്ടുമില്ല. "Hi" എന്ന് ഞാൻ മെസ്സേജ് അയച്ചു. അന്ന് രാത്രി തന്നെ അതിൽ റിപ്ലൈയും വന്നു.

- "Hello, അറിയോ?" എന്നായിരുന്നു അവന്റെ മറുപടി.

നൗഷാദ് എന്നോട് പറഞ്ഞ കാര്യങ്ങൾ അവനെ അറിയിക്കാതെ ഞാൻ മെസ്സേജ് തുടർന്നു.

- " ഏത് ക്ലാസിലാ പഠിക്കുന്നത്?" ഞാൻ ചോദിച്ചു.

- "ഒമ്പതാം ക്ലാസ്."

അങ്ങനെ സ്കൂളിനെ കുറിച്ചും വീട്ടുകാരെക്കുറിച്ചും കൂട്ടുകാരെ കുറിച്ചും അവനെക്കുറിച്ചും അങ്ങനെ പല കാര്യങ്ങളായി ഞാൻ ചോദിച്ചറിഞ്ഞു. ഞാൻ പലപ്പോഴും ടെക്സ്റ്റ് മെസ്സേജുകളും വോയിസ് മെസ്സേജുകളും അയക്കുമെങ്കിലും അവൻ ടെക്സ്റ്റ് മെസ്സേജ് മാത്രമേ എനിക്ക് അയക്കാറുള്ളൂ.

സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത അവൻ ഉമ്മയുടെയും ഉപ്പയുടെയും ഫോണിൽ ഫേസ്ബുക്ക് എടുത്താണ് എനിക്കും അവന്റെ മറ്റു സുഹൃത്തുക്കൾക്കും മെസ്സേജ് അയക്കാറുള്ളത്. ഇടക്ക് എപ്പോഴെങ്കിലും മാത്രമേ മെസ്സേജ് അയക്കാറുള്ളൂ. എങ്കിലും ഞങ്ങളുടെ സൗഹൃദം വളർന്നു. അങ്ങനെ അവന്റെ വീട്ടുകാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ പങ്കുവെക്കും. ഇടക്ക് ഞാൻ ഒന്ന് സംസാരിപ്പിക്കാൻ തീരുമാനിച്ചു. വെറുതെ ഒന്ന് അറിയാൻ വേണ്ടി.

 - "ഹ്.. ഹ്.. ക.. ക..ക.. ക.." എന്നിങ്ങനെ പല അക്ഷരങ്ങളായി വിക്കി വിക്കി അവൻ എന്നോട് സംസാരിച്ചു.

ആദ്യമായിട്ടാണ് അവൻ സംസാരിക്കുന്നത് ഞാൻ കേൾക്കുന്നത്. നൗഷാദ് മുമ്പേ പറഞ്ഞിരുന്നു. 'അവൻ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ആർക്കൊക്കെയാണ് സാധിക്കുകയെന്ന് അവനു തോന്നുന്നവരോട് മാത്രമേ അവൻ സംസാരിക്കൂ എന്ന്.' ഇന്ന് അവൻ സംസാരിച്ചപ്പോൾ എനിക്ക് തന്ന പരിഗണനയും അവന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനവും മനസ്സിലാക്കാൻ സാധിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. വീണ്ടും ഓരോ കാര്യങ്ങളായി ചോദിച്ചറിഞ്ഞു.

- "LP സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ എല്ലാവരോടും കൂടെ കളിച്ചു തുടങ്ങിയത്. ചിലപ്പോഴൊക്കെ മറ്റു കുട്ടികൾ പൊട്ടൻ എന്നും മറ്റു പേരുകളും വിളിച്ച് എന്നെ കളിയാക്കും. അത്യാവശ്യമൊക്കെ പഠിക്കുമായിരുന്നു ഞാൻ. എന്നാൽ ക്ലാസിൽ ഹോംവർക്ക്, പത്രവാർത്ത, ഡയറി എന്നിവയൊക്കെ മറ്റുള്ളവരെ പോലെ വായിക്കാൻ നിൽക്കുമ്പോൾ 'ബ.. ബ..ബ..' എന്ന് പറഞ്ഞു കുട്ടികൾ എന്നെ കളിയാക്കും. ദേഷ്യവും സങ്കടവുമൊക്കെ വരും. കണ്ണ് നിറച്ച് ടീച്ചറെ മുഖത്തുനോക്കുമ്പോൾ കുട്ടികളെയെല്ലാം ടീച്ചർ ശിക്ഷിക്കും. പിന്നെ ആ ദേഷ്യവും കൂടി എന്നോട് വീണ്ടും തീർക്കും. ഒരു ദിവസം ഉപ്പയോട് കാര്യം പറഞ്ഞു. അങ്ങനെ ഉപ്പയും ടീച്ചറും സംസാരിച്ച് വായനയുമായി ബന്ധപ്പെട്ട എല്ലാത്തിൽ നിന്നും എന്നെ മാറ്റി നിർത്തി." ആ ഒമ്പതാം ക്ലാസുകാരൻ അവന്റെ സങ്കടങ്ങൾ അവന്റേതായ ഭാഷയിൽ എന്നോട് പറഞ്ഞു. ടെക്സ്റ്റ് മെസ്സേജ് ആണ് അയക്കുന്നത് എങ്കിലും മറുഭാഗത്ത് നിൽക്കുന്ന അവന്റെ കണ്ണ് നിറയുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.

- "നിന്റെ best friend ആരാ?" എന്ന് ഞാൻ ചോദിച്ചു.

- "എന്റെ ഉപ്പ" എന്ന് അവൻ ഉത്തരം പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി. സാധാരണ ഇങ്ങനെ ഒരു ചോദ്യം വന്നാൽ ഓരോ കുട്ടികളുടെ പേരാണ് പറയാറ്.

- " അതെന്താ?"ഞാൻ ചോദിച്ചു.

- " ഉപ്പാക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാലോ. ഞാൻ ഒറ്റമകനും ആണ്. എനിക്കാണെങ്കിൽ വീട്ടിൽ കമ്പനിക്ക് ആരുമില്ല. ഉപ്പ തന്നെ കമ്പനി ഉള്ളൂ. പിന്നെ നൗഷാദ്ക്ക ഓരോ കാര്യത്തിനും എന്റെ കൂടെ വിളിക്കും. ബൈക്കിലാണല്ലോ, ഒന്ന് കറങ്ങാലോ എന്ന് കരുതി ഞാൻ കൂടെ പോകും.🤪" പുഞ്ചിരിയോടെ അവൻ തുടർന്നു.

- "പിന്നെ മൂത്താപ്പ, എളാപ്പമാർ ഒക്കെ കമ്പനിയാണ്. പക്ഷേ..."

- "പക്ഷേ..?" ഞാൻ ചോദിച്ചു.

- "അവർ എന്നോട് വർത്താനം പറയുമ്പോൾ എന്നോട് പാവം തോന്നുന്നത് പോലെയാണ് സംസാരിക്കുക. എനിക്ക് അങ്ങനെ സംസാരിക്കുന്നത് ഇഷ്ടമില്ല. ചെറുപ്പം മുതൽ സ്കൂളിൽ നിന്ന് തന്നെ കേട്ടു മടുത്തു."

അവന്റെ വാക്കുകളിലെ ആ പക്വത ഒരു ഒമ്പതാം ക്ലാസുകാരന്റെ പക്വതയായിരുന്നില്ല. അതിനുള്ള കാരണം മുതിർന്നവരോട് കൂടിയുള്ള സഹവാസമാണെന്ന് അറിഞ്ഞപ്പോഴാണ് മനസ്സിലായത്. ഇടക്ക് മാത്രമേ മെസ്സേജ് അയക്കുകയുള്ളൂവെങ്കിലും ഞങ്ങളുടെ സൗഹൃദവും വളർന്നു. അവൻ ചെറിയ പയ്യനുമാണ്. ആ ഒരു പ്രായത്തിൽ അവനല്ലാത്ത മറ്റു സുഹൃത്തുക്കളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.

ഡിഗ്രി കഴിഞ്ഞ് ഞാനും നൗഷാദും സുഹൃത്തുക്കളുമൊക്കെ പലവഴിയിൽ പിരിഞ്ഞു. ചിലർ ഒരോ ജോലികളിൽ പ്രവേശിച്ചു. മറ്റു ചിലർ ഉപരിപഠനത്തിനായി പലയിടങ്ങളിലും എത്തി. പഠിച്ച ജോലി ആകുന്നതിനു മുമ്പ് കുറച്ചുകാലം ഞാൻ ഗൾഫിൽ പോയിരുന്നു. അന്ന് ജോലി തിരക്കുകളും മറ്റും കാരണം റഹീമുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല. എങ്കിലും നൗഷാദും മറ്റു സുഹൃത്തുക്കളും ഇടയ്ക്ക് വിളിക്കുമായിരിന്നു.

(മാസങ്ങളും വർഷങ്ങളും കടന്നുപോയി.)

- "നിങ്ങൾ എന്താ ഇവിടെ"? റഹീം ചോദിച്ചു. ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് സന്തോഷമായി. ഞാൻ പറഞ്ഞത് ശരിയാണ്. അവൻ ആകെ മാറിപ്പോയി. ചെറിയ അടയാളങ്ങൾ എവിടെയൊക്കെയോ ആയി ബാക്കിയുണ്ടെങ്കിലും മറ്റുള്ളവരെ പോലെ സംസാരിക്കാൻ അവൻക്കിന്ന് സാധിക്കുന്നുണ്ട്.

- "KATF (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) ന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അതിനു വന്നതാ.."

- "നിങ്ങളെയിപ്പോ തീരെ കിട്ടുന്നില്ല." അവൻ തമാശയിൽ പറഞ്ഞു. "ഗൾഫിൽ പോയ വിവരവും നാട്ടിൽ അധ്യാപകനായതും ഒക്കെ നൗഷാദ്ക്ക പറഞ്ഞിരുന്നു."

- "ഹോ.., മാഷാ അല്ലാഹ്.. നിന്റെ കാര്യങ്ങളൊക്കെ ഉഷാറായല്ലോ.."

- "അൽഹംദുലില്ലാഹ്.. അതെ..സംഭവം ഞാൻ പറഞ്ഞു തരുന്നുണ്ട്. ഇപ്പോൾ എനിക്ക് കുറച്ചു തിരക്കുണ്ട്. പെട്ടെന്ന് നിങ്ങളെ കണ്ടപ്പോൾ വന്നതാണ്. എന്റെ നമ്പർ നോട്ട് ചെയ്തോളൂ.." എന്ന് പറഞ്ഞ് പരസ്പരം ഫോൺ നമ്പർ കൈമാറി അവൻ തിരിച്ചു പോയി.

മടക്കയാത്രയിൽ എനിക്ക് അതിയായ ആകാംക്ഷയായിരുന്നു. "എങ്ങനെയാണ് അവൻ ഇത്ര ഉഷാറായത്?" എന്ന് അറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. അന്നുതന്നെ ഞാൻ അവനോട് കാര്യം അന്വേഷിച്ചു. എന്തും എപ്പോഴും ചോദിക്കാമായിരുന്ന സൗഹൃദം മുന്നേ ഞങ്ങൾ വളർത്തിയെടുത്തിരുന്നു. കുറച്ചു വൈകിയെങ്കിലും വാട്സാപ്പിൽ അവന്റെ മറുപടി വന്നു. മറുപടിയുടെ രൂപം കണ്ടപ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നി. ആദ്യമൊക്കെ ടെക്സ്റ്റ് മെസ്സേജ് മാത്രം അയക്കുന്ന അവൻ ഇപ്രാവശ്യം വോയിസ് ആയിട്ടാണ് അയച്ചത്. എന്നോട് ആയതുകൊണ്ടാണോ ഇങ്ങനെ മെസ്സേജ് അയച്ചത് എന്നും അറിയില്ല. എന്തായാലും മറുപടിക്ക് കാതോർത്തു.

 - "ഫാസിൽക്ക..അസ്സലാമു അലൈക്കും. ഇന്ന് രണ്ടു മൂന്നു തിരക്കിൽ പെട്ടുപോയി അതാണ് റിപ്ലൈ വൈകി പോയത്."

 - "അത് സംഭവം.. പത്താം ക്ലാസ് കഴിഞ്ഞ് ഞാൻ സയൻസാണ് ഞാൻ എടുത്തത്. എല്ലാ പ്രാവശ്യത്തെയും പോലെ അധ്യാപകന്മാരോട് ഉപ്പ എന്റെ കാര്യങ്ങൾ പറയും. പക്ഷേ, പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന സമയത്ത് നമ്മൾ കുറച്ചുകൂടി വലുതാവുമല്ലോ.. അപ്പോൾ സുഹൃത്തുക്കൾക്കളും അധ്യാപകന്മാരും ആ നിലക്ക് മാത്രമേ പെരുമാറാറുള്ളൂ. അതുകൊണ്ട് അത്ര പ്രശ്നം ഉണ്ടായില്ല."

 - "ഒരു ദിവസം ക്ലാസിൽ ഒരു തർക്കമുണ്ടായി. അത് പിന്നെ സംസാരമായി അടിയായി അങ്ങനെ എന്തൊക്കെയോ ആയി. അതിൽ ഞാനും പങ്കെടുത്തിരുന്നു. 😁 ദേഷ്യം വല്ലാതെ വന്നപ്പോൾ ഞാൻ തിരിച്ച് പ്രതികരിക്കുകയും ചെയ്തു. സാധാരണ പറയുന്ന വാക്കിനേക്കാളുപരി കൂടുതൽ വാക്കുകൾ എന്റെ വായിൽ നിന്നും പുറത്തുചാടി. അന്ന് ക്ലാസ് അധ്യാപകൻ നല്ല പണിഷ്മെന്റും തന്നു. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയപ്പോഴാണ് എന്നെ ഞാൻ തന്നെ ശ്രദ്ധിച്ചത്."

 - "ഈ കാര്യം അധ്യാപകന്റെയും ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിപ്പിച്ചു. പക്ഷേ, അന്ന് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. സ്കൂളിലെ സൈക്കോളജി അധ്യാപകന്റെ പരിചയത്തിലുള്ള ഉയർന്ന സൈക്കോളജിസ്റ്റിനെ ഉപ്പാക്ക് സാർ പരിചയപ്പെടുത്തി കൊടുത്തു. സ്പീച് തെറാപ്പി വീണ്ടും ആരംഭിച്ചു. സംസാരത്തിൽ വലിയ മാറ്റങ്ങൾ ഒന്നുമുണ്ടായില്ലെങ്കിലും പ്ലസ് ടു കഴിഞ്ഞ് എന്ത് എന്ന് ചോദ്യത്തിനുള്ള ഉത്തരം എനിക്ക് അവിടെ കിട്ടി. സത്യത്തിൽ ആ ഉത്തരമാണ് എന്നെ ഇവിടെ നിങ്ങളുടെ മുന്നിൽ വീണ്ടും എത്തിച്ചത്."

 - "ഡിഗ്രിക്ക് BA സൈക്കോളജി എടുത്തു. താല്പര്യത്തോടെയും അനുഭവത്തോടെയും എടുത്തതിനാൽ എനിക്ക് ഈ വിഷയം അത്ര പ്രയാസമായി തോന്നിയില്ല എന്ന് മാത്രമല്ല, എന്റെ യഥാർത്ഥ പ്രശ്നം എന്താണ് എന്ന് എനിക്ക് മനസ്സിലാക്കാനും സാധിച്ചു. 'എനിക്ക് കഴിയില്ല, എന്നെ ആർക്കും മനസ്സിലാവുകയില്ല, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല' എന്ന അബോധ മനസ്സിലെ നെഗറ്റീവ് ചിന്തയായിരുന്നു എന്റെ വിജയങ്ങൾക്ക് തടസ്സമെന്ന് ഞാൻ തിരിച്ചറിഞ്ഞു."

 - "ആ സൈക്കോളജിസ്റ്റിനെ വീണ്ടും കണ്ടു. തെറാപ്പി മെച്ചപ്പെട്ട നിലയിൽ വീണ്ടും ആരംഭിച്ചു. ചിന്തകൾ മാറിത്തുടങ്ങി. സംസാരം മെച്ചപ്പെട്ടു. അങ്ങനെ ഇപ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുന്നു. ഇതുപോലെ കേരളത്തിലെ പലരോടും ഞാൻ സംസാരിക്കുന്നുണ്ട്. ഇപ്പോൾ കൗൺസിലർ എന്നതിന് പുറമേ ഞാനൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. അൽഹംദുലില്ലാഹ്.. സംസാരം കുറച്ചുകൂടി ശരിയാകാൻ ഉണ്ട് എന്നറിയാം. സാവധാനം ശരിയാകും. Insha Allah" പല വോയ്‌സുകളിലായി അവന്റെ അനുഭവങ്ങൾ അവൻ പങ്കുവെച്ചു.

 - "മാഷാ അല്ലാഹ്, അൽഹംദുലില്ലാ... ഒരു അധ്യാപകൻ എന്ന നിലയിൽ പല ഒരുപാട് ഉപദേശങ്ങൾ എന്റെ കുട്ടികൾക്ക് ഞാൻ നൽകാറുണ്ട്. ഇതിനേക്കാൾ വലിയ അനുഭവം ഇനി എനിക്ക് ലഭിക്കാനില്ല... സന്തോഷം... ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്കും, നമ്മൾക്ക് എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു... 🤲🤲" ഞാൻ അവനെ ആശംസാ വാക്കുകൾ കൊണ്ട് മൂടി.

നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു പ്രതിഭ ഉറങ്ങിക്കിടക്കുന്നുണ്ട്. അപൂർവ്വം ചിലർ അത് സ്വയം കണ്ടെത്തി മുന്നോട്ടു നീങ്ങുന്നു. എന്നാൽ മറ്റുള്ളവരുടെ സഹായത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത ഒരു യുവാവിന്റെ അനുഭവത്തിനാണ് നിങ്ങൾ ഇവിടെ സാക്ഷിയായത്. മറ്റുള്ളവരുടെ കഴിവുകൾ അംഗീകരിക്കുക, അവരെ വളർത്തിക്കൊണ്ടുവരിക എന്നതുകൊണ്ട് നമ്മൾക്ക് ഒരിക്കലും ഒരു നഷ്ടവും ഉണ്ടാകില്ല. അവരുടെ പ്രാർത്ഥനകളിൽ എപ്പോഴും നമ്മൾ നിറഞ്ഞു കിടക്കും. നമ്മൾക്കും ഉയരാൻ ആ പ്രാർത്ഥന മാത്രം മതിയാകും. വിജയാശംസകളോടെ..


✍️കെ.എം ജസീലുദ്ധീൻ ചെറൂപ്പ

Friday, October 14, 2022

കഥ - ആത്മാവിന്റെ നോവ്

ആത്മാവിന്റെ നോവ്


ഇതെന്റെ അവസാന യാത്രയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. കുറേ സ്വപ്നങ്ങൾ ബാക്കിവെച്ചാണ് ഞാൻ മടങ്ങുന്നത്.

അഞ്ചുവർഷം മുമ്പാണ് ഫസലും മുനീറയും തമ്മിലുള്ള വിവാഹം നടന്നത്. ഫസൽ ഡിഗ്രിക്ക് ഫൈനലിന് പഠിക്കുന്ന സമയത്താണ് മുനീറയെ ആദ്യമായി കാണുന്നത്. തൊട്ടടുത്ത സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥിനിയായിരുന്നു മുനീറ. കാണാൻ വലിയ കുഴപ്പമില്ലാത്ത, ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകൾ. കോളേജിലെ അവസാന പരീക്ഷയടുത്ത സമയത്ത് ബസ്സിന് കാത്തിരിക്കുമ്പോഴായിരുന്നു ഫസൽ മുനീറയെ ആദ്യമായി കണ്ടത്. തുടർന്ന് പല ദിവസങ്ങളിലായി കാണുകയും സംസാരിക്കുകയും ചെയ്തു. അങ്ങനെ അവർ പോലുമറിയാതെ മനസ്സിലെവിടെയോ സ്നേഹം തളിർത്തു. ഫസൽ ഡിഗ്രി കഴിഞ്ഞുപോയി. ഫോണിൽ മെസ്സേജ് ചെയ്ത് മാത്രമായിരുന്നു പിന്നീട് അവരുടെ സ്നേഹ സംഭാഷണങ്ങൾ.

സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിൽ ആയിരുന്നില്ല ഫസലിന്റെ കുടുംബം. ഉപ്പാക്ക് മാസത്തിൽ കിട്ടുന്ന വളരെ കുറഞ്ഞ ശമ്പളം മാത്രമായിരുന്നു ഏക വരുമാനമാർഗ്ഗം. മൂത്ത മൂന്ന് പെങ്ങമ്മാരെ കെട്ടിച്ച കടം വേറെയും. അതുകൊണ്ടുതന്നെ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേര സമയങ്ങളിൽ കഴിയുന്ന ജോലി ചെയ്തായിരുന്നു പഠനം മുന്നോട്ടു കൊണ്ടുപോയത്. ഡിഗ്രി കഴിഞ്ഞ ശേഷം ഗൾഫിൽ പോയി ജോലി ചെയ്തു തന്റെ കുടുംബം കരകയറ്റി. ഉപ്പയുടെ കടങ്ങളെല്ലാം വീട്ടി. പഴയവീട് പൊളിച്ചു പുതുക്കി പണിതു. അങ്ങനെയിരിക്കെ ഫസലിന്റെ കല്യാണ ആലോചന തകൃതിയായി നടന്നു. മുനീറയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഇരു കുടുംബങ്ങൾക്കും സമ്മതമായിരുന്നു. നാട്ടിലുള്ളപ്പോൾ സജീവ പൊതു പ്രവർത്തകനായിരുന്ന ഫസലിനെ കുറിച്ച് പൊതുവേ നല്ല അഭിപ്രായമായിരുന്നു. രണ്ടുമാസത്തെ ലീവിന് വന്നപ്പോഴായിരുന്നു ഫസലിന്റെ വിവാഹം. അങ്ങനെ ആശിച്ച പോലെ മുനീറയോടൊപ്പമുള്ള ജീവിതം.

ലീവ് കഴിഞ്ഞ് വീണ്ടും ഫസൽ തിരികെ ഗൾഫിൽ പോയി. ഗൾഫിൽ വലിയ ഒരു ഷോപ്പിലെ സാധാരണ പണിക്കാരൻ ആയതിനാൽ ഇടയ്ക്ക് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമേ ലീവ് കിട്ടുകയുള്ളൂ. പ്രിയതമയുമായി അധികകാലം ജീവിക്കാൻ കഴിയാതിരുന്ന ഒരു വിഷമം മനസ്സിൽ ഇപ്പോഴും ഉണ്ട്.

- "ഫസലോ എത്താണ്ണീ അന്റെ വർത്താനം? ജ്ജെന്നേ വന്നു?" സെയ്താലിക്ക ചോദിച്ചു.
മുമ്പ് പാർട്ട്‌ ടൈം ജോലി ചെയ്തിരുന്ന കടയുടെ തൊട്ടടുത്ത ചെറിയ കച്ചവടക്കാരനായിരുന്നു സെയ്താലിക്ക. അരിയും പച്ചക്കറികളും മസാലകളും മറ്റുചില സാധനങ്ങളും വിൽക്കുന്ന ഒരു ചെറിയ കടക്കാരൻ. അഞ്ചു വർഷത്തിനുശേഷം സെയ്താലിക്കയെ കണ്ടപ്പോൾ പഴയ ഊർജ്ജമൊന്നും മുഖത്ത് കാണുന്നില്ല. രണ്ടു പെൺമക്കളെ കെട്ടിച്ചയക്കാൻ അദ്ദേഹം കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഫസലിന്റെ കല്യാണത്തിനാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. ഫസൽ നാട്ടിൽ വരുമ്പോൾ ഇടക്കൊക്കെ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലം സന്ദർശിച്ച് ബന്ധങ്ങൾ പുതുക്കാറുണ്ട്. കാരണം പഠിക്കുന്ന സമയത്ത് ജോലി ചെയ്യുമ്പോൾ ഫസലിന് പല സഹായങ്ങളും ചെയ്തു കൊടുത്തവരാണ് അവിടെയുള്ളവർ. കഴിഞ്ഞ തവണ വന്ന സമയത്ത് സെയ്താലിക്ക ചെറിയ മകളുടെ കല്യാണ തിരക്കിലാണ് എന്ന് കേട്ടു. അതുകൊണ്ട് കാണാൻ സാധിച്ചിട്ടില്ല. കല്യാണത്തിന് മുമ്പ് ഫസൽ വീണ്ടും തിരിച്ചു പോവുകയും ചെയ്തു.
- "ഞാൻ വന്നിട്ട് ഒരാഴ്ചയായി സെയ്താലിക്ക. എന്താ ങ്ങളെ വർത്താനം? സുഖം തന്നെയല്ലേ? മക്കളൊക്കെ അവരെ വീട്ടിലേക്കും അല്ലേ?"
- "അൽഹംദുലില്ലാഹ്... ആ മൂത്തോള് ഇവിടെ ഉണ്ട്. ഓൾക്ക് രണ്ട് കുട്ട്യളാ.. ചെറിയോൾക്ക് ഒന്നും. ഏഴ് മാസായി."
- "Masha Allah, ഓലെ പുതിയാപ്ലമാരൊക്കെ എന്താ ചെയ്യുന്നത്?"
- "മൂത്തോൾടെ പുയ്യാപ്ല ഗൾഫിലാ. സൗദീലെയ്...ചെറിയോൾത് ഇവിടെ നാട്ടിൽ തന്നെ. ഒരു കമ്പിനീല് ക്ലർക്കാ.."
- "ഹാ.. അല്ലാ, എന്താ ജമീലത്താന്റെ വർത്താനം? എത്രയായി കണ്ടിട്ട്.. ജമീല താത്ത ഉണ്ടാക്കുന്ന കപ്പ ബിരിയാണി ങ്ങള് എനിക്ക് മുമ്പ് തന്നിട്ടുണ്ട്. ഇപ്പോഴും അതിന്റെ രുചി മറക്കാൻ കഴിയുന്നില്ല."
- "ഹ.. ഹ.. അൻക്ക് ഇപ്പളും അതൊക്കെ ഓർമ്മണ്ട് ല്ലേ...?! ന്നാലും ന്റെ പഹയാ തിന്നുന്ന കാര്യത്തിൽ ജ്ജ് പണ്ടേ ഉഷാറാണല്ലോ"😁 - ഒരു ചെറു പുഞ്ചിരിയോടെ സെയ്താലിക്ക പറഞ്ഞു. സെയ്താലിക്ക ആൾ നല്ല രസികനാണ്. അദ്ദേഹത്തോട് സംസാരിച്ചിരിക്കുന്നത് തന്നെ നല്ല രസമാണ്. മുമ്പ് കടയിൽ തിരക്ക് ഒഴിയുമ്പോൾ സെയ്താലിക്കയോട് സംസാരിച്ചിരിക്കാറുണ്ടായിരുന്നു. വർഷം ഇത്ര കഴിഞ്ഞിട്ടും കടക്കോ സംസാരത്തിനോ ഒരു മാറ്റവുമില്ല.

- "അൽഹംദുലില്ലാഹ് നല്ല വർത്താനം തന്നെ. ഓളെ മുട്ടിൻ കൈക്ക് എപ്പളും കടച്ചിലാ... കുറച്ചു മുമ്പ് വീണതാ.. പിന്നങ്ങനെ തന്നെ ആണ്."
- "എന്നിട്ട് കാണിച്ചില്ലേ?"
- ഓ കാണിക്കുന്നുണ്ട്. ഞമ്മക്കൊക്കെ വയസ്സായീലെ കുട്ട്യേ..." - സെയ്താലിക്ക വീണ്ടും പറഞ്ഞു.
- "എന്നാൽ ഞാൻ പോട്ടെ, ചങ്ങായിമാരെ കണ്ടിട്ട് കുറച്ചായി. വീടുപണി നടക്കുന്നുമുണ്ട്. മുകളിൽ ഒരു റൂം മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ. ബാക്കി പണി നടക്കുന്നുണ്ട്. മറ്റത് സൗകര്യം കുറവായിരുന്നു. പെങ്ങമ്മാര് ഒക്കെ വരുമ്പോ ഓൽക്കും വേണ്ടേ നിക്കാ..."
- "അല്ലാഹ്.. ഞാൻ ചോയ്ക്ക്യാൻ മറന്നു. എന്താ വാപ്പന്റിം ഉമ്മന്റിം പെണ്ണുങ്ങളിയൊക്കെ വർത്താനം?" - സെയ്താലിക്ക ചോദിച്ചു.
- "അൽഹംദുലില്ലാഹ് നല്ല വർത്താനം. വാപ്പ ഇപ്പൊ താമരശ്ശേരിക്ക് അടുത്തുള്ള പള്ളിയിലെ മൊല്ലാക്കയാണ്. ചെറിയ ചെറിയ അസുഖം ഉള്ളതൊഴിച്ചു വേറെ കുഴപ്പങ്ങളൊന്നുമില്ല. ഉമ്മക്കും പെങ്ങന്മാർക്കും അൽഹംദുലില്ലാഹ് നല്ല വർത്താനം. പിന്നെ എനിക്ക് രണ്ടു മക്കൾ ആയി ട്ടോ. മൂത്തത് മോനാ..മൂന്നു വയസ്സായി. ചെറുത് മോളും. ഒമ്പതു മാസം."
- "അൽഹംദുലില്ലാഹ്.. വാപ്പനെ ഞാൻ കുറച്ചു മുമ്പ് കണ്ടിരുന്നു. ഞാൻ ബസ്സ് കാത്തിരിക്കുമ്പോൾ ആരുടെയോ കൂടെ സ്കൂട്ടർമല് വർത്താനം പറഞ്ഞ് പോകുന്നത് കണ്ടു. നിന്റെ കല്യാണത്തിന് കണ്ട പരിചയം മാത്രമല്ലേ ഉള്ളൂ.."
- "ഹാ.."
- "ന്നാ ജ്ജ് പൊയ്ക്കോ.. ഞാനിനി ചോറ് തിന്നാൻ ഉച്ചയ്ക്കേ പീട്യ പൂട്ടുള്ളൂ...ജ്ജ് എല്ലാരിം കൂട്ടി പിന്നെ ഒരീസം വരേണ്ടി."
- "ഇൻശാ അല്ലാഹ്.. ഞാൻ ഒരു ദിവസം വരുന്നുണ്ട്."

ഇത് പറഞ്ഞു എല്ലാരോടും സലാം പറഞ്ഞു ഫസൽ പടിയിറങ്ങി.
തിരിച്ചു വരുമ്പോൾ ഫസലിന്റെ ഉറ്റ ചങ്ങാതിയായ ശിഹാബിനെ വഴിയിൽ വെച്ച് കണ്ടു. അയൽവക്കത്ത് തന്നെ ഉള്ള, എപ്പോഴും കൂടെ ഉണ്ടാകുന്ന കൂട്ടുകാരനാണ് ശിഹാബ്. ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചു വളർന്നവർ. പഠിക്കാൻ അത്ര താല്പര്യം ഇല്ലാതിരുന്ന ശിഹാബ് പ്ലസ് ടു കഴിഞ്ഞ് പിന്നെ ഓരോ ജോലിയിലേക്ക് തിരിയുകയായിരുന്നു. ശിഹാബാണ് ഫസലിന് പാർട്ട്‌ ടൈം ആയി ആ ജോലി ശരിയാക്കി കൊടുത്തത്. അവൻ ആദ്യം ജോലി ചെയ്തത് അവിടെ ആയിരുന്നു. പിന്നെ കുറച്ചു കാലം ഗൾഫിൽ പോയി. ഇപ്പൊ നാട്ടിൽ ഓരോ ബിസിനസ്സും മറ്റുമായി നല്ല നിലയിലാണ്.
- "യ്യെവിട്ന്നാ വെര്ണെ?" ശിഹാബ് ചോദിച്ചു.
- "ഞാൻ നമ്മളെ ആ പഴയ ഷോപ്പിൽ ഒക്കെ ഒന്ന് പോയി. അവിടെ കുറെ ചങ്ങാതിമാരും ഉണ്ടല്ലോ.. പിന്നേയ്.., നമ്മളെ ആ പഴയ നാസർക്കായേയും സെയ്താലിക്കായേയും ഒക്കെ കണ്ടു. നാസർക്ക ആ പഴയ പോലെ തന്നെയുണ്ട്. ഒരു മാറ്റവുമില്ല. സെയ്താലിക്ക ആകെ ഒന്ന് ക്ഷീണിച്ചു. മക്കളെ കല്യാണവും ഒക്കെയായി, നല്ല പ്രായവും ഉണ്ടല്ലോ."
- "ഹാ.." "നീയിനി എങ്ങോട്ടാ?" ശിഹാബ് ചോദിച്ചു
- "വീട്ടിലേക്ക് കുറച്ചു സാധനം വാങ്ങാനുണ്ട്. ഇന്ന് രാത്രി പെങ്ങമ്മാരോടൊക്കെ നിൽക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്. കുറേ ആയല്ലോ ഒന്നിച്ചുകൂടിയിട്ട്."
- "ഹോ... എങ്കിൽ നിന്റെ പണി നടക്കട്ടെ. നീ ഫ്രീ ആവുകയാണെങ്കിൽ എന്നെ ഒന്നു വിളിക്ക്‌. പിന്നേയ് എന്താ ഫുഡ്‌?" പുഞ്ചിരിയോടെ അവൻ ചോദിച്ചു.
- "മന്തി ആക്കിയാലോന്നാ.. കുട്ടികളൊക്കെ ഉള്ളതല്ലേ.. നീ വരില്ലേ.."
- "ഹേയ്.., ഞാൻ വെറുതെ ചോദിച്ചതാ. എന്നാൽ നീ പോയി സാധനം വാങ്ങി വാ.."
- "ശരി, പിന്നെ.. നീ വാ ട്ടോ"
- "നോക്കട്ടെ, പെണ്ണ്ങ്ങള് ഓളെ വീട്ടിലാ.. ഓളെ കൊണ്ടൊരാൻ പോകണം. വന്നിട്ട് സമയം വൈകിയില്ലെങ്കിൽ വരാം.."
- "ശരി"

അത് പറഞ്ഞു കട ലക്ഷ്യമാക്കി ഫസൽ ബൈക്കോടിച്ചു. ഏകദേശം നാല് കിലോമീറ്ററിന് അടുത്തുണ്ട് നല്ല സാധനങ്ങൾ കിട്ടുന്ന കടയിലേക്കുള്ള ദൂരം. കടയിലേക്ക് പോകുന്ന വഴിയിൽ ഒരു വളവിൽ വച്ച് ചരലിൽ ബൈക്കിന്റെ പിന്നിലെ ടയർ തെന്നി. നിയന്ത്രണം നഷ്ടമായ ഫസൽ എതിരെവന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി ഫസലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തിൽ തലക്ക് ക്ഷതമേറ്റിരുന്നു. ഒരു കൈയും പൊട്ടിയിട്ടുണ്ട്. അവനെയും കൊണ്ട് കാറിൽ ചീറിപ്പായുമ്പോൾ ശരീരത്തിൽ നിന്നും രക്തം വാർന്നൊലിക്കുന്നത് അവന് കാണാമായിരുന്നു. ഒരു തണുപ്പ് അവനെ പൊതിയുന്നത് പോലെ അനുഭവപ്പെടാൻ തുടങ്ങി. പതിയെ കാഴ്ച മങ്ങി തുടങ്ങി. അതുവരെ കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങൾ ഒരു മൂളൽ പോലെ തോന്നി.

വാഹനം ആശുപത്രിയിലെത്തി. അവനെ കൊണ്ടുപോയവരും അവിടെയുണ്ടായിരുന്ന ആളുകളും അവനെ പിടിച്ച് ഒരു സ്‌ട്രെക്ച്ചറിൽ കിടത്തി. ഡോക്ടർ പരിശോധന തുടങ്ങി. ശരീരത്തിൽ കത്തി വെക്കുന്നത് വേദനയോടെ അനുഭവപ്പെട്ടു. സാധാരണ വേദനിക്കുമ്പോൾ ആർത്ത് കരയുന്നതുപോലെ ഇപ്പോൾ അവന് ഒന്നിനും സാധിക്കുന്നില്ല.
- "ലാ ഇലാഹ ഇല്ലല്ലാഹ്...."
വൈകാതെ ഡോക്ടർ മറ്റുള്ളവരോടായി പറഞ്ഞു.
- " അറിയിക്കേണ്ടവരെ അറിയിച്ചോളൂ.. പോയി."

ഇന്നാലില്ലാഹ്... വീട്ടിലേക്ക് സാധനം വാങ്ങാനും മറ്റും വാഹനമെടുത്ത് പുറത്തുപോയ ഫസലിനെ നാട്ടുകാർ എല്ലാവരും കൂടിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. ഇന്ന് വ്യാഴാഴ്ച ആയതു കൊണ്ട് പതിവുപോലെ ഉപ്പ വീട്ടിൽ വന്നിട്ടുണ്ട്. സാധാരണ വ്യാഴാഴ്ച മദ്രസ വിട്ടാൽ ഉപ്പ വീട്ടിലെത്തി, വെള്ളിയാഴ്ച ജുമുഅക്ക് പോയി തിരിച്ചു വരാറാണ് പതിവ്. ഏക അമ്മോനെ കാണാൻ പെങ്ങമ്മാരുടെ കുട്ടികളും എത്തിയിട്ടുണ്ട്. മയ്യിത്ത് വീട്ടിലെത്തിയപ്പോഴേക്കും ആ വാർത്ത വീട്ടിൽ പരന്നിരുന്നു. പഞ്ചായത്ത് കിണറിന് അടുത്തുള്ള വളവിൽ ഒരു ബൈക്ക് അപകടത്തിൽപ്പെട്ടു എന്നും ആൾ ആശുപത്രിയിൽ ആണ് എന്നും മാത്രമേ വീട്ടുകാർക്ക് അറിവുണ്ടായിരുന്നുള്ളൂ. അത് ഫസലാണ് എന്ന് അവന്റെ സുഹൃത്തുക്കൾ പറഞ്ഞാണ് അറിയുന്നത്. പെരുന്നാള് പോലെ സന്തോഷത്തിലായിരുന്ന വീട്ടുകാർ കൂട്ടക്കരച്ചിലായി. വിവരമറിഞ്ഞ നാട്ടുകാർ എല്ലാം ഫസലിന്റെ വീട്ടിൽ ഒത്തുകൂടി. രാത്രി വളരെ വൈകി. കസേരയും പായയും നിരത്തിയ വീട്ടുമുറ്റത്ത് ആംബുലൻസ് വന്നു നിർത്തി. ഏകദേശം വെള്ളിയാഴ്ച പുലർച്ച സമയത്തിന് അടുത്തായപ്പോഴാണ് മയ്യിത്ത് വീട്ടിലെത്തിയത്.

ഏകമകനെ നഷ്ടപ്പെട്ട വേദനയോടെ കലങ്ങിയ കണ്ണുമായി ഉപ്പ മകന്റെ മയ്യത്തിനെ വരവേറ്റു. " നീ മിണ്ടാതെ ഇങ്ങനെ കിടക്കുന്നത് കാണാൻ വേണ്ടിയാണോ ഞങ്ങളെ വിളിച്ച് വരുത്തിയത്?" എന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു കൊണ്ട് പെങ്ങൾമാരും അവിടെയുണ്ട്. നൊന്തുപെറ്റ ഉമ്മയും പ്രിയതമനെ നഷ്ടപ്പെട്ട ഭാര്യ മുനീറയും കരഞ്ഞു അവശയായി മറ്റൊരു മുറിയിൽ കിടപ്പുണ്ട്. കുട്ടികൾ എന്നെ കാത്തിരുന്നു ഉറങ്ങി.

"എല്ലാവരുടെയും സങ്കടങ്ങൾ കണ്ടിട്ട് എനിക്ക് സഹിക്കാൻ വയ്യ. സ്നേഹിക്കാൻ മാത്രം അറിയുന്ന ഉപ്പയും ഉമ്മയും, തങ്ങളുടെ കുഞ്ഞനിയനെ സ്വന്തം മകനെപ്പോലെ പരിപാലിച്ച പെങ്ങൾമാർ. എങ്ങനെയാണല്ലാഹ് അവരെ ഞാൻ ആശ്വസിപ്പിക്കുക?! അഞ്ചുവർഷം മുമ്പാണ് മുനീറയെ ഞാൻ കല്യാണം കഴിക്കുന്നത്. കല്യാണം കഴിക്കുമ്പോൾ എനിക്ക് ഇരുപത്തിനാലും മുനീറക്ക് പത്തൊമ്പതും വയസ്സ് മാത്രമാണ് പ്രായം. ഞങ്ങൾ തമ്മിലുള്ള സ്നേഹം ആരംഭിച്ച മുതൽ തന്നെ എന്റെ എല്ലാ കാര്യങ്ങളും നല്ലതുപോലെ അറിയാമായിരുന്നു അവൾക്ക്.❤️ എന്നെ സഹായിച്ചവൾ, ഞാൻ തളരുമ്പോൾ എനിക്ക് ഊർജ്ജം തന്നവൾ, ഗതിയറിയാതെ പകച്ചു നിന്നപ്പോൾ സഹായഹസ്തമായി എന്റെ കൂടെ നിന്നവൾ. പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്കാണോ എന്നെക്കാൾ കൂടുതൽ പ്രായമെന്ന്. എന്റെ എല്ലാ കാര്യങ്ങളും എന്റെ അഭാവത്തിലും അവൾ ശ്രദ്ധിക്കുമായിരുന്നു. അന്നുമുതൽ ഞാൻ തീരുമാനിച്ചതായിരുന്നു ഒരിക്കലും അവളുടെ കണ്ണ് നിറക്കാൻ ഞാൻ കാരണക്കാരൻ ആകില്ലെന്ന്. എന്നാൽ ഇന്ന് ഞാൻ തോറ്റുപോയി. അവളുടെ ആ തണലും സ്നേഹവും എനിക്ക് വേണമായിരുന്നു. അങ്ങനെ അവൾ എന്റെ ഭാര്യയായി, എല്ലാമായി. എന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പഠിക്കാൻ നല്ല മിടുക്കിയായിരുന്ന അവൾ എന്നെയും എന്റെ വീട്ടുകാരെയും ആലോചിച്ച് മാത്രമാണ് പഠനം നിർത്തിയത്. സ്നേഹമല്ലാതെ മറ്റൊന്നും എന്നിൽ നിന്ന് അവളോ അവളിൽ നിന്ന് ഞാനോ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ അവസാനശ്വാസം വരെ അവൾ അത് പാലിച്ചു. എങ്ങനെയാണല്ലാ അവൾക്ക് സഹിക്കാൻ പറ്റുക? എന്നെ അത്രയ്ക്ക് സ്നേഹിച്ച എന്റെ റൂഹിന്റെ പാതിയാണത്.😭അല്ലാഹ് എന്റെ പൊന്നുമക്കൾ. കളിപ്പിച്ചു കൊതിതീർന്നിട്ടില്ല. ഞാൻ ലീവ് കഴിഞ്ഞു വീണ്ടും ഗൾഫിൽ പോയപ്പോഴാണ് എന്റെ പൊന്നുമോളുടെ ജനനം. തിരികെ നാട്ടിലെത്തി അവളെ കൊഞ്ചിച്ചു തുടങ്ങിയതേയുള്ളൂ..അപ്പോഴേക്കും.. സാധനം വാങ്ങാൻ അടുത്തുതന്നെയുള്ള കടയിൽ പോയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരുമായിരുന്നോ?"😭
- "എന്താ മാമാ മാമൻ എഴുന്നേൽക്കാത്തത്?" ഉറക്കിൽ നിന്ന് എഴുന്നേറ്റു വന്ന കുട്ടികൾ ചോദിച്ചു.

"അവരുടെ ഏറ്റവും നല്ല ചങ്ങാതി ആരാണെന്ന് ചോദിച്ചാൽ 'മാമൻ' എന്ന് അവർ പറയുമായിരുന്നു. ആ മാമൻ ഇന്ന് മുതൽ അവരെ തൊട്ട് വിദൂരത്താണ്. മയ്യത്തു എടുക്കാൻ നേരം "ഇക്കാ" എന്ന് പറഞ്ഞു കൊണ്ട് അടക്കിപിടിച്ച വായിൽ നിന്ന് മുനീറയുടെ തേങ്ങൽ ഞാൻ കേട്ടു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്‌. ഓടിപ്പോയി കെട്ടിപ്പിടിച്ച് ആവളെ ആശ്വസിപ്പിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൈകാലുകൾ ചലിക്കുന്നില്ല." സലാം പറഞ്ഞും കണ്ണീർ പൊഴിച്ചും പ്രാർത്ഥനയോടെ വീട്ടുകാർ ഫസലിനെ യാത്രയാക്കി. തഹ്‌ലീലിന്റെ ഈരടികൾ ഉയർന്നു.

രാവിലെ എട്ടുമണിക്ക് ആയിരുന്നു ഫസലിന്റെ പേരിലുള്ള മയ്യത്ത് നിസ്കാരം. ജനങ്ങൾ പള്ളിയിൽ തിങ്ങി നിറഞ്ഞു. മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം ഫസലിന്റെ ഉപ്പ മൊയ്തീൻ മൊല്ലാക്ക തന്നെയാണ്. പള്ളിയിലെ ഉസ്താദ് മരണത്തെക്കുറിച്ചും പാരത്രിക ലോകത്തെ കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. ഒപ്പം ഫസലിനെ കുറിച്ചും. ചെറുപ്പം മുതൽ ഉപ്പയുടെ കൂടെ പള്ളിയിൽ വരാറുണ്ടെന്നും ദീനിന്റെ കാര്യത്തിൽ സാധിക്കുന്ന പോലെ പ്രവർത്തിക്കാറുണ്ടെന്നും ദീർഘകാലം പ്രവാസം ആയിരുന്നുവെന്നും പറഞ്ഞുകൊണ്ട് ഫസലിനെ ഒന്നുകൂടി ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
- "നാട്ടിലെ പല കാര്യങ്ങൾക്കും ഇടപെടുന്ന വ്യക്തി എന്ന നിലക്ക് ജീവിതത്തിന്റെ ദുർബല നിമിഷത്തിൽ ആർക്കെങ്കിലും മനസ്സാ വാചാ കർമ്മണാ വല്ല തെറ്റും വന്നു പോയിട്ടുണ്ടെങ്കിൽ എല്ലാവരും ഈ മയ്യിത്തിന് പൊറുത്തു കൊടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു." എന്ന് ഉസ്താദ് പറഞ്ഞപ്പോൾ ആ ഉപ്പയുടെ കണ്ണുകൾ നിറഞ്ഞു. തന്റെ ഏക മകന്റെ മയ്യിത്തിന്റെ മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കാൻ ഏത് പിതാവിനാണ് സാധിക്കുക?

മയ്യത്ത് നിസ്കാരത്തിൽ പ്രിയ സുഹൃത്ത് ശിഹാബും സെയ്താലിക്കയുമൊക്കെയുണ്ട്. ശിഹാബിനോടും സെയ്താലിക്കയോടും അവസാനമായി സംസാരിക്കുമ്പോൾ ഇത് അവന്റെ അവസാന യാത്ര ആയിരിക്കുമെന്ന് അവർക്ക് അറിയുമായിരുന്നില്ല. അറിയുമെങ്കിൽ ശിഹാബ് ഒരിക്കലും അതിന് അനുവദിക്കുമായിരുന്നില്ല. കാരണം, ഒപ്പം പഠിച്ചതാണെങ്കിലും ഫസലിനെക്കാൾ ഒരു വയസ്സ് അധികം ഉണ്ടായിരുന്നു ശിഹാബിന്. അതുകൊണ്ടു തന്നെ ഒരു സുഹൃത്ത് എന്നതിനേക്കാളുപരി ഒരു ജേഷ്ഠനെ പോലയായിരുന്നു ഫസൽ ശിഹാബിനെ കാണാറുണ്ടായിരുന്നത്. സെയ്താലിക്കക്ക് ഒരു മകനെ പോലെയും.

- "പള്ളിക്കാട്ടിലെ മീസാൻ കല്ലുകളിൽ എന്റെ പേരും വായിക്കുന്ന ഒരു ദിവസം വരും." എന്ന് ഫസൽ ചിലപ്പോഴൊക്കെ പറയുമായിരുന്നു. ആ ദിവസം വന്നെത്തി. 😰

അപകടമരണങ്ങളെ തൊട്ടും പെട്ടെന്നുള്ള മരണത്തെ തൊട്ടും അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ആമീൻ... കൊണ്ട് പോകാൻ ഒന്നും കരുതിവെച്ചിട്ടില്ല. കൂട്ടിനായ് ഒന്നുമില്ല. പറയാതെ ഇറങ്ങിപ്പോയാൽ ഒന്നും തോന്നരുത്.😊 പൊരുത്തപ്പെട്ടു തരിക. ഞാൻ നിങ്ങളോട് ചെയ്ത തെറ്റുകൾക്കെല്ലാം..🙏 ദുആ ചെയ്യും എന്ന പ്രതീക്ഷയോടെ...



                   - കെ.എം ജസീലുദ്ധീൻ ചെറൂപ്പ

ഉരക്കുഴി വെള്ളച്ചാട്ടം

രചന: കെ.എം ജസീലുദ്ധീൻ യമാനി ചെറൂപ്പ  വായനക്കു മുമ്പ്  "പരമകാരുണികനും കരുണാനിധിയുമായ നാഥന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു." യാത്ര ചെയ...